കേരളത്തിലും കര്‍ണ്ണാടകയിലും അമുസ്‌ലിം യുവതികളെ പ്രണയം നടിച്ച് ഇസ്‌ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുവാനായി സംഘടിത തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന ആരോപണത്തെത്തുടര്‍ന്ന് ഉയര്‍ന്നുവന്ന വിവാദമാണ് ലൗ ജിഹാദ്. ഒരു കളവ് ആയിരം തവണ ആവര്‍ത്തിച്ചാല്‍ സത്യമാക്കാമെന്ന ഗീബല്‍സിയന്‍ സിദ്ധാന്തം ലൗ ജിഹാദ് വിവാദത്തിലൂടെ ഇസ്‌ലാമിന്റെ ശത്രുക്കള്‍ വിജയകരമായി പ്രയോഗവത്കരിക്കുകയായിരുന്നു. മലയാളത്തിലെ ഒരു ദിനപ്പത്രമായിരുന്നു ലൗ ജിഹാദുമായി ബന്ധപ്പെട്ട വാര്‍ത്തയുമായി ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് മറ്റു മാധ്യമങ്ങള്‍ അത് ഏറ്റുപിടിക്കുകയായിരുന്നു. ഒടുവില്‍, രാജസ്ഥാനില്‍ ലൗ ജിഹാദ് ആരോപിച്ച് മുഹമ്മദ് അഫ്‌സല്‍ എന്ന 42കാരനെ മഴു ഉപയോഗിച്ച് വെട്ടിയ ശേഷം ജീവനോടെ കത്തിച്ചത് വരെയെത്തി കാര്യങ്ങള്‍. ജിഹാദികളായവര്‍ രാജ്യം വിട്ടില്ലെങ്കില്‍ അവസ്ഥ ഇതായിരിക്കുമെന്ന് ആക്രോശിക്കുന്നതുള്‍പ്പെടെയുള്ള കൊലപാതക ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ അപ്‌ലോഡ് ചെയ്യപ്പെട്ടത് ജനാധിപത്യ രാഷ്ട്രത്തിലാണെന്നത് ഏറെ വിരോധാഭാസമാണ്.
കേരളത്തില്‍ മുസ്‌ലിംകള്‍ മാത്രമല്ല, ഹൈന്ദവരും ക്രൈസ്തവരും ഒരു മതത്തിലും വിശ്വാസമില്ലാത്തവരുമായ യുവതിയുവാക്കള്‍ പ്രണയിക്കുകയും മതം മാറിയോ അല്ലാതെയോ വിവാഹിതരാവുന്നുമുണ്ട്. അതിലൊന്നും ആസൂത്രിതമായ നീക്കങ്ങള്‍ നടക്കുന്നില്ലെന്നും സ്വാഭാവിക പ്രക്രിയ മാത്രമാണെന്നും പേര്‍ത്തും പേര്‍ത്തും ഈ സമുദായം പറഞ്ഞിട്ടും ഇവിടുത്തെ ഭരണകൂടങ്ങളും മാധ്യമങ്ങളും അത് വിശ്വസിച്ചിരുന്നില്ല.
വര്‍ഷങ്ങള്‍ക്ക് ശേഷം, ഇന്നിപ്പോള്‍ കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്ന് ആഭ്യന്തര വകുപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കപ്പെട്ടിരിക്കുകയാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവുമായി സഹകരിച്ച് ആഭ്യന്തര വകുപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് വര്‍ഷങ്ങളായി സംഘ്പരിവാര്‍ കൊണ്ടുനടക്കുന്ന കളളക്കഥ പൊളിച്ചത്. പ്രണയവിവാഹങ്ങള്‍ വഴി നിരവധി പേര്‍ മതം മാറുന്നുണ്ടെങ്കിലും ഇതിലൊന്നും നിര്‍ബന്ധിത മതപരിവര്‍ത്തനമോ പ്രത്യേക അജണ്ടകളോടുകൂടിയ നീക്കങ്ങളോ നടന്നിട്ടില്ലെന്നാണ് ആഭ്യന്തരവകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. കേരളത്തില്‍ മുസ്‌ലിംകള്‍ മാത്രമല്ല, ഹൈന്ദവരും ക്രൈസ്തവരും ഒരു മതത്തിലും വിശ്വാസമില്ലാത്തവരുമായ യുവതിയുവാക്കള്‍ പ്രണയിക്കുകയും മതം മാറിയോ അല്ലാതെയോ വിവാഹിതരാവുന്നുമുണ്ട്. അതിലൊന്നും ആസൂത്രിതമായ നീക്കങ്ങള്‍ നടക്കുന്നില്ലെന്നും സ്വാഭാവിക പ്രക്രിയ മാത്രമാണെന്നും പേര്‍ത്തും പേര്‍ത്തും ഈ സമുദായം പറഞ്ഞിട്ടും ഇവിടുത്തെ ഭരണകൂടങ്ങളും മാധ്യമങ്ങളും അത് വിശ്വസിച്ചിരുന്നില്ല. അങ്ങനെയിരിക്കെ പുറത്തുവന്ന പുതിയ റിപ്പോര്‍ട്ട് സംഘ്പരിവാറിന്റെ കുപ്രചരണങ്ങളെ തകര്‍ത്തെറിയുന്നുണ്ട്. ്
ലൗ ജിഹാദ് എന്ന പദം തന്നെ ഹിന്ദുത്വ സൃഷ്ടിയാണ്. തികച്ചും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണ് ലൗ ജിഹാദ് വിവാദം ആരംഭിക്കുന്നത്. കേരളീയ രാഷ്ട്രീയ പരിസരത്ത് വലിയ തോതില്‍ വിളവ് കൊയ്യാനാകുമോ എന്ന പ്രതീക്ഷയോടെ പരീക്ഷണാടിസ്ഥാനത്തിലായിരുന്നു സംഘ്പരിവാര്‍ ഇങ്ങനെയൊരു വിവാദത്തിന് തിരികൊളുത്തുന്നത്. പത്തനം തിട്ടയില്‍ രണ്ട് എം.ബി.എ വിദ്യാര്‍ഥിനികളെ മുസ്‌ലിം സഹോദരങ്ങള്‍ സ്‌നേഹം നടിച്ച് മതപരിവര്‍ത്തനം നടത്താനും തട്ടിക്കൊണ്ടുപോകാനും ശ്രമിച്ചുവെന്ന കേസ് പരിഗണിക്കവെ കേരള ഹൈക്കോടതി ലൗ ജിഹാദിനെപ്പറ്റിയും ഇതിന്റെ രാജ്യാന്തര തീവ്രവാദങ്ങളെക്കുറിച്ചും അന്വേഷിക്കണമെന്ന് കേരള ഡി.ജി.പിയോടും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോടും ആവശ്യപ്പെട്ടിരൂന്നു. 2009 ഡിസംബര്‍ 9ന് ജസ്റ്റിസ് കെ.ടി ശങ്കരന്‍ നടത്തിയ ഈ നിരീക്ഷണത്തെത്തുടര്‍ന്ന് ലൗ ജിഹാദിനെ പ്രധാനപ്പെട്ട പ്രശ്‌നമായി കാണണമെന്ന് കേരളത്തിലെ ഹൈന്ദവസംഘടനകളും ബി.ജെ.പിയും ആവശ്യമുന്നയിച്ചു തുടങ്ങി. ഇതിന്റെ പേരില്‍ കേരളത്തിലേയും കര്‍ണ്ണാടകയിലെയും കുറേ നിരപരാധികളായ യുവാക്കള്‍ പോലീസ് സ്‌റ്റേഷനിലും കോടതിയിലുമായി പീഡിപ്പിക്കപ്പെട്ടെങ്കിലും ഒരു സംഭവം പോലും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്ഥിരീകരിക്കാന്‍ കഴിയാത്തത് കാരണം സംഘ്പരിവാര്‍ ഉദ്ധേശിച്ച രാഷ്ട്രീയ ലാഭം പൂര്‍ണ്ണാര്‍ഥത്തില്‍ ഇതിലൂടെ കൊയ്യാന്‍ സാധിച്ചില്ല.
സുപ്രീംകോടതിയുടെ പരിഗണനയിലുള്ള ഹാദിയകേസില്‍ ഉള്‍പ്പെടെ സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ ലൗ ജിഹാദ് ആരോപിച്ചിരുന്നു. എന്നാല്‍ അതില്‍ ലൗ ജിഹാദ് വിഷയം ഉള്ളതായി ഇന്നേവരെ കോടതിക്ക് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. 2011 മുതല്‍ 2016 വരെ കേരളത്തില്‍ 7299 പേര്‍ ഇസ്‌ലാം മതം സ്വീകരിച്ചാതായാണ് ആഭ്യന്തരവകുപ്പിന്റെ റിപ്പോര്‍ട്ട്. അതില്‍ മലബാറില്‍ നിന്ന് മതം മാറിയ 568 പേരുടെ വിവരങ്ങള്‍ അന്വേഷിച്ചെങ്കിലും ലൗ ജിഹാദ് കണ്ടെത്താനായില്ല. മതംമാറ്റത്തിനുള്ള വ്യത്യസ്ത കാരണങ്ങളും റിപ്പാര്‍ട്ടില്‍ വ്യ്ക്തമാക്കുന്നുണ്ട്. മുന്‍ ഡി.ജി.പി സെന്‍കുമാര്‍ അദ്ദേഹത്തിന് മാത്രമറിയാവുന്ന കാരണങ്ങളാല്‍ ലൗ ജിഹാദ് കള്ളക്കഥ ആവര്‍ത്തിച്ച് ഇടക്ക് വിവാദമുണ്ടാക്കിയെങ്കിലും പുതിയ റിപ്പോര്‍ട്ടോടെ അദ്ദേഹത്തിന്റെ വാദങ്ങളും പൊളിയുകയാണ്.