ദാറുല്‍ഹുദായുടെ പിന്നാമ്പുറത്തുള്ള അടുക്കളയുടെ ഭാഗത്തെ കിണറ്റിലെ കലക്കുള്ള വെള്ളം വീണ് രണ്ടാം നിലക്കു മുകളിലുള്ള വാട്ടര്‍ ടാങ്കിന്റെ വശങ്ങള്‍ മുഴുവന്‍ മഞ്ഞിച്ചു പോയിരുന്നു. ടാങ്കിനു നേരെ താഴെ ബെഡ്‌റൂം. അതിനും താഴെയാണ് ഡൈനിംഗ് ഹാള്‍. അവിടെയാണ് ഞങ്ങള്‍ 1991 ല്‍ പുതുതായി അഡ്മിഷന്‍ നേടിയ വിദ്യാര്‍ഥികള്‍ ഒരുമിച്ചു കൂടിയിരിക്കുന്നത്. വക്കുകള്‍ മഞ്ഞിച്ച വാട്ടര്‍ ടാങ്കും ഡൈനിംഗ് ഹാളിലെ പുല്‍പ്പായയും എന്റെ ദാറുല്‍ഹുദായെക്കുറിച്ചുള്ള ആദ്യകാല ഓര്‍മകളായി ഇന്നും തങ്ങിനില്‍ക്കുന്നു. ലെക്‌സ് സോപ്പിന്റെ മണം വരുമ്പോഴേക്ക് എനിക്ക് ദാറുല്‍ഹുദക്കാലം ഓര്‍മയിലേക്ക് ഇരച്ചു കയറും.
രക്ഷിതാക്കളും ഞങ്ങളോടൊപ്പം അവിടെയുണ്ട്. പന്ത്രണ്ട് വര്‍ഷം കഴിഞ്ഞ് മക്കള്‍ പഠനം പൂര്‍ത്തിയാക്കി പുറത്തേക്കിറങ്ങുന്ന വിദൂരതയിലേക്കാണ് അവരുടെ കണ്ണുകള്‍ നോക്കുന്നത്. ഒരു വ്യാഴവട്ടക്കാലം മക്കളെ പിരിഞ്ഞിരിക്കുക എന്ന വലിയ ത്യാഗത്തിനാണ് അവര്‍ മുതിര്‍ന്നിരിക്കുന്നത്. എന്റെ കൂടെ ഉപ്പയുണ്ടായിരുന്നു. ക്ലാസുല്‍ഘാടനത്തിന് വരുന്നത് ദാറുല്‍ഹുദായുടെ പ്രിന്‍സിപ്പാള്‍, ചെമ്മാട്ടെ പള്ളിയിലെ മുദരിസ് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്്‌ലിയാര്‍. സ്ഥാപനം തുടങ്ങി ഇത്രയും കാലം കുട്ടികളുടെ ക്ലാസുല്‍ഘാടനം നിര്‍വഹിച്ചി.രുന്നത് ഉസ്താദ് തന്നെയായിരുന്നു.
ആദ്യം കണ്ടത് ആ പുഞ്ചിരിയാണ്. അതിനു പിന്നാലെയാണ് തൂവെള്ള വസ്ത്രങ്ങളണിഞ്ഞ് ഉസ്താദ് കടന്നു വന്നത്. നടപ്പിലും നില്‍പ്പിലും വിനയത്തിന്റെ അടക്കങ്ങളുണ്ട്. അഗാധമായ കണ്ണുകള്‍, കുനിഞ്ഞ ശിരസ്സ്, ലാളിത്യം കൊണ്ട് കര തുന്നിയ വസ്ത്രങ്ങള്‍, ശ്രദ്ധയോടെ മാത്രം ഉച്ചരിക്കുന്ന വാക്കുകള്‍, ഉസ്താദ് ഹാളിലേക്ക് കയറി വന്നു .ഇമാം നവവിയുടെ മത്‌നുല്‍ അര്‍ബഈനിലെ ആദ്യത്തെ ഹദീസ് വ്യക്തതയോടെ മുറിച്ച്, മുറിച്ച് ചൊല്ലിത്തന്നു. ഞങ്ങള്‍ കുട്ടികള്‍ അതേറ്റു ചൊല്ലി. വലിയൊരു പാരമ്പര്യത്തിലേക്ക് കണ്ണി ചേര്‍ക്കപ്പെടുകയാണ്. ഇസ്്‌ലാമിന്റെ ജീവന്‍ മതത്തെ നിത്യജീവിതമാക്കിയ ഗുരുപരമ്പരയാണ്. ഇടര്‍ച്ചകളേതുമില്ലാതെ മതത്തെ ഗ്രന്ഥങ്ങളില്‍ നിന്നു നിത്യവഴികളിലേക്ക് അല്ലാഹു കൊണ്ടുവന്നത് ഈ മഹാ ഗുരുക്കളിലൂടെയും ജ്ഞാനികളിലൂടെയുമാണ്.” living islam” എന്നൊക്കെ പലരും സിദ്ധാന്തവല്‍ക്കരിച്ചു പറഞ്ഞ ദീനിന്റെ നേരവകാശികള്‍ ഇത്തരം പണ്ഡിതന്മാരായിരുന്നു. ഇസ്്‌ലാമിന്റെ ജീവനുള്ള, ജ്വലിക്കുന്ന മാതൃകകള്‍ നമുക്കില്ലാതാകുന്നു എന്നതാകാം നമ്മുടെ കാലത്തിന്റെ ഏറ്റവും വലിയ പ്രശ്‌നം. ഗ്രന്ഥങ്ങളില്‍ നിന്നും ഓണ്‍ലൈനില്‍ നിന്നും മതം പഠിക്കുന്നവര്‍ ഉണ്ടാക്കിത്തീര്‍ക്കുന്ന പൊല്ലാപ്പുകള്‍ കൊണ്ട് കലുഷമാണല്ലോ വര്‍ത്തമാന ഇസ്്‌ലാമിന്റെ ദിനസരിക്കുറിപ്പുകള്‍. നേരിട്ടു കാണുന്ന ദീന്‍ ഇല്ലാതിരിക്കുകയും അത് യന്ത്രങ്ങളില്‍ നിന്നു മനസ്സിലാക്കി വരികയും ചെയ്യുന്നതിനേക്കാള്‍ വലിയ ദുരന്തമെന്തുണ്ട്.
ഇസ്്‌ലാമിന്റെ ജീവനുള്ള, ജ്വലിക്കുന്ന മാതൃകകള്‍ നമുക്കില്ലാതാകുന്നു എന്നതാകാം നമ്മുടെ കാലത്തിന്റെ ഏറ്റവും വലിയ പ്രശ്‌നം. ഗ്രന്ഥങ്ങളില്‍ നിന്നും ഓണ്‍ലൈനില്‍ നിന്നും മതം പഠിക്കുന്നവര്‍ ഉണ്ടാക്കിത്തീര്‍ക്കുന്ന പൊല്ലാപ്പുകള്‍ കൊണ്ട് കലുഷമാണല്ലോ വര്‍ത്തമാന ഇസ്്‌ലാമിന്റെ ദിനസരിക്കുറിപ്പുകള്‍. നേരിട്ടു കാണുന്ന ദീന്‍ ഇല്ലാതിരിക്കുകയും അത് യന്ത്രങ്ങളില്‍ നിന്നു മനസ്സിലാക്കി വരികയും ചെയ്യുന്നതിനേക്കാള്‍ വലിയ ദുരന്തമെന്തുണ്ട്.
പിന്നെയും ഉസ്താദ് പലപ്പോഴും ക്ലാസുകളില്‍ വരാറുണ്ടായിരുന്നു. അത് പലപ്പോഴും പ്രിന്‍സിപ്പാളെന്ന നിലക്ക് കുട്ടികളുടെ പഠനനിലവാരം തിട്ടപ്പെടുത്താനും അക്കാദമികമായ കാര്യങ്ങള്‍ അന്വേഷിച്ചറിയാനും നടത്തുന്ന ഇടക്കാലങ്ങളിലുള്ള സന്ദര്‍ശനങ്ങളിലൂടെയാണ്. മുഖത്തെ പ്രസാദാത്മകതയും വിനയവും നൂറ്റാണ്ടുകളായി സ്ഥാനം പിടിച്ചതാണെന്ന് തോന്നും. അവര്‍ക്കു പേടിയില്ല, അവര്‍ക്ക് ദു:ഖങ്ങളുമില്ല എന്ന വിശ്വാസിയുടെ അടയാളം ഉസ്താദിന്റെ ഓരോ ചുവടിലുമുായിരുന്നു. അക്കാലത്ത് ഉസ്താദ് ചെമ്മാട് ദര്‍സ് നടത്തുകയാണ്.
ദാറുല്‍ ഹുദാ സ്ഥാപിച്ചിട്ടു ഇപ്പോള്‍ ഒമ്പത് വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു. മുതിര്‍ന്ന വിദ്യാര്‍ഥികളുടെ ജ്ഞാനാന്വേഷണങ്ങള്‍ പുതിയ ചക്രവാളങ്ങള്‍ തേടുന്ന കാലം. അക്കാലം പുതിയൊരു ഗുരുവിനെയും മാറിയ വിദ്യാഭ്യാസ ക്രമത്തെയും പ്രതീക്ഷയോടെ ഉറ്റു നോക്കുകയായിരുന്നു. 1994 ലെ ഹജ്ജു കാലത്താണ് ആ അന്വേഷണം പൂര്‍ത്തിയായത്. ഹജ്ജ് യാത്ര തിരിക്കുകയായിരുന്ന ചെറുശ്ശേരി ഉസ്്താദിനു ദാറുല്‍ ഹുദാ പള്ളിയില്‍ വെച്ച് നടത്തിയ യാത്രയയപ്പു പരിപാടികള്‍ക്കിടയില്‍ സി.എച്ച്. ഹൈദറൂസ് ഉസ്താദ് സന്തോഷകരമായ ആ വാര്‍ത്ത അറിയിച്ചു: ഹജ്ജ് കഴിഞ്ഞു വരുന്ന ഉസ്്താദ് ദാറുല്‍ ഹുദായില്‍ മുഴുസമയ ചാര്‍ജ്ജെടുക്കുന്നു.
ദാറുല്‍ഹുദായില്‍ പഠിച്ചവര്‍ അന്താരാഷ്ട്ര തലത്തില്‍, വരും ഭാവിയല്‍ ഇടപെടുന്നതിന്റെ രേഖാചിത്രങ്ങളാണ് ബാപ്പുട്ടി ഹാജി ഞങ്ങളുടെ മനസ്സില്‍ വരച്ചു കൊണ്ടിരുന്നത്. അദ്ദേഹം ഭാവിയില്‍ ചെന്ന് വര്‍ത്തമാനത്തിലേക്ക് വാര്‍ത്തകള്‍ അയച്ചു കൊണ്ടിരുന്ന റിപ്പോര്‍ട്ടറായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നു. ദാറുല്‍ ഹുദായില്‍ പഠിച്ചവര്‍ യു.എന്‍ ആസ്ഥാനത്ത് ചെന്ന് പ്രസംഗിക്കുമ്പോള്‍ അദ്ദേഹം ചിരിക്കുന്നുണ്ടാകും: ഈ വാര്‍ത്ത ഞാനെന്നേ റിപ്പോര്‍ട്ട് ചെയ്തതല്ലേ എന്ന്.
പുതിയ അതിഥി ദാറുല്‍ ഹുദായിലെത്തുമ്പോഴേക്കും ആതിഥേയന്‍ അല്ലാഹുങ്കലേക്ക് യാത്രതിരിച്ചിരുന്നു. പ്രിയപ്പെട്ട ഹൈദറൂസ് ഉസ്താദ് ചെറുശ്ശേരി ഉസ്താദ് മടങ്ങി വരുമ്പോഴേക്കും അല്ലാഹുവിന്റെ വിളിക്കുത്തരം ചെയ്തു കഴിഞ്ഞിരുന്നു. തന്റെ വിടവിലേക്ക് പുതിയ നിയോഗങ്ങളെ ചേര്‍ത്തു വെച്ചാണ് ഉസ്താദ് വിടവാങ്ങിയത്. സി.എച്ച്. ഹൈദറൂസ് ഉസ്്താദിനെ ഓര്‍ക്കുമ്പോഴെല്ലാം തേജസ്സാര്‍ന്ന മുഖം നിനവില്‍ വരും. അവര്‍ പങ്കു വെച്ചതെല്ലാം പ്രതീക്ഷകളുടെ കൊച്ചു വര്‍ത്തമാനങ്ങളായിരുന്നു. തൊണ്ണൂറുകള്‍ മുസ്്‌ലിം കേരളത്തിന് രാഷ്ട്രീയമായും സാമുദായികമായും അന്ത:സംഘര്‍ഷങ്ങളുടെ നേരമായിരുന്നു. സമസ്തയിലെ പിളര്‍പ്പിനെ തുടര്‍ന്നുണ്ടായ, കൊടുമ്പിരി കൊള്ളുന്ന ഛിദ്രതയുടെ ഇടവേള. ബാബരിയനന്തരമുണ്ടായ രാഷ്ട്രീയരംഗത്തെ, എങ്ങനെ നേരിടുമെന്ന അങ്കലാപ്പിന്റെ അന്തരാള ഘട്ടം. പലരും മുഷ്ടിയും ചങ്കൂക്കുമാണ് പ്രധാനമെന്ന് വികാരപ്പെടുന്ന സമയം. ആ വഴിയാണ് ശരിയെന്നു വിചാരിക്കുന്നവര്‍ ഞങ്ങളുടെ കൂട്ടത്തിലുമുായിരുന്നു. അമിതാവേശത്തിന്റെ രാഷ്ട്രീയം മെഴുകുതിരി വെട്ടത്തില്‍ ഞങ്ങളുടെ ക്യാമ്പസിലേക്കും ഒളിച്ചു കടത്താനുള്ള ശ്രമങ്ങള്‍ക്ക് അല്‍പായുസ് മാത്രമാണ് കിട്ടിയത്. ബാപ്പുട്ടി ഹാജി, ഹൈദറൂസ് ഉസ്്താദ്, ചെറുശ്ശേരി ഉസ്താദ്, ബഹാഉദ്ദീന്‍ ഉസ്്താദ് എന്നിവര്‍ ഞങ്ങളെ പഠിപ്പിച്ച പാഠം പ്രതീക്ഷകളുടെതായിരുന്നു. പ്രവര്‍ജനത്തിന്റെ നിഷേധാത്മകതയല്ല, ഉള്‍ക്കൊള്ളലിന്റെയും സ്വാംശീകരിക്കുന്നതിന്റെയും ഋജുവായ അധ്യാപനങ്ങളായിരുന്നു അവരുടെ രാപ്പകലുകള്‍. ദാറുല്‍ഹുദായില്‍ പഠിച്ചവര്‍ അന്താരാഷ്ട്ര തലത്തില്‍, വരും ഭാവിയല്‍ ഇടപെടുന്നതിന്റെ രേഖാചിത്രങ്ങളാണ് ബാപ്പുട്ടി ഹാജി ഞങ്ങളുടെ മനസ്സില്‍ വരച്ചു കൊണ്ടിരുന്നത്. അദ്ദേഹം ഭാവിയില്‍ ചെന്ന് വര്‍ത്തമാനത്തിലേക്ക് വാര്‍ത്തകള്‍ അയച്ചു കൊണ്ടിരുന്ന റിപ്പോര്‍ട്ടറായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നു. ദാറുല്‍ ഹുദായില്‍ പഠിച്ചവര്‍ യു.എന്‍ ആസ്ഥാനത്ത് ചെന്ന് പ്രസംഗിക്കുമ്പോള്‍ അദ്ദേഹം ചിരിക്കുന്നുണ്ടാകും: ഈ വാര്‍ത്ത ഞാനെന്നേ റിപ്പോര്‍ട്ട് ചെയ്തതല്ലേ എന്ന്.
സി.എച്ച്. ഹൈദറൂസ് ഉസ്താദ് സൂക്ഷ്മമായ കാര്യങ്ങളുടെ ഉസ്താദായിരുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു ക്യാമ്പസിലിറക്കിയ മെറ്റലിന്റെ പ്രാധാന്യമെന്തെന്ന്, അക്കല്ലുകളെടുത്ത് എയ്തു കളിക്കുന്ന കുട്ടികളെ അദ്ദേഹം ബോധ്യപ്പെടുത്തി. ഭക്ഷണഹാളില്‍ നിലത്തു വീഴുന്ന വറ്റുകള്‍ പെറുക്കിയെടുത്ത് അതിന്റെ പിന്നിലെ കഥകള്‍ അദ്ദേഹം വിദ്യാര്‍ഥികളെ ലൈവായി പഠിപ്പിച്ചു. ഒരു മുദ്ദ് വെള്ളം കൊണ്ട് എങ്ങനെ വുളു ചെയ്യാമെന്ന് ഗ്രന്ഥങ്ങളില്‍ നിന്ന് ഇറങ്ങി വന്ന് മാതൃകാപൂര്‍വം പ്രയോഗിച്ചു കാണിച്ചു. ഹഖാഇഖുകള്‍ അറിഞ്ഞ, അകപ്പൊരുളുകള്‍ തിരിച്ചറിഞ്ഞ ജ്ഞാനിയുടെ സമീപനങ്ങളാവാം ഇതെല്ലാം. അതിനാല്‍ തന്നെ പുറംമോടികളില്‍ അദ്ദേഹം അഭിരമിച്ചില്ല. അവിശ്രമം, കാല്‍ വെന്തു പാഞ്ഞു നടന്നിരുന്ന ആ ജീവിതം ചെറുശ്ശേരി ഉസ്്താദ് ക്യാമ്പസിലെത്തുമ്പോഴേക്കും പൊയ്ക്കഴിഞ്ഞിരുന്നു.
ചെറുശ്ശേരി ഉസ്താദ് ക്യാമ്പസിലെത്തി ആദ്യം നടന്ന മാറ്റം പേരിന്റെയായിരുന്നു. ഉസ്താദ് പെട്ടെന്ന് ശൈഖുനാ ആയി മാറി. വലിയൊരു രക്ഷിതാവിനെ കിട്ടിയ സന്തോഷം. വേവലാതി നിറഞ്ഞ ആട്ടിന്‍പറ്റത്തിന് പുതിയ ഇടയന്‍. വളവരെ വേഗം ഞങ്ങളുടെ ദിനചര്യകളോട് ശൈഖുനാ ഇണങ്ങി. പുതിയൊരു സൗരയൂഥം ക്യാമ്പസില്‍ രൂപപ്പെടുകയായിരുന്നു എന്നു പറയുന്നതാകും ശരി. ശൈഖുനായെ ചുറ്റിപ്പറ്റി ഹിദായനഗര്‍ ഭ്രമണം ചെയ്യുകയായിരുന്നു തുടര്‍ന്നുള്ള കാലം. പിന്നീടൊരിക്കലും മാറ്റാന്‍ പറ്റാത്ത വിധം, ഒരു അണച്ചു പിടിക്കലിലൂടെ ശൈഖുനാ ഞങ്ങളെ മാറ്റി. വെള്ളം മുക്കുന്ന കപ്പി എങ്ങനെ കിണറ്റിന്‍കരയില്‍ പച്ചപ്പുണ്ടാക്കുന്നു എന്ന റൂമിയുടെ ഉപമ ശൈഖുനായുടെ കാര്യത്തില്‍ ശരിയായിരുന്നു. എം.എം.ബശീര്‍ ഉസ്താദും സി.എച്ച്. ഹൈദറൂസ് ഉസ്താദും ബാപ്പുട്ടി ഹാജിയും നിലമൊരുക്കിയ ഹിദായനഗറില്‍, പരല്‍ മീനുകള്‍ നീന്തിയിരുന്ന മാനീപാടത്ത് ജ്ഞാനത്തിന്റെ പച്ചപ്പ് തെഴുപ്പിച്ചെടുത്തത് ശൈഖുനയായിരുന്നു. ക്ലാസുകള്‍ ആഘോഷങ്ങള്‍ പോലെ കഴിഞ്ഞു പോയി. ശൈഖുനാ സമസ്തയുടെ സെക്രട്ടറിയായി. സെക്രട്ടറിയുടെ കാറ് പാറക്കടവ് പാലം കഴിയുമ്പോഴേക്ക് ഹോണടിച്ചെത്തുന്ന പ്രഭാതങ്ങളില്‍ ഞങ്ങള്‍ പുതിയ ദിവസത്തിലേക്ക് ഞെട്ടിയുണരും. വളപുരം ത്വലാഖ് വിവാദവും മറ്റും അക്കാലയളവില്‍ ഉണ്ടായി. കൊക്കെത്ര കുളം കണ്ടതാണ് എന്ന ഭാവത്തില്‍ ഉസ്താദ് നിസ്‌തോഭനായിരുന്നു. ബോധ്യങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം തീര്‍പ്പു കല്‍പ്പിക്കുന്ന മുഫ്തി ആള്‍ക്കൂട്ടങ്ങളുടെ ആരവങ്ങള്‍ക്കു പുല്ലു വില മാത്രം കല്‍പ്പിക്കുന്നത് ഞങ്ങള്‍ കണ്ടു.
വര്‍ഷങ്ങള്‍ ഉല്‍ക്കകള്‍ പെയ്യും പോലെ കടന്നു പോയി. ശൈഖുനാ ഹിദായനഗറിലെത്തിയിട്ട് പത്ത് വര്‍ഷം കടന്നു പോയിരിക്കുന്നു. 2014 ഫെബ്രുവരിയില്‍ ഹൃദയസംബന്ധമായ അസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് കൊണ്ടോട്ടി റിലീഫ് ഹോസ്പിറ്റലിലും തുടര്‍ന്ന് കോഴിക്കോട് മിംസിലും പ്രവേശിപ്പിച്ചു. ഓപ്പറേഷനും ചികിത്സയും കഴിഞ്ഞെത്തിയ ശൈഖുനാ മഹല്ലിക്ക് പകരം സ്വഹീഹ് മുസ്്‌ലിം പഠിപ്പിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചു. അവസാന കാലത്ത് പണ്ഡിതന്മാര്‍ ഹദീസിലേക്ക് മാറാറുണ്ടായിരുന്നതിനെക്കുറിച്ച് ശൈഖുനാ സംസാരിച്ചു. വീട്ടില്‍ സൂക്ഷിച്ചിരുന്ന, തലമുറകളായി കൈമാറി വന്നിരുന്ന കിതാബുകള്‍ പല സമയത്തായി കാറില്‍ ഇതിനകം ദാറുല്‍ ഹുദായിലെത്തിച്ചിരുന്നു. മരണമെന്ന വലിയ യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊണ്ട്, അതിനു വേണ്ടി പൂര്‍ണമായി തയ്യാറെടുത്ത് മുന്നോട്ട് പോവുകയായിരുന്നു ശൈഖുനായുടെ അപ്പോഴത്തെ ജീവിതം. ജനുവരിയില്‍ ബ്രെയ്ന്‍ സ്‌ട്രോക്ക് വന്നതിനെ തുടര്‍ന്ന് കോഴിക്കോട് ബേബി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. പക്ഷാഘാതം സംഭവിക്കുമ്പോള്‍ അവസാനത്തെ ബോധം മറയും വരെയും ഫാതിഹ ഓതിക്കൊണ്ടിരുന്നു ശൈഖുനാ. ബോധം നശിച്ചിട്ടും കൈവിരലുകളില്‍ തസ്ബീഹ് മാല കറങ്ങിക്കൊണ്ടിരുന്നു. ഫെബ്രുവരി 18 ന് പുതിയ പ്രഭാതം വിടര്‍ന്നു കഴിഞ്ഞ നേരം. ശൈഖുനായുടെ ദേഹവിയോഗം പൂര്‍ണമായിരുന്നു. നിത്യജീവിതത്തില്‍ ഉണ്ടായിരിക്കുന്നതിനെക്കാള്‍ അളവില്‍ മുഖത്ത് പുഞ്ചിരി വിടര്‍ന്നിരുന്നു. റൂഹ് വിടപറഞ്ഞിട്ടും പുഞ്ചിരിയെന്ന ഔദാര്യം ചുണ്ടുകള്‍ നിര്‍വഹിച്ചു കൊണ്ടിരുന്നു. ദാറുല്‍ഹുദായില്‍ ശൈഖുനയുടെ തിരുശരീരം വാഹനമെത്തുമ്പോള്‍ ഒരു പൊടിക്കാറ്റ് ആര്‍ത്തനാദം മുഴക്കും പോലെ കയറു പൊട്ടിച്ചു നടക്കുന്നുണ്ടായിരുന്നു. ആ പകല്‍ തൊട്ട് ഇന്നോളവും ആ കാറ്റ് അടങ്ങിയിട്ടില്ല. ശൈഖുനായെ ഓര്‍ക്കുമ്പോഴെല്ലാം 26 കൊല്ലം മുമ്പ് നീല പെയ്ന്റടിച്ച ഡൈനിംഗ് ഹാളിന്റെ വാതിലുകള്‍ കയറി വന്ന ആ ചിരി കടന്നു വരും. ആ ചിരി ഇന്നോളം തീര്‍ന്നിട്ടില്ല.
കവിത ഞങ്ങളോട് ചെയ്തത്
തലതിരിഞ്ഞ ചിന്ത
ഫലം ഭ്രാന്തു മേയുന്ന ചന്ത-
ഞങ്ങളുടെ ക്യാമ്പസിലെ കിടപ്പുമുറിയിലേ പുറം ചുമരിലേ എഴുതപ്പെട്ടിരുന്ന വരിയാണിത്. വര്‍ഷങ്ങള്‍ കഴിഞ്ഞും ആ വരി ഓര്‍മയില്‍ നില്‍ക്കുന്നു, ആരാണ് എഴുതിയത് എന്നറിയില്ലെങ്കിലും.എന്നാണ് നമ്മുടെ അറബിക്കോളേജുകളില്‍ കവിത പഠിപ്പിച്ചു തുടങ്ങുക? എന്ന് എന്റെ സുഹൃത്തു കൂടിയായ പ്രഭാഷകന്‍ ദാറുല്‍ഹുദായില്‍ നടന്ന പരിപാടിയില്‍ വെച്ച് ഇക്കഴിഞ്ഞ മാസം ചോദിച്ചു. മതവിഷയങ്ങളോടൊപ്പം കവിതയും സാഹിത്യവും പഠിപ്പിക്കാത്തതിന്റെ ഗുണദോഷവിചാരം നടത്തുകയായിരുന്നു അദ്ദേഹം. പരിപാടി കഴിഞ്ഞു ചായയും പലഹാരവും കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ കവിതയും സാഹിത്യവും പരസ്പര സഹായസംഘങ്ങളുടെ കരുതലോടെ പ്രവര്‍ത്തിച്ചിരുന്ന ഞങ്ങളുടെ പഠനകാലത്തെ ദിനരാത്രങ്ങളെക്കുറിച്ച് ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചു. ഉള്ളില്‍ അളവുകള്‍ തെറ്റി കവിത ബാധിച്ചവരുടെ ഉള്‍വലിച്ചിലുകളുടെയും വെളിപാടുകളുടെയും അക്കപ്പോരിന്റെ അന്തം കെട്ട വര്‍ഷങ്ങള്‍.
കുളത്തില്‍ നീരാടാനിറങ്ങിയ ഗോപികമാരുടെ ഉടുപുടവകള്‍ ഒളിപ്പിച്ചു വെച്ച കൃഷ്ണന്റെ കഥ പറയുന്ന ചെറുശ്ശേരിയുടെ കാവ്യഭാഗം കേട്ടപ്പോള്‍ സമാനമായ അനുഭവം ഇംറുല്‍ ഖൈസിലുമുണ്ടല്ലോ എന്നാണ് ഞങ്ങള്‍ ഓര്‍ത്തത്. പതിനഞ്ചാം നൂറ്റാണ്ടില്‍ വടക്കന്‍ കേരളത്തിലെ കുറുമ്പ്രനാട്ടിലെ ചെറുശ്ശേരി ഇല്ലത്തു ജീവിച്ചിരുന്ന ചെറുശ്ശേരിയില്‍ നിന്നു അജ്ഞാന കാലത്തെ കവിതയെ പ്രണയത്തില്‍ മുക്കിയ ഇംറുല്‍ ഖൈസിലേക്കുള്ള ദൂരം കവിത കൊണ്ടളന്നു ഞങ്ങള്‍
അറബിയിലും മലയാളത്തിലും ഇംഗ്ലീഷിലും ഉറുദുവിലുമുള്ള കവിതകള്‍ ഞങ്ങള്‍ പഠിച്ചിരുന്നു. ഇഖ്ബാല്‍, ഗാലിബ്, ബ്ലേക്, ടെന്നീസണ്‍, ഇംറുല്‍ ഖൈസ്, മുതനബ്ബി, വൈലോപ്പിള്ളി, ചങ്ങമ്പുഴ മുതലായ കവികളുടെ രചനകളുടെ ഒരു ഫ്യൂഷന്‍ തന്നെ ഞങ്ങളുടെ മുമ്പില്‍ രൂപപ്പെട്ടു വന്നിരുന്നു. ദിനചര്യയുടെ ഭാഗമായുള്ള പകലിലെ ഒമ്പതു പിരീഡുകള്‍ക്കുള്ളില്‍ എവിടെയും ഇപ്പറഞ്ഞ കവികള്‍ക്കു കയറിവരാന്‍ അധികാരമുണ്ടായിരുന്നു. കുളത്തില്‍ നീരാടാനിറങ്ങിയ ഗോപികമാരുടെ ഉടുപുടവകള്‍ ഒളിപ്പിച്ചു വെച്ച കൃഷ്ണന്റെ കഥ പറയുന്ന ചെറുശ്ശേരിയുടെ കാവ്യഭാഗം കേട്ടപ്പോള്‍ സമാനമായ അനുഭവം ഇംറുല്‍ ഖൈസിലുമുണ്ടല്ലോ എന്നാണ് ഞങ്ങള്‍ ഓര്‍ത്തത്. പതിനഞ്ചാം നൂറ്റാണ്ടില്‍ വടക്കന്‍ കേരളത്തിലെ കുറുമ്പ്രനാട്ടിലെ ചെറുശ്ശേരി ഇല്ലത്തു ജീവിച്ചിരുന്ന ചെറുശ്ശേരിയില്‍ നിന്നു അജ്ഞാന കാലത്തെ കവിതയെ പ്രണയത്തില്‍ മുക്കിയ ഇംറുല്‍ ഖൈസിലേക്കുള്ള ദൂരം കവിത കൊണ്ടളന്നു ഞങ്ങള്‍. പെട്ടെന്നാണ്, കവിത ഒരു ഭാഷയല്ലെന്നും, തരാതരം മൊഴികളിലൂടെ സൃഷ്ടിക്കുന്ന ഉപരി ഭാഷയാണെന്ന മനസ്സിലായത്. ആ തിരിച്ചറിവില്‍ ചെറുശ്ശേരിയും ഇംറുല്‍ ഖൈസും സസുഖം ഞങ്ങളുടെ ഡസ്‌ക്കുകള്‍ക്കുള്ളില്‍ വാണു. കവിത മൗലികതയാണൈങ്കില്‍ മറ്റാരും പറയാത്തതു പറഞ്ഞ കവിയാണ് ഗാലിബെന്ന് എനിക്കു തോന്നി. ബീഹാറിയായ ഉസൈര്‍ ഖാസിമി ഉസ്താദാണ് ഗാലിബിനെ കാണിച്ചു തന്നത്. ടോയ്‌ലെറ്റില്‍ പോകുന്ന മനസ്സില്‍ വരുന്ന കവിതകള്‍ മറന്നു പോകാതിരിക്കാന്‍ കോന്തലയില്‍ കെട്ടുകള്‍ കെട്ടുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഇഖ്ബാല്‍ മുദ്രാവാക്യവും ഗാലിബ് കവിതയും എഴുതുന്നു എന്നു പറഞ്ഞ ഒരു സുഹൃത്തുണ്ടായിരുന്നു അക്കാലത്ത്. വില്യം ബ്ലേക്കിന്റെ ടൈഗര്‍ വായിച്ചു കൊണ്ടിരിക്കുമ്പോള്‍ burning bright എന്ന ഭാഗത്തെത്തിയപ്പോള്‍ വാക്കുകള്‍ വെളിച്ചപ്പെടുന്നതായി എനിക്കു തോന്നി.
ഞങ്ങളുടെ ക്യാമ്പസില്‍ മലയാളത്തില്‍ കവിതയെഴുതുന്നവരുടെ കൂട്ടത്തില്‍ മൂന്ന് തരം കവികളുണ്ടായിരുന്നുവെന്ന് തോന്നുന്നു. (അറബിയുള്‍പ്പെടെയുള്ളവയില്‍ നിമിഷക്കവികളും അല്ലാത്തവരുമായ ധാരാളം കവികളുണ്ടായിരുന്നു). ഒന്നാമത്തെ വിഭാഗം, ടെക്‌സ്റ്റ് പുസ്തകങ്ങളില്‍ നിന്നു പഠിച്ച രീതിയില്‍ വൃത്തത്തില്‍ കവിതയെഴുതുന്നവരായിരുന്നു. തവ, മമ, താന്‍, എന്‍, നിന്‍ എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ അത്തരക്കാരുടെ കവിതകളില്‍ കൂടുതലായിരുന്നു. ശബ്ദതാരാവലി നോക്കി അധ്യാപകരെ വരെ വെള്ളം കുടിപ്പിക്കുന്ന കവികള്‍ ഇക്കൂട്ടത്തിലാണ്.
രണ്ടാമത്തെ വിഭാഗം പാഠപുസ്തകങ്ങളില്‍ പറയുന്നതല്ല കവിത എന്ന വിശ്വാസം എങ്ങനെയോ അടിയുറച്ചു പോയവരായിരുന്നു. സച്ചിദാനന്ദനെയും ചുള്ളിക്കാടിനെയുമൊക്കെ വായിക്കുന്നവരായിരുന്നു അവര്‍. ചുള്ളിക്കാടിന്റെ പിറക്കാത്ത മകന്, നിമജ്ജനം തുടങ്ങിയ കവിതകള്‍ ക്യാമ്പസിലെ കവിതാപാരായണ മല്‍സരത്തില്‍ സ്ഥിരമായി ഉപയോഗിക്കപ്പെട്ടു പോന്നു. ഇരുട്ടും ഏകാന്തതയും ഇവരുടെ കവിതകളില്‍ സ്ഥിരമായി കൂടുകെട്ടിപ്പാര്‍ക്കുന്നുണ്ടായിരുന്നു. ഒന്തം, ക്ലാവു പിടിച്ച മൊന്ത, സ്മാര്‍ത്തം എന്നിങ്ങനെയുള്ള ചില പദങ്ങള്‍ കൊണ്ട് ഇക്കവികള്‍ വലിയ മുഴക്കം തന്നെ സാധ്യമാക്കിയിരുന്നു. ചുള്ളിക്കാടിന്റെ ഓര്‍മകളുടെ ഓണം എന്ന കവിത ആദ്യമായി വായിച്ചു കേള്‍പ്പിച്ച മുതിര്‍ന്ന ക്ലാസിലെ സുഹൃത്തിനെ ഓര്‍ക്കുന്നു.
ജന്മനാട്ടില്‍ ചെന്നു വണ്ടിയിറങ്ങവേ
പുണ്ണു തോറും കൊള്ളി വെച്ച പോലോര്‍മകള്‍
എന്ന വരി വായിച്ചു അവന്‍ കൊള്ളിയുടെ രണ്ട് അര്‍ഥസാധ്യകള്‍ പഠിപ്പിച്ചു. ഒന്നാമതായി, മുറിവുകള്‍ തോറും കൊള്ളി കൊണ്ട് കുത്തും പോലെയുള്ള ഓര്‍മകള്‍. രണ്ടാമതായി, പുണ്ണെന്നാല്‍ പൂളത്തറ, കൊള്ളിയെന്നാല്‍ പൂള. പൂളത്തറകളില്‍ പൂളക്കൊമ്പ് കുത്തിയ പോലെ നിരന്നു നില്‍ക്കുന്ന ഓര്‍മകള്‍.
മൂന്നാമത്തെ വിഭാഗം കവികള്‍ നബിദിനാഘോഷത്തോടും മറ്റും ചേര്‍ന്നു നടത്തുന്ന മല്‍സരങ്ങളില്‍ പങ്കെടുക്കുന്നവരായിരുന്നു. അത്തരം വേദികളില്‍ മിക്കപ്പോഴും വിജയിക്കാറുണ്ടായിരുന്നത് അസ്സല്‍ കവി തന്നെയായിരുന്ന ശംസുദ്ദീനായിരുന്നു. മഴക്കാലം എന്ന വിഷയത്തില്‍ അത്തരമൊരു മല്‍സരത്തില്‍ ഒരു സുഹൃത്തെഴുതിയ കവിതയുടെ തുടക്കം ഇങ്ങനെയായിരുന്നു.
മഴക്കാലം വന്നു
മര്‍ത്യന്‍ കുട വാങ്ങുന്നു
തവളകള്‍ പേക്രോം പേക്രോം…കവിത
എങ്ങനെ ഉണ്ടാകുന്നു എന്ന്
നേരിട്ടു കാണാം
കവിതയെഴുത്ത് മല്‍സരം
നടക്കുന്ന മുറിയില്‍
എന്നു തുടങ്ങുന്ന ‘കവിതയെഴുതുന്ന മുറി’ എന്ന റഫീക്ക് തിരുവള്ളൂരിന്റെ കവിത അവസാനിക്കുന്നത് ഇങ്ങനെയാണ്:
ഇടിയ്ക്കിടെ ക്ലോക്കു നോക്കിയും
നീണ്ടു പോയ വരി വെട്ടി നന്നാക്കിയും
ചില വാക്കുകള്‍ക്ക് പകരം
മറ്റെന്തിങ്കിലും
വെക്കാമോയെന്ന് ശ്രദ്ധിച്ചും
അവരുടെ കവിതകള്‍
വിരിഞ്ഞുണര്‍ന്നതല്ല
അവയിലൊന്നു പോലും
വിപ്ലവം സ്വപ്‌നം കാണുന്നുണ്ടാവില്ല
ഒരു വിധിനിര്‍ണയത്തിന്റെ അപ്പുറം
അവയില്‍ മിക്കതും ജീവിക്കുക പോലുമില്ല.
ഇത്തരം ഒരു കവിതയെഴുത്ത് മുറിയില്‍ വെച്ചാണ് റഫീക്കുമായുള്ള എന്റെ സൗഹൃദത്തിനു ആഴം കൈവന്നത്. അന്ന് കവിതക്ക് വിഷയമായി തന്നിരുന്നത് സൗഹൃദത്തിന്റെ നിറം എന്നോ സ്‌നേഹത്തിന്റെ നിറം എന്നോ ആയിരുന്നു. കവിതയെഴുത്ത് മുറിയില്‍ വെച്ച് തന്നെ ഞങ്ങളെഴുതിയ കവിതകള്‍ പരസ്പരം വായിച്ചു. സൗഹൃദത്തിന്റെ നിറം കടലയുടെ തൊലിപ്പുറത്തിന്റെ നിറമാണെന്നും ഞാനെഴുതിയ കവിതയിലെ വരികള്‍ വായിച്ച് നിനക്ക് ഈ മല്‍സരത്തില്‍ ഒന്നാം സമ്മാനം കിട്ടുമെന്ന് അവന്‍ പറഞ്ഞതോര്‍ക്കുന്നു.ചുരുക്കത്തില്‍, മഴക്കാലത്തെ മിന്നല്‍ പോലെ ഞങ്ങളുടെ ക്യാമ്പസില്‍ ഒരു അപകടസാധ്യതയായി കവിതയുണ്ടായിരുന്നു. ക്യാമ്പസിലെ അനുഭവം വെച്ചു നോക്കുമ്പോള്‍ കവികളായി എല്ലാവരും ജനിക്കുന്നു. ചിലര്‍ സാഹചര്യങ്ങളുടെ സമ്മര്‍ദത്തിനു വഴങ്ങി കവിത പുറത്തേക്കെടുക്കുന്നവരും ചിലര്‍ അകത്ത് തന്നെ കുഴിച്ചു മൂടുന്നവരുമായിത്തീരുന്നു എന്നാണ് എനിക്ക് തോന്നുന്നത്.
ഇറവെള്ളം ചവിട്ടി പനി വന്നു, വക്കൊട്ടിയ താളുകള്‍ പോലെ കടന്നു പോകുന്ന ജീവിതദിനങ്ങള്‍ എന്നിങ്ങനെയള്ള ഉജ്ജ്വലമായ കവിതകളെഴുതിയവര്‍ ഉണ്ടായിരുന്നു അക്കൂട്ടത്തില്‍. അവരില്‍ പലരും സച്ചിദാനന്ദനില്‍ തുടങ്ങി ചുള്ളിക്കാടിലെത്തി പി.പി.രാമചന്ദ്രനും വീരാന്‍കുട്ടിയും ഉള്‍പ്പെടുന്ന പുതുകവിതയിലേക്ക് പ്രയാണം ചെയ്യുന്നവരായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം വീരാന്‍കുട്ടിയുടെ ആദ്യകവിതസമാഹാരം ജലഭൂപടങ്ങള്‍ വായിച്ചു വാക്കുകളുടെ പുതിയ ആകാശവും ആകാരവും കണ്ടെത്തിയത് ഇന്നും ഓര്‍മയുണ്ട്. പിന്നാമ്പുറത്തെ പണി നടക്കുകയായിരുന്ന കെട്ടിടത്തില്‍ വെച്ചാണ് ഞങ്ങള്‍ കവിത വായിച്ചു കൊണ്ടിരുന്നത്. വായന കഴിഞ്ഞു, പുറത്ത് പെയ്യുന്ന മഴത്ത് ലക്ക് കെട്ട് ഞങ്ങള്‍ കറങ്ങി നടന്നു.
സുഹൃത്ത് റഫീക്കിനൊപ്പം ചുള്ളിക്കാടിന്റെ കവിതകള്‍ ഇബാറത്ത് ഹല്ല് ചെയ്തു വായിച്ചേതോര്‍ക്കുന്നു. താതവാക്യവും യാത്രാമൊഴിയും സന്ദര്‍ശനവും മറ്റും അങ്ങനെ വായിച്ചതായിരുന്നു. സഹശയനത്തിന്റെ ആഴങ്ങളില്‍ നാം ഒറ്റപ്പെടുന്നു എന്നു വായിച്ചപ്പോള്‍ ഏകാന്തത ഉടലാര്‍ന്ന് മുന്നില്‍ നില്‍ക്കുന്നത് കാണാന്‍ പറ്റി.
ദാറുല്‍ഹുദായില്‍ ഞങ്ങളുടെ തബ്‌രീസുമാരായിരുന്ന മലയാളം അധ്യാപകരായിരുന്നു ഖാദര്‍ മാഷും ഷാജുദ്ദീന്‍ മാഷും ലത്തീഫ് മാഷും. എന്‍.എസ്.മാധവന്റെ ഹിഗ്വിറ്റ എന്ന കഥ ഷാജു മാഷ് ആദ്യമായി ക്ലാസില്‍ വായിച്ചു തന്ന ദിവസം മറക്കില്ല. അതൊരു പുതിയ ലോകത്തേക്കുള്ള ക്ഷണക്കത്തായിരുന്നു. വായിക്കുന്ന പുസ്തകങ്ങള്‍ അപ്പടി ക്ലാസില്‍ പറയുന്ന ശീലമുണ്ടായിരുന്നു ലത്തീഫ് മാഷിന്. ഒരു മലയാളം വാധ്യാരുടെ എല്ലാ ഗുണങ്ങളും ഖാദര്‍ മാഷില്‍ ഒത്തിണങ്ങിയിരുന്നു.
അഞ്ചാം ബാച്ചിലെ സുഹൃത്തുക്കളായിരുന്ന ശരീഫ്.സി.പിയും ലബീബും ചേര്‍ന്നിറക്കിയ ഒരു പാതി ഞാന്‍ എന്ന കവിതാസമാഹാരത്തിന്റെ ആമുഖത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു:
1990 മെയ് മാസം പത്താം തിയതി വ്യാഴാഴ്ചയാണ് ഞങ്ങള്‍ കണ്ടുമുട്ടിയത്. പല ദേശക്കാരായ ഞങ്ങള്‍ പുതിയ ആവാസവ്യവസ്ഥയിലേക്ക് പറിച്ചു നടപ്പെട്ടവരായിരുന്നു. ആദ്യത്തെ പകപ്പ് മാറിത്തുടങ്ങിയപ്പോള്‍ മനസ്സു തുറന്നു സംസാരിച്ചു. ഉള്ളു നിറഞ്ഞു ചിരിച്ചു. പലപ്പോഴും പലതിനെ ചൊല്ലിയും വഴക്കിട്ടു. ഋതുക്കളും മോഹങ്ങളും മാറിയും മറിഞ്ഞും വന്നു.
യൗവനാരംഭത്തില്‍ തന്നെ കാലം ഞങ്ങളെ പലവഴിക്ക് പറഞ്ഞു വിട്ടു. പന്ത്രണ്ടാണ്ടുകള്‍ ഒരേ വായു ശ്വസിച്ചും ഒരേ വെള്ളം കുടിച്ചും ഉറപ്പു കൂടിയ ഞങ്ങള്‍ക്ക് അകലങ്ങളിലേക്ക് പോകാന്‍ കഴിഞ്ഞില്ല. ചിരിയും കവിതയും കുശലങ്ങളുമായി ഞങ്ങള്‍ ഇപ്പോഴും ഒരുമിച്ചു കഴിഞ്ഞു വരുന്നു.
ആ സമാഹാരത്തില്‍ ലബീബ് എഴുതിയ കവിത ‘മോര്’ :
പാല്‍
വ്യാകരണം തെറ്റിച്ചെഴുതിയ
സ്വന്തം ജീവിതമാണ് മോര്
ജീവിതമറിയുന്നവന്
എന്തിനു വ്യാകരണം.
വ്യാകരണത്തോടെയുളള ജീവിതം
ചിലപ്പോഴെങ്കിലും പുളിച്ചു നാറും.
റഫീക്ക് തിരുവള്ളൂരിന്റെ ഉപ്പിലിട്ടത് എന്ന സമാഹാരത്തിന് അജയ് പി.മാങ്ങാട്ട് എഴുതിയ അവതാരികയില്‍ ഇങ്ങനെ പറയുന്നുണ്ട്: ‘ഞാനൂഹിക്കുകയാണ്, റഫീക്ക് സനദ് നേടി മതപുരോഹിതനായിരുന്നുവെങ്കില്‍ കവിത കൂടടച്ച് അകത്തിരുന്നേനെ. അല്ലെങ്കില്‍ നല്ല കവിതകളെഴുതുന്ന ഒരു ഖത്തീബോ മുസ്്‌ലിയാരോ ഉണ്ടായേനെ’. എന്തു കൊണ്ടാണ് കവിത എഴുതുന്ന ഒരു ഖത്തീബ് ഉണ്ടാകാത്തത്? ദാറുല്‍ ഹുദായുടെ പ്രത്യേക പശ്ചാത്തലം വെച്ച് എനിക്ക് ചോദിക്കാന്‍ പറ്റും കവിത ഉള്ളില്‍ തിളച്ചിരുന്നവര്‍ പിന്നീട് എങ്ങോട്ടാണ് പുറപ്പെട്ടു പോകുന്നത്? മതപാണ്ഡിത്യവും കവിതയും കൈകോര്‍ത്ത് നടക്കാത്തതെന്താണ്്?
അതു വരെ ജ്ഞാനിയും ഉപദേശിയുമായിരുന്ന അല്ലാമ ജലാലുദ്ദീന്‍ റൂമി കവിയായിത്തീരുന്നത് ഗുരു ശംസ് തബ്‌രീസിനെ കാണുന്നതോടെയാണ്. പ്രണയത്തിന്റെ ജ്വാലാമുഖം കണ്ട റൂമി മുപ്പതിനായിരം വരികളുള്ള മസ്‌നവിയും നാല്പതിനായിരം വരികളുള്ള ദീവാനെ ശംസ്തബ്‌രീസും എഴുതി. പക്ഷേ, പൊതുജനം വഴികാട്ടിയും ഉപദേശിയുമായ റൂമിയെ നഷ്ടപ്പെട്ടതായി പരാതി പറയുന്നുമുണ്ടായിരുന്നു. നമുക്ക് നമ്മുടെ ശംസ് തബ്‌രീസുമാരെ കണ്ടെത്താന്‍ കഴിയട്ടേ. റൂമി മസ്‌നവിയിലൂടെ ഇന്നും വഴികാട്ടിക്കൊണ്ടിരിക്കുന്നു.
കത്തുകളെഴുതിയ കാലം
നിന്റെ എഴുത്ത് വളരെ മുമ്പ് കിട്ടിയതാണ്. മറുപടി എന്ന തോന്നല്‍ പലപ്പോഴുമുണ്ടായിരുന്നു. അതിനെ അതിജയിക്കുന്ന അശ്രദ്ധ, അലസത, മടി… ഇന്നലെ മഴ പെയ്തു.
ശാഫി കൈനിക്കര എഴുതി 50 പൈസ കാര്‍ഡിലെ വരികളാണിത്.
18.05.2004 ല്‍ ശാഫി എഴുതിയ മറ്റൊരു കത്ത് തുടങ്ങുന്നത് ഇങ്ങനെയാണ്:
ശരീഫ്, മഴ പെയ്യുന്നുണ്ട്. അവിടെയോ?
മഴക്കാലത്തു എന്നെ ഒതുക്കി വെക്കാന്‍ ഇടങ്ങള്‍ കിട്ടാതെ, ഒന്നും വായിക്കാനില്ലാതെ ഉഴറി നടക്കുന്നു ഞാന്‍. ഒരു കാര്യം. കത്തു കിട്ടിയാല്‍ ഉടന്‍ മറുപടി അയക്കണം. അതില്ലാതെ പറ്റില്ല. ഒരു ജേര്‍ണലിസ്റ്റിലേക്ക് ഒതുങ്ങിപ്പോയ റഫീക്കില്‍ നിന്നും ഇനി ഒരു കത്തും ഞാന്‍ കാത്തു നില്‍ക്കുന്നില്ല.
അവനെഴുതിയ മറ്റൊരു കത്ത് ഇങ്ങനെയാണ് തുടങ്ങുന്നത്:
ഒന്നാം പിരീഡ്, പകലിലേക്ക് പതിയെ നടക്കുന്ന ചുറ്റുപാട്. തോട്ടത്തില്‍ ചാഞ്ഞു വീഴുന്ന വെയില്‍. ആകാശം. പശ്ചാത്തലവിവരണം പോലെ താരീഖുല്‍ അദബിലെ ശബ്ദങ്ങള്‍.
അവന്റെ ഈ കത്തു കൂടി പറയാതിരിക്കാന്‍ വയ്യ:
ദാറുല്‍ ഹുദായുടെ ഒച്ചകളടങ്ങിയ ഈ റമളാന്‍ കാലത്തെ ഞാന്‍ എന്തു ചെയ്യുന്നുവെന്നതിന്റെ ഉത്തരമില്ല. ജനലിലൂടെ നോക്കുമ്പോള്‍ മാനുവും ഉമ്മുവും മൂച്ചിക്കൊമ്പിലിട്ട ഊഞ്ഞാലില്‍ ആടുന്നു. കുളത്തില്‍ തിരുമ്പിക്കൊണ്ടിരിക്കുന്ന ആസ്യ സുമയ്യയെ ചീത്ത പറയുന്നു. പിന്നെ എന്താണ്? ഇളം പച്ചയായി ക്രിക്കറ്റ് ഗ്രൗണ്ട് പോലെ പാടം പരന്നു കിടക്കുന്നു.
ദാറുല്‍ഹുദക്കാലത്ത് റമളാന്‍ മൂന്നു നിലക്കാണ് സന്തോഷങ്ങള്‍ പകര്‍ന്നിരുന്നത്: അവധിക്കാലം, നോമ്പുകാലം, പിന്നെ, കത്തെഴുത്തു കാലം. ഓരോ റമളാന്‍ അവധിക്കാലത്തും കെട്ടുകണക്കിന് കത്തുകളെഴുതിയിരുന്നു. അകന്നു നില്‍ക്കാന്‍ വിരഹം കിട്ടിയിരുന്നെങ്കില്‍ എന്നാഗ്രഹിച്ചിരുന്നു; കത്തെഴുതാമല്ലോ. പല നോമ്പവധികളിലായി എനിക്കു കിട്ടിയ കത്തുകളുടെ കെട്ട് ഈ കുറിപ്പെഴുതുന്നതിന് അഴിച്ചു നോക്കി. കുറെയെണ്ണം കളഞ്ഞു പോയിട്ടുണ്ട്. എണ്ണി നോക്കി. 94 കാര്‍ഡുകള്‍, 11 ഇന്‍ലന്റുകള്‍, 31 കവറുകള്‍. ഗള്‍ഫും പടി പി.ഒ എന്ന കാര്‍ട്ടൂണ്‍ പരമ്പരയില്‍ ഗള്‍ഫില്‍ പോയ അബുവിന്റെ ഭാര്യ സൈനു അയല്‍പക്കത്തെ ജാനുവിനോട് പറയുന്നുണ്ട്: ഞാന്‍ മുപ്പര്‍ക്ക് എഴുതിയിരുന്ന കത്തുകള്‍ കൂട്ടി വെച്ചാല്‍ അറബിക്കടലിനു മുകളിലൂടെ പാലം കെട്ടാമായിരുന്നു. ഞങ്ങള്‍ നോമ്പുകാലത്തെഴുതിയ കത്തുകള്‍ കൂട്ടി വെക്കാമെങ്കില്‍ പന്ത്രണ്ടു വര്‍ഷത്തിനു കുറുകെ സഞ്ചരിക്കാമായിരുന്നു. ശരിക്കും, കത്തുകള്‍ക്കുള്ളില്‍ കാലം അടയിരിക്കുന്നുണ്ട്്. അവയില്‍ ഓരോ ഓര്‍മകള്‍ വിരിഞ്ഞു വരുന്നു.
ഈ കുറിപ്പെഴുതാന്‍ ആ കത്തുകള്‍ വീണ്ടും വായിച്ചപ്പോള്‍ പോയ കാലം ഒരു കാലിഡോസ്‌കോപ്പിലെന്ന വണ്ണം വിചിത്ര രൂപങ്ങളില്‍ മുന്നില്‍ വന്നു നിന്നു. വികാരങ്ങളുടെ കര കവിഞ്ഞുള്ള ഒഴുക്കാണ് അവയിലെമ്പാടും. ആ അര്‍ഥത്തില്‍ അവ കവിതകളാണ്. പനി, മഴ, വിനോദയാത്ര, ഉമ്മയുടെയും പെങ്ങളുടെയും വിശേഷങ്ങള്‍, കരുണാകരന്‍ സര്‍ക്കാറിനെ കുഞ്ഞാലിക്കുട്ടിയും കൂട്ടരും താഴെ ഇറക്കിയത്, ഉത്തരേന്ത്യയില്‍ ഉറുദു വഅളിനു പോയത്… ഇങ്ങനെ കത്തില്‍ എല്ലാമുണ്ട്. ഇതിലില്ലാത്തതൊന്നും ലോകത്തില്ല എന്ന വാക്യം എത്ര ശരി. വിലയിരുത്തി നോക്കുമ്പോള്‍ ദിനാന്ത്യക്കുറിപ്പുകള്‍ എന്നതിനെക്കാള്‍ അവയിലെമ്പാടും ഉറയൊഴിച്ചിരിക്കുന്നത് വികാരങ്ങളാണ്. പ്രശാന്തതയില്‍ അനുസ്മരിക്കപ്പെടുന്ന വികാരങ്ങള്‍ എന്നു കവി പറഞ്ഞ മാതിരി.
എനിക്കെഴുതിയ കൂട്ടുകാര്‍ റഫീക്ക്, ശാഫി കൈനിക്കര, ഖൈറു, യൂനുസ്, സഹോദരങ്ങളായ ശിഹാബും ജഅ്ഫറും, സാബിര്‍, നസീര്‍, റശീദ്, നാസര്‍ കെ.വി, ശറഫുദ്ദീന്‍ കൊളപ്പുറം മുതലായവരാണ്. കൂട്ടത്തില്‍, ശിഹാബ് കത്തുകള്‍ കൊണ്ടു കൊടുക്കാന്‍ ശിപായിമാരില്ലാത്ത ലോകത്തേക്ക് പോയി. വേര്‍പാടിന്റെ തലേ രാത്രി അവനയച്ച വാട്‌സാപ്പ് വോയ്‌സ് ഇങ്ങനെയായിരുന്നു: അസ്സലാമു അലൈകും യാ ഹബീബീ.
മുഴുകവിയായിരുന്നു നസീര്‍. അവനയച്ച ഒരെഴുത്ത് തുടങ്ങുന്നത് ഇങ്ങനെയാണ്: ദിവാസ്വപ്‌നങ്ങളുടെയും ഉച്ചമയക്കത്തിന്റെയും മൗനത്തിലാണ്ട ഇത്തിരി നേരം. ഒരേയൊരു ചുവരിന്റെ അകലത്തിലേക്ക് പുതിയ അധ്യയനവര്‍ഷം തുറക്കുമ്പോള്‍ ഇനിയുമെന്തൊക്കെയാണാവോ വിധിവിഹിതത്തില്‍ ബാക്കി കിടക്കുന്നത്. നിസംഗതക്കും നിഷ്‌ക്രിയത്തത്തിനുമൊക്കെ പകുത്തു കൊടുത്ത ഒരു ജീവിതം മേല്‍ക്കൂര തകര്‍ന്നു വീണ വീടു പോലെ ശൈഥില്യം തേടുമ്പോള്‍ കൈത്താങ്ങായിരുന്നത് നീയും മയമിയും മാഷുമൊക്കെയാണ്.
എന്റെ കത്തു ശേഖരത്തില്‍ മുക്കാല്‍ പങ്കും കുനുകുനെ എഴുതിയ റഫീക്കിന്റെയാണ്. ആങ്കറില്‍ ആറാനിട്ട കുപ്പായം പോലെ അവന്റെ വാക്കുകള്‍ വരികളില്‍ നില്‍ക്കുന്നു. അവന്‍ നിരന്തരം എഴുതി. സ്വപ്‌നങ്ങളും നിരാശകളും കൂടിക്കലര്‍ന്ന എഴുത്ത്. അവന്‍ തുടങ്ങിയ ബുക്ഇവന്റ് എന്ന പ്രസാധനാലയത്തിന്റെ ഉല്‍ഘാടനത്തിന് എത്താത്തതിന് തെറി പറഞ്ഞെഴുതിയതും കൂട്ടത്തിലുണ്ട്. വീട്ടിലേക്കും ജോലി ചെയ്തിരുന്ന ഉദുമയിലേക്കും അലിഗഢിലേക്കും ഇടവേളകളില്ലാതെ അവനെഴുതി. തോന്നിയ തോന്നലുകളും തള്ളിവന്ന വികാരങ്ങളും വായിച്ച പുസ്തകങ്ങളും കൊണ്ട മഴയും പൊള്ളിച്ച പനിയും അവന്റെ എഴുത്തിലുടനീളമുണ്ടായിരുന്നു.
അവന്റെ മേല്‍വിലാസം ഇങ്ങനെ
റഫീക്ക്
പുനത്തുപൊയില്‍
തിരുവള്ളൂര്‍, വടകര.
16.11.2002 ന് കൈപ്പറ്റിയ കത്തില്‍
ശരീഫ്,
നവംബര്‍ ഇരുപത്തിയഞ്ചിന്
വീട്ടില്‍ നോമ്പുതുറ.
വിശിഷ്ടനല്ലാത്ത അതിഥിയായി ചന്ദ്രന്‍മാഷ്.
സംഭാഷണത്തിന് വകയുണ്ട്. മറ്റു പലരും. ഇക്കുറി മുടക്കരുത്. മറക്കരുത്.
എന്നെഴുതിയിരിക്കുന്നു.
മറ്റൊന്ന്:
ശരീഫ്,
ഒരു പുസ്തകം അന്വേഷിച്ചു നടക്കുക, നിരന്തരമതു തേടി നടക്കുക,
ഒടുവില്‍ കണ്ടുകിട്ടുക.
അതു വായിക്കുക, അങ്ങനെയൊരു സുഖം എടുക്കുന്നു ഞാന്‍.
സുഖമെടുപ്പിന്റെ പ്രശാന്തിയില്‍ നിന്നെ ഓര്‍ത്തു.
രാജന്‍ കാക്കനാടന്‍…
ഞാനിപ്പോള്‍ ബദ്‌രീനാഥിലാണ്
ഹിമാലയത്തിന്റെ തൊട്ടരികേ…
11.07. 2004 ന് കൈപ്പറ്റിയ കത്ത് അവസാനിക്കുന്നതിങ്ങനെ:
ഞാനിന്നലെ ആറുമാസത്തേക്ക് ഒരു കവിത എഴുതി. മാധ്യമത്തിന് അയച്ചിട്ടുണ്ട്. ഉപ്പിലിട്ടത്.
കടലുമുണ്ടാകും
ഇപ്പിലിട്ടോട്ടോ
സൂര്യനെ
എന്നു ചോദിച്ചു കൊണ്ട്.
തിയതി അറിയാത്ത ഒരു കത്തില്‍ ഇങ്ങനെ:
ശരീഫിന്, മഞ്ഞു വീഴുന്നു, വാക്കുകളും
വാര്‍ഷികപ്പരീക്ഷയുടെ ഇടക്കൊരിക്കല്‍ കുറച്ചധികം കടലാസുകള്‍ ഞാന്‍ കട്ടെടുത്തത് വെറുതെയാവരുതെന്ന് തോന്നിയതിപ്പോഴാണ്. സമയമിപ്പോള്‍ 5.30 ആകുന്നു. ഇലച്ചാര്‍ത്തുകളില്‍ മഞ്ഞു വീഴുന്നതിന്റെ ഒച്ച. ശബ്ദവും ഒച്ചയും തമ്മിലുള്ള അന്തരം ഞാന്‍ മനസ്സിലാക്കുന്നത് കെ.സി.നാരായണന്റെ പുസ്തകത്തില്‍ നിന്നാണ്.
കാര്‍ഡിലും കവറിലും ഇന്‍ലന്റിലും മാറിമാറി എഴുതിയിരുന്ന റഫീക്ക് കാലം പോയല്ലോ. ഇപ്പോള്‍ തൊട്ടടുത്തുണ്ട് എന്ന തോന്നലില്‍ വാട്‌സാപ്പും കൊടച്ചക്രങ്ങളും. ഒരു വിരലകലത്തില്‍. പക്ഷേ, അവക്കൊന്നും വിരഹം തരാനാകുന്നില്ല.
ഇനിയും ഉദ്ധരിക്കാന്‍ പാകത്തില്‍ എത്രയോ എഴുത്തുകളുണ്ട്. കാലത്തിന്റെ ഹെര്‍ബേറിയങ്ങളായി. നിങ്ങള്‍ എത്ര ആഴത്തില്‍ സ്‌നേഹിച്ചിരുന്നുവെന്ന് ഓര്‍മിപ്പിച്ചു കൊണ്ട്, വീര്‍പ്പടക്കി എല്ലാത്തിനെയും നോക്കിനില്‍ക്കുകയാണ് കാലം എന്ന് ബോധ്യപ്പെടുത്തിക്കൊണ്ട്.
12.01.2004 ന് കിട്ടിയ ശിഹാബ് ബങ്കാളത്തിന്റെ കത്ത്:
ശരീഫ്, ഇത് ഞാനാണ് ശിഹാബ്. നീ പ്രതീക്ഷിക്കാത്ത കത്ത്. കത്തെഴുതാന്‍ ഒരുങ്ങിയപ്പോള്‍ ഡേയ്റ്റ് ആലോചിച്ചപ്പോഴാണ് ഓര്‍മ വന്നത്, നാളെ പുതുവല്‍സരമാണെന്ന്. ഇപ്പോള്‍ സമയം ഏഴെ പത്ത്.
എല്ലാത്തിനെയും അകത്താക്കുന്ന കാലം അവനെയും കൊണ്ടു പോയി.
പടച്ചവനേ, അവന്റെ ഖബറിടവും പരലോകവും സ്വര്‍ഗീയമാക്കിത്തീര്‍ക്കേണേമേ,
ആമീന്‍.
വര: സി.പി ശരീഫ് ഹുദവി
Add comment