Thelicham
women and islamophiobia

മുസ്‌ലിം സ്ത്രീ ഇരയാവുന്നതിലെ മുഖ്യധാരാ കുയുക്തികള്‍

ഇസ്‌ലാം ഭീതി (ഇസ്‌ലാമോഫോബിയ), മുസ്‌ലിം സമൂഹത്തെ ടാര്‍ഗറ്റ് ചെയ്യുന്ന ആഗോള ഭീഷണി എന്ന നിലക്ക് വര്‍ത്തമാന കാലത്തിലെ സാമൂഹ്യ-രാഷ്ട്രീയ സംവാദങ്ങളില്‍ വളരെയേറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. പടിഞ്ഞാറന്‍ മാധ്യമങ്ങളും ഇന്ത്യന്‍ സവര്‍ണ മാധ്യമങ്ങളും മുസ്‌ലിംകള്‍ക്ക് മൊത്തത്തില്‍ ഒരു ഭീകര പരിവേഷം കൊടുക്കുകയും സാമൂഹിക, വിദ്യാഭ്യാസ, രാഷ്ട്രീയ മേഖലകളില്‍ നിന്ന് അവരെ അകറ്റി നിര്‍ത്തുകയും ചെയ്തു.ഇസ്‌ലാം ഭീതി (ഇസ്‌ലാമോഫോബിയ), മുസ്‌ലിം സമൂഹത്തെ ടാര്‍ഗറ്റ് ചെയ്യുന്ന ആഗോള ഭീഷണി എന്ന നിലക്ക് വര്‍ത്തമാന കാലത്തിലെ സാമൂഹ്യ-രാഷ്ട്രീയ സംവാദങ്ങളില്‍ വളരെയേറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. പടിഞ്ഞാറന്‍ മാധ്യമങ്ങളും ഇന്ത്യന്‍ സവര്‍ണ മാധ്യമങ്ങളും മുസ്‌ലിംകള്‍ക്ക് മൊത്തത്തില്‍ ഒരു ഭീകര പരിവേഷം കൊടുക്കുകയും സാമൂഹിക, വിദ്യാഭ്യാസ, രാഷ്ട്രീയ മേഖലകളില്‍ നിന്ന് അവരെ അകറ്റി നിര്‍ത്തുകയും ചെയ്തു.

വംശീയതയുടെ സമകാലിക രൂപങ്ങള്‍, വംശീയ വിവേചനം, പരദേശി സ്പര്‍ദ്ധ എന്നിവയുമായി ബന്ധപ്പെട്ടുള്ള യു.എന്‍ സ്‌പെഷ്യല്‍ റിപ്പോര്‍ട്ട് ഇസ്‌ലാം ഭീതിയെ നിര്‍വചിക്കുന്നത്  ഇപ്രകാരമാണ് ഇസ്‌ലാമിനോടുള്ള അടിസ്ഥാനമില്ലാത്ത ഒരു തരം ഭീതിയും വിദ്വേഷവും മൂലം, മൊത്തം മുസ്‌ലിംകളോട്, അല്ലെങ്കില്‍ ഭൂരിപക്ഷ മുസ്‌ലിംകളോട് പുലര്‍ത്തുന്ന കാരണമില്ലാത്ത നീരസവും വെറുപ്പുമാണത്, ഇസ്‌ലാം ഭീതി കാരണം വിവേചനപരവും അസമത്വപൂര്‍ണവുമായ പെരുമാറ്റത്തിലൂടെ മുസ്‌ലിം വ്യക്തികളും ,സമുദായം മൊത്തത്തിലും ഇരകളാവുകയും, മുഖ്യധാര രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തപ്പെടുകയും ചെയ്യപ്പെടുന്ന ഒരവസ്ഥ കൂടിയാണ് അതുമൂലമുണ്ടാവുന്നത്(1). യൂറോപ്യന്‍ ഇസ്‌ലാമോഫോബിക് റിപ്പോര്‍ട്ട് ഇസ്‌ലാമോഫോബിയക്ക് കൂടുതല്‍ ഗഹനമായ ഒരു നിര്‍വചനം നല്‍കുന്നു; ‘ഇസ്‌ലാമോഫോബിയയെ പറ്റി പറയുമ്പോള്‍ നാം അര്‍ഥമാക്കുന്നത് മുസ്‌ലിം വംശീയതയാണ്. അക്കാഡെമിയയിലും പൊതുമണ്ഡലങ്ങളിലും ഇസ്്‌ലാമോഫോബിയ ഒരു അറിയപ്പെട്ട വാക്കായി മാറിയിട്ടുണ്ട്. മുസ്‌ലിംകളെ പറ്റിയോ ഇസ്‌ലാമിനെ പറ്റിയോ ഉള്ള വിമര്‍ശനം നിര്‍ബന്ധമായും ഇസ്‌ലാമോഫോബിയ ആകണമെന്നില്ല. ആധിപത്യമുള്ള ആളുകള്‍ അവാസ്തവത്തിലോ, കെട്ടിച്ചമച്ചതോ ആയ ഒരു ബലിയാടിനെ നിശ്ചയിച്ചു കൊണ്ട് പിടിച്ചെടുക്കലോ, സുസ്ഥിരമാക്കലോ, അധികാരം വ്യാപ്തിപ്പെടുത്തലോ ലക്ഷ്യംവെക്കുകയും, ഈ ബലിയാടിനെ, സമ്പത്തുകളില്‍ നിന്നും, തുല്യാവകാശങ്ങളില്‍ നിന്നും ‘നമ്മള്‍’ എന്ന ചിന്തയില്‍ നിന്നും മാറ്റി നിര്‍ത്തുകയും ചെയ്യുന്നതിനെയാണ്. ചലനാത്മകമല്ലാത്ത, നെഗറ്റീവിന്റെ പ്രതീകമായ ഒരു മുസ്‌ലിം സ്വത്വത്തെ സൃഷ്ടിച്ചു കൊണ്ട്, എല്ലാ മുസ്‌ലിംകളെയും ആ സ്വത്വത്തിലൂടെ പൊതുവല്‍ക്കരിക്കുന്നതിലൂടെയാണ് ഇസ്‌ലോമോഫോബിയ പ്രവര്‍ത്തന പഥത്തില്‍ വരുന്നത്. അതേസമയം, ഇസ്‌ലാമോഫോബിക് ഇമേജുകള്‍ ചലനാത്മകവും, സാഹചര്യങ്ങള്‍ക്കനുസരിച്ചു മാറിക്കൊണ്ടിരിക്കുന്നതുമാണ്. കാരണം ഇസ്‌ലാമോഫോബിയ, ഇസ്‌ലാമിനെ പറ്റിയോ മുസ്‌ലിംകളെ പറ്റിയോ പറയുന്നതിലും കൂടുതല്‍ പറയുന്നത് ഇസ്‌ലാമോഫോബിനെ പറ്റിയാണ്(2).

‘മുസ്‌ലിംനെസ്സ്’ പ്രകടമായിട്ടുള്ള, ശിരോവസ്ത്രധാരിണികളായ മുസ്‌ലിം സ്ത്രീകളാണ് കൂടുതലും ഇസ്‌ലാമോഫോബിക് ആക്രമണങ്ങള്‍ക്കു വിധേയരാകുന്നത് എന്നാണ്. ഇസ്‌ലാം ഭീതിയുടെ ആവിഷ്‌കരണം അസഭ്യ വാക്കുകള്‍, ഭീഷണികള്‍, പീഡനം, അക്രമം, വിദ്വേശ സന്ദേഷവും സാഹിത്യവും, സ്വത്തു നശിപ്പിക്കല്‍, ഇന്റര്‍നെറ്റിലൂടെ അധിക്ഷേപിക്കല്‍ തുടങ്ങിയ വകഭേദങ്ങളിലൂടെയൊക്കെ പുറത്ത് ചാടാറുണ്ട്‌

ഈ നിര്‍വചനം മുസ്‌ലിംകളെയോ ഇസ്‌ലാമിനെയോ കുറിച്ചുള്ള ആരോഗ്യകരമായ വിമര്‍ശനവും മുസ്‌ലിംകളോടുള്ള വെറിയും തമ്മിലുള്ള അന്തരം തുറന്നു കാണിക്കുന്നു. ജന്‍ഡേര്‍ഡ് സ്വഭാവമുള്ള ഇസ്‌ലാമോഫോബിക് ചിത്രീകരണങ്ങളില്‍ മുസ്്‌ലിം സ്ത്രീകളെ ‘ഭീഷണി’ , ‘പീഡിത’ എന്നിങ്ങനെ ഇരട്ട സ്റ്റീരിയോടൈപ്പ് പരിവേഷം നല്‍കി ഇരവല്‍കരിക്കരിക്കുകയാണ് പൊതുവെ.

ഇത്തരം ഇരവല്‍ക്കരണത്തില്‍ കൂടുതലും ടാര്‍ഗറ്റ് ചെയ്യപ്പെടുന്നത് ഇസ്‌ലാമിക സ്വത്വം വേഷ ധാരണത്തിലൂടെ പ്രകടിപ്പിക്കുന്ന സ്ത്രീകളെയാണ്. എങ്കിലും വേഷ ധാരണത്തിലൂടെ മുസ്‌ലിമാണെന്നു തിരിച്ചറിയാന്‍ പറ്റാത്ത മുസ്‌ലിം സ്ത്രീകള്‍ ഇസ്‌ലാം ഭീതിക്ക് തീരെ ഇരകളാവുന്നില്ല എന്ന് ഇതിനര്‍ത്ഥഥമില്ല.

പല രാജ്യങ്ങളിലും, ജോലി നിഷേധിക്കുന്നതിലൂടെയും, അപഹസിക്കുന്നതിലൂടെയും, മതത്തിലെ വ്യത്യസ്തങ്ങളായ വ്യാഖ്യാനങ്ങളെ (സഊദി അറേബ്യയിലെ സ്ത്രീകള്‍ക്ക് മേലുള്ള കണിശതകള്‍ പോലുള്ള )  ന്യായീകരിക്കാനുള്ള നിര്‍ബന്ധിപ്പിക്കലുകളിലൂടെയും മുസ്‌ലിം സ്ത്രീകള്‍ ഇസ്‌ലാം ഭീതിക്ക് ഇരയാക്കപ്പെടുന്നു എന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. അതേസമയം, മുസ്‌ലിം സ്ത്രീകളെ പറ്റിയുള്ള ഉത്കണ്ഠ മുസ്‌ലിം വിരുദ്ധത ന്യായീകരിക്കാന്‍ വ്യവസ്ഥാപിതമായി ഉദ്ധരിക്കപ്പെടുകയും ചെയ്യാറുണ്ട്(3). യൂറോപ്യന്‍ ഇസ്‌ലാമോഫോബിയ റിപ്പോര്‍ട്ട് 2016  കാണിക്കുന്നത് വ്യക്തമായ  ‘മുസ്‌ലിംനെസ്സ്’ പ്രകടമായിട്ടുള്ള, ശിരോവസ്ത്രധാരിണികളായ മുസ്‌ലിം സ്ത്രീകളാണ് കൂടുതലും ഇസ്‌ലാമോഫോബിക് ആക്രമണങ്ങള്‍ക്കു വിധേയരാകുന്നത് എന്നാണ്. ഇസ്‌ലാം ഭീതിയുടെ ആവിഷ്‌കരണം അസഭ്യ വാക്കുകള്‍, ഭീഷണികള്‍, പീഡനം, അക്രമം, വിദ്വേശ സന്ദേഷവും സാഹിത്യവും, സ്വത്തു നശിപ്പിക്കല്‍, ഇന്റര്‍നെറ്റിലൂടെ അധിക്ഷേപിക്കല്‍ തുടങ്ങിയ വകഭേദങ്ങളിലൂടെയൊക്കെ പുറത്ത് ചാടാറുണ്ട്(4). ഇന്ത്യയിലും മുസ്‌ലിം സമുദായത്തെ അടിച്ചമര്‍ത്താന്‍ വേണ്ടി ബ്രാഹ്്മണിക്കല്‍ ഫാസിസം ഉപയോഗിക്കുന്ന മുഖ്യമായ ആയുധമാണ് ഇസ്‌ലാം ഭീതി. ബ്രാഹ്മണിക് സവര്‍ണ നിയന്ത്രണത്തിലുള്ള ഫിലിം/ മാധ്യമ ഇന്‍ഡസ്ട്രികളും, സാഹിത്യ രചനകളും മുസ്‌ലിം സ്ത്രീയെ മാപിനിയായി ഉപയോഗിച്ച് കൊണ്ടും മുസ്‌ലിം പുരുഷനെയും മുസ്‌ലിം സ്ത്രീയെയും ഇരു ധ്രുവങ്ങളിലാക്കിക്കൊണ്ടും മുസ്്‌ലിം സ്ത്രീയെ അടിച്ചമര്‍ത്തലുകള്‍ക്കടിമപ്പെട്ടു കഴിയുന്ന ഒരു ദുഃഖ:പുത്രിയാക്കി  ചിത്രീകരിച്ചു കൊണ്ടും സമുദായത്തിന് ഒന്നടങ്കം ഒരു ഭീകര പരിവേഷം ചാര്‍ത്തിക്കൊടുക്കുന്നു.

സ്ത്രീ വിമോചനത്തിന്റെ പേരില്‍ എന്നും പറഞ്ഞു ഈയിടെ റിലീസ് ആയ ‘ലിപ്സ്റ്റിക്ക് അണ്ടര്‍ മൈ ബുര്‍ഖ’ എന്ന സിനിമ മുസ്‌ലിം സമുദായത്തെ ഭീകരമായും, മുസ്‌ലിം സ്ത്രീകള്‍ക്ക് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്ത തരത്തിലുമുള്ള ഒരു ചിത്രീകരണമാണ് നടത്തിയിരിക്കുന്നത്. മുസ്‌ലിം വിരുദ്ധ കൊലപാതകങ്ങളും അക്രമണങ്ങളും ദിനം പ്രതിയുള്ള വാര്‍ത്തയുടെ ഭാഗമായ അപകടകരമായ ഒരു മുസ്‌ലിം വിരുദ്ധ പൊതു അന്തരീക്ഷം നിലവില്‍ വന്ന സാഹചര്യത്തില്‍ അത്തരം സിനിമകള്‍ നല്‍കുന്ന പീഡിത പരിവേഷം തീര്‍ച്ചയായും മുസ്‌ലിം വിരുദ്ധ അസഹിഷ്ണുതയും ആക്രമണവും ന്യായീകരിക്കുന്ന തരത്തിലേക്കുള്ള മനസ്ഥിതിയിലേക്ക് പൊതു സമൂഹത്തെ കൊണ്ട് പോകാനേ ഉപകരിക്കുകയുള്ളൂ. അത്തരം ചിത്രീകരണങ്ങളിലൂടെ സാമൂഹ്യ, വിദ്യാഭ്യാസ രംഗങ്ങളിലെ മുസ്‌ലിം സ്ത്രീയുടെ മുന്നേറ്റത്തെ ബോധപൂര്‍വം അവഗണിക്കുകയും മുസ്‌ലിം സ്ത്രീക്ക് എന്നും ഒരു ‘നിരക്ഷര’ പരിവേഷം കൊടുക്കുകയും ചെയ്യുന്നു.

മുസ്‌ലിം സ്ത്രീയുടെ സ്വത്വം അംഗീകരിക്കാത്ത മുഖ്യധാര സവര്‍ണ ഫെമിനിസ്റ്റുകള്‍ മുസ്‌ലിം പുരുഷനെ മുസ്‌ലിം സ്ത്രീയുടെ ശത്രുവാക്കി മാറ്റുന്ന തരത്തില്‍ വില്ലനായും മുസ്‌ലിം സ്ത്രീയെ ഇരയായും ചിത്രീകരിക്കുമ്പോള്‍, മുസ്‌ലിം ഫെമിനിസ്റ്റുകള്‍ മുസ്‌ലിം പുരുഷനെ ശത്രുവായി കാണാതെ സഹോദര്യത്തിലധിഷ്ഠിതമായ സമീപനത്തിലൂടെ അവരെ ആണ്‍കോയ്മയില്‍ നിന്നും പുറത്തു കൊണ്ട് വരാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. മുസ്‌ലിം പുരുഷനോടുള്ള മുഖ്യധാര ഫെമിനിസ്റ്റുകളുടെ ഈയൊരു സമീപനത്തിന് കാരണം ബാഹ്യമായ മുസ്‌ലിം വിരുദ്ധ സ്ത്രീസമത്വ വ്യാഖ്യാനങ്ങളില്‍ അവര്‍ വീണു പോകുന്നത് കൊണ്ടാണ്.

സ്ത്രീ വിമോചനം ഇസ്‌ലാം ഭീതിയില്‍ അധിഷ്ഠിതമാവുമ്പോള്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാനും പ്രാക്ടീസ് ചെയ്യാനും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുമുള്ള  മൗലികാവകാശങ്ങള്‍ വരെ നിഷേധിക്കപ്പെടുന്നു. ഇത്തരം ശ്രമങ്ങളെ സ്ത്രീ വിമോചനം എന്ന് എങ്ങനെയാണ് വിളിക്കാന്‍ സാധിക്കുക? ഒരു മുസ്‌ലിം സ്ത്രീയുടെ മതം പ്രാക്ടീസ് ചെയ്യാനും, ഇഷ്ട വസ്ത്രം ധരിക്കാനുമുള്ള സ്വാതന്ത്ര്യത്തിലേക്ക് നുഴഞ്ഞു കയറാന്‍ ആര്‍ക്കാണ് അവകാശമുള്ളത്? ഇവിടെ ഇസ്‌ലാമോഫോബിക്കുകളുടെ പരസ്പര വിരുദ്ധമായ മനുഷ്യാവകാശ സമീപനം സ്ത്രീകളുടെ തെരഞ്ഞെടുക്കല്‍ സ്വാതന്ത്ര്യത്തെ (ഫ്രീഡം ഓഫ് ചോയ്‌സ്) മനഃപൂര്‍വം തിരസ്‌കരിക്കുന്നതായി കാണാം. മുസ്‌ലിം സമുദായത്തിനുള്ളില്‍ ആണ്‍കോയ്മയും സ്ത്രീ പീഡനവും നിലവിലില്ല എന്ന് ഇതിനര്‍ത്ഥമില്ല. തീര്‍ച്ചയായും ഉണ്ട്. പക്ഷെ, ഇതിനു മതത്തിന്റെ പിന്‍ബലമില്ല എന്നതും, മറ്റു സമുദായങ്ങളെ അപേക്ഷിച്ചു കൂടുതലായോ, വ്യാപകമായോ പക്ഷപാതിത്വത്തോടെ ചിത്രീകരിക്കപ്പെടേണ്ട രീതിയിലില്ല എന്നതും സത്യമാണ്.

women islamophobiaപക്ഷെ, എന്തു കൊണ്ടാണ് മുസ്‌ലിം സമുദായത്തെ പറ്റിയുള്ള സെലെക്ടിവ് ആയ സിമ്പോളിസം പല രാജ്യങ്ങളിലെയും പരമ്പരാഗതമായ/വൈവിധ്യങ്ങളുടെ ഭാഗമായ സ്ത്രീകളുടെ ശിരോവസ്ത്രങ്ങളോ കന്യാസ്ത്രീകളുടെ വിശ്വാസത്തിന്റെ ഭാഗമായുള്ള ശിരോവസ്ത്രങ്ങളോ ഉത്തരേന്ത്യയില്‍ വ്യാപകമായി പ്രചാരത്തിലുള്ള ഹിന്ദു സ്ത്രീകളുടെ മുഖംമൂടിയോ(ഗൂന്ഗ്ട്ട്) പരാമര്‍ശിക്കുമ്പോള്‍ കാണാത്തത്? സ്ത്രീകളിലെ വൈവിധ്യം പോലെത്തന്നെ സ്ത്രീ വിമോചന പ്രസ്ഥാനങ്ങളിലും വൈവിധ്യങ്ങള്‍ ഉണ്ട്. അത് കൊണ്ടാണ്, മുഖ്യധാര വൈറ്റ്/സവര്‍ണ ഫെമിനിസം തങ്ങളുടെ പ്രിവിലെജുകളും, സ്ഥാപിത താല്പര്യങ്ങളും സംരക്ഷിക്കാന്‍ വേണ്ടി എല്ലാ കാലങ്ങളിലും ദളിത് ഫെമിനിസത്തെയും ബ്ലാക്ക് ഫെമിനിസത്തെയും ഇസ്‌ലാമിക് ഫെമിനിസത്തെയും അകറ്റി നിര്‍ത്തിപ്പോന്നത്. അതിന്റെ ഭാഗമായതിനാല്‍ തന്നെയാണ് ലോക പ്രശസ്തരായ ഇസ്‌ലാമിക ഫെമിനിസ്റ്റുകളായ ആമിന വദൂദിനെയും ഫാത്വിമ മെര്‍നിസ്സിയെയും പോലുള്ളവര്‍ അവരുടെ സ്ത്രീ അവകാശ സമീപനങ്ങളെ ഖുര്‍ആനിക മനുഷ്യാവകാശ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ വായിച്ചു കൊണ്ടും ആണ്‍കോയ്മയില്‍ അധിഷ്ഠിതമായ വ്യാഖ്യാനങ്ങളെ ചോദ്യം ചെയ്തു കൊണ്ടും വികസിപ്പിച്ചെടുത്തത്. പാശ്ചാത്യന്‍/സവര്‍ണ ഫെമിനിസം മുസ്‌ലിം സ്ത്രീകളുടെ മതം പ്രാക്ടീസ് ചെയ്യാനുള്ള അവകാശത്തെ നിഷേധിക്കുകയും, അവരുടെ ഫെമിനിസ്റ്റ് ആശയങ്ങള്‍ മുസ്‌ലിം സ്ത്രീകളിലേക്കു കൂടെ അടിച്ചേല്‍പിക്കയും ചെയ്യുമ്പോള്‍ തന്നെയാണ് ഇസ്‌ലാമിക് ഫെമിനിസവും ഇന്റര്‍സെക്ഷനല്‍ ഫെമിനിസവും സ്ത്രീ വിമോചനത്തിന് പുതിയ രൂപം നല്‍കുകയും, മുസ്‌ലിം സ്ത്രീകള്‍ക്ക് നേരെയുള്ള ഇസ്‌ലാമോഫോബിക് ആക്രമണങ്ങള്‍ക്കു ഒട്ടും സ്‌പേസ് കൊടുക്കാതിരിക്കുകയും ചെയ്യുന്നത്. മുസ്‌ലിം സ്ത്രീകളോടുള്ള ഇസ്‌ലാമോഫോബിക് സമീപനമാണ് മുസ്‌ലിം സ്ത്രീകളുടെ ബഹു ഗുണങ്ങളുള്ള സ്വത്വങ്ങളെ (വര്‍ഗ, വര്‍ണ, ജാതി, ഡ്രസ്സ് കോഡ്) നിരാകരിക്കുകയും സ്ത്രീ എന്ന ഒരു പൊതു സ്വത്വത്തിലേക്കു നിര്‍ബന്ധപൂര്‍വം ആനയിക്കാനുള്ള വ്യര്‍ഥ ശ്രമം നടത്തുകയും ചെയ്യുന്നത്. ഇത് കൊണ്ടാണ് പാശ്ചാത്യ രാജ്യങ്ങളില്‍ ബ്ലാക്ക് മുസ്‌ലിം സ്ത്രീകളും, ഇന്ത്യയിലെ താഴ്ന്ന ജാതികളിലെ മുസ്‌ലിം സ്ത്രീകളും ഇസ്‌ലാമോഫോബിക് അതിക്രമങ്ങള്‍ക്ക് കൂടുതലും ഇരകളാക്കപ്പെടുന്നത്.

അത് പോലെ തന്നെ ഹിജാബ് ധരിക്കുന്ന മുസ്‌ലിം സ്ത്രീകള്‍ ഹിജാബ് ധരിക്കാത്തവരെക്കാള്‍ കൂടുതല്‍ ആക്രമണങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും ഇരകളാക്കപ്പെടുന്നു. സഊദി അറേബ്യയില്‍ പല സ്ത്രീകളും നിര്‍ബന്ധിതമായി ഹിജാബ് ധരിക്കേണ്ടി വരുന്നുണ്ടെങ്കിലും പാശ്ചാത്യ രാജ്യങ്ങളിലെ മുസ്‌ലിം സ്ത്രീകള്‍ കൂടുതലും ഹിജാബിനെ സ്വേഷ്ടപ്രകാരം എടുത്തണിഞ്ഞവരാണ്. ഇന്ത്യയില്‍ മുത്തലാഖു പോലുള്ള വിഷയങ്ങള്‍ രാഷ്ട്രീയവല്‍ക്കരിച്ചു കൊണ്ടും മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് വിവാഹ സഹായം നല്‍കിക്കൊണ്ടും മുസ്‌ലിം സ്ത്രീ പ്രീണനം നടത്തുന്നതിലൂടെ മുസ്‌ലിം വോട്ടു ലക്ഷ്യം വെക്കുകയും ഒപ്പം ഇസ്‌ലാമോഫോബിക് അജണ്ട നടപ്പിലാക്കുകയുമാണ് സംഘപരിവാര്‍ ചെയ്യുന്നത്. മുസ്‌ലിം സ്ത്രീ ഉന്നമനം എന്ന സത്യസന്ധമായ ഉദ്ദേശ്യത്തോടെയുള്ള സമീപനമാണെങ്കില്‍ എന്ത് കൊണ്ടാണ് 83 കോടിയിലേറെ വരുന്ന മുസ്‌ലിം സ്ത്രീകളുടെ (കൂടുതലും ഒ.ബി.സി  മുസ്്‌ലിം) ദാരിദ്ര്യവും സാമൂഹിക വിവേചനവും പരിഹരിക്കാന്‍ വേണ്ടി എന്‍.ഡി.എ സര്‍ക്കാര്‍ കാര്യമായ പദ്ധതികളൊന്നും നടപ്പിലാക്കാത്തത്? പല സംസ്ഥാനങ്ങളിലും കുട്ടികള്‍ക്ക് സ്‌കൂള്‍ അഡ്മിഷന്‍ കിട്ടാന്‍ വേണ്ടിയും ജോലി കിട്ടാന്‍ വേണ്ടിയും ജോലി സ്ഥലങ്ങളിലുമൊക്കെ മുസ്‌ലിം സ്ത്രീകള്‍ കടുത്ത വിവേചനം നേരിടുന്നുണ്ട്. അത് പോലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കുട്ടികള്‍ പല തരത്തിലുള്ള വിവേചനങ്ങള്‍ക്ക് ഇരകളാക്കപ്പെടുന്നുണ്ട്. ബിജെപി സര്‍ക്കാര്‍ എന്ത് കൊണ്ടാണ് വര്‍ഷങ്ങളായി നീതിക്കു വേണ്ടി പല വാതിലുകള്‍ മുട്ടുന്ന, ഗുജറാത്തിലെ, മുസാഫര്‍ നഗറിലെ, കശ്മീരിലെ ബലാല്‍സംഘത്തിനിരകളായ മുസ്‌ലിം സ്ത്രീകള്‍ക്ക് നീതി കിട്ടാന്‍ വേണ്ടി ഒരു ശ്രമവും നടത്താത്തത്? മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക്/സ്ത്രീകള്‍ക്ക് വേണ്ടി വിദ്യാഭ്യാസത്തിനും ജോലിക്കും വേണ്ടിയുമുള്ള തുല്യാവകാശ റിസര്‍വേഷന്‍ എന്ത് കൊണ്ട് നടപ്പാക്കുന്നില്ല? മറ്റു സമുദായങ്ങളിലെന്ന പോലെ മുസ്‌ലിം സമുദായത്തിലും സ്ത്രീവിവേചനം ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം തന്നെയാണ്.

അത്‌കൊണ്ടാണ് കേരളം പോലെ വളരെ കഴിവുള്ളവരായ, വിദ്യാസമ്പന്നരായ മുസ്‌ലിം സ്ത്രീകള്‍ വളരെയേറെയുള്ള ഒരു സംസ്ഥാനത്തെ രാഷ്ട്രീയ രംഗത്ത് സ്ത്രീകളുടെ സാന്നിധ്യം വളരെ കുറവാകുന്നതും എം.എല്‍.എ, എംപി സ്ഥാനങ്ങളില്‍ ഒട്ടും തന്നെ ഇടം ഇല്ലാതായിപ്പോയതും. എന്നിരുന്നാലും, മുസ്‌ലിം സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുസ്‌ലിം സ്ത്രീകള്‍ തന്നെ സജീവമായി പല രാഷ്ട്രീയ സന്നദ്ധ സംഘടനകളിലൂടെ രംഗത്തിറങ്ങിയിട്ടുള്ളതു സമുദായത്തിലെ സ്വാഗതാര്‍ഹമായ മാറ്റങ്ങളാിലൊന്നാണ്. 

മുസ്‌ലിം സ്ത്രീയുടെ സ്വത്വം നിഷേധിച്ചു കൊണ്ട് മുസ്‌ലിം സ്ത്രീക്ക് വേണ്ടി സംസാരിക്കുന്നവരുടെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്തു കൊണ്ട് പുരോഗമന ചിന്താ ഗതിയുള്ള മുസ്‌ലിം സ്ത്രീകള്‍ തന്നെ മുന്നോട്ടു വരുന്നത് മുസ്‌ലിം സ്ത്രീയെ ഉപയോഗപ്പെടുത്തി നടപ്പിലാക്കുന്ന ഇസ്‌ലാമോഫോബിക് അജണ്ടയെ തടഞ്ഞു നിര്‍ത്താന്‍ ഒരു പരിധി വരെയെങ്കിലും സഹായകരമാണ്.മുസ്‌ലിം സ്ത്രീകള്‍ സംസാരിക്കുന്നതും മുസ്‌ലിം സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കുന്നതും രണ്ടു വ്യത്യസ്ത അര്‍ഥതലങ്ങളിലൂടെയാണ് കാണേണ്ടത്. മുസ്‌ലിം സ്ത്രീ അവകാശവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന മുഖ്യധാര ഇടങ്ങളില്‍ ഹിജാബ് ധാരിയായ മുസ്‌ലിം സ്ത്രീകളുടെ സാന്നിധ്യം കുറവാകുന്നു എന്നും പലപ്പോഴും പങ്കാളിത്തം പോലും നിഷേധിക്കപ്പെടുന്നു എന്നും പഠനങ്ങള്‍ കാണിക്കുന്നു. ഹിജാബിനും അപ്പുറമുള്ള ഒരു സ്ത്രീ സ്വത്വവും,

women and islamophobia അതിനുള്ളിലെ സ്ത്രീയുടെ അവകാശങ്ങളും കാണാതെ പോകുന്ന ഒരു മുസ്്‌ലിം വിരുദ്ധ മനസ്ഥിതിയില്‍ നിന്നും വരുന്ന ചിന്തകളുടെ പ്രകടനമായേ ഇതിനെ കാണാനാവൂ.  അല്ലെങ്കില്‍, മുസ്‌ലിം സ്ത്രീയുടെ അവകാശങ്ങള്‍ക്കു വേണ്ടി ശബ്ദിക്കുകയും ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാനും പ്രാക്ടീസ്‌ചെയ്യാനുമുള്ള അവളുടെ അവകാശത്തെ നിഷേധിക്കുകയും ചെയ്യുമ്പോള്‍ ഇതില്‍ പരം എന്താണ് മനസ്സിലാക്കേണ്ടത്?  മുഖ്യധാര മാധ്യമങ്ങള്‍ മതചിഹ്നങ്ങള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് ഉയര്‍ത്തിപ്പിടിക്കുന്ന ഫെമിനിസത്തിനു പ്രാധാന്യം കൊടുക്കാതെ, മതം ഉപേക്ഷിച്ചു കൊണ്ടുള്ള മുസ്‌ലിം ഫെമിനിസ്റ്റുകളെ ആഘോഷിക്കുന്നതും ഇത്‌കൊണ്ട്തന്നെയാണ്.

ഐ.സി.സി.പി.ആര്‍  ആര്‍ട്ടിക്കിള്‍ 18 പ്രകാരം ഓരോ ഇന്ത്യന്‍ പൗരനും മതസ്വാതന്ത്ര്യത്തിനും ആവിഷ്‌കാര സ്വാതന്ത്യത്തിനുമുള്ള അവകാശം ഉറപ്പുചെയ്യുന്നു. യു.എന്‍.എച്ച്.ആര്‍.സി  ജനറല്‍ കമന്റ് നാലാം ഖണ്ഡിക പ്രകാരം  മതാചാരനുഷ്ഠാനങ്ങള്‍ അല്ലെങ്കില്‍ വിശ്വാസം എന്നതില്‍ ഉള്‍പ്പെടുന്നത് ആചാരക്രിയകള്‍ മാത്രമല്ല സമ്പ്രദായങ്ങളും കൂടിയാണ് (ശിരോ വസ്ത്രം ധരിക്കുന്നതും, സവിശേഷമായ വസ്ത്രധാരണവും ഉള്‍പ്പെടെ)(5). ആദ്യമായി ഭ്രൂണഹത്യ നിരോധിച്ച മതം, സ്ത്രീകള്‍ക്ക് ആദ്യമായി സ്വത്തവകാശം ലഭ്യമാക്കിയ മതം എന്നിങ്ങനെ സ്ത്രീ പക്ഷപരമായ പല ഇസ്‌ലാമിക നിയമങ്ങളും കാണാതെ പോകുന്നതും , ഇസ്‌ലാമിക ചരിത്രത്തില്‍ ഇടം പിടിച്ച സൂഫി കവയത്രിയായ റാബിയത്തുല്‍ അദവിയ്യയും ബിസിനസ്സുകാരിയായിരുന്ന ഖദീജ ബീവിയും നയതന്ത്രജ്ഞയായിരുന്ന ആയിഷ ബീവിയുമൊന്നും സ്ത്രീ ശാക്തീകരണ ചര്‍ച്ചകളില്‍ ഇടം പിടിക്കാത്തതും ഇതിന്റെ കൂടെ കൂട്ടി വായിക്കാവുന്നതാണ്.  കേരളത്തിലും വ്യാപകമായിക്കൊണ്ടിരിക്കുന്ന ഇസ്്‌ലാം ഭീതിയുടെ കടുത്ത ഇരയാണ് ഹാദിയ. സ്വന്തം ഇഷ്ടപ്രകാരം ഇസ്‌ലാം മതം സ്വീകരിക്കാനും ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കാനുമുള്ള ഒരു സ്ത്രീയുടെ ഭരണഘടന നല്‍കുന്ന അവകാശങ്ങളെ ലംഘിക്കുന്ന ഭരണകൂടവും കോടതിയും, അവരുടെ സ്വകാര്യ ജീവിതത്തിലെ രഹസ്യങ്ങളിലേക്ക് വരെ നുഴഞ്ഞു കയറുന്ന മീഡിയയും എല്ലാം ഇസ്‌ലാമോഫോബിയയുടെ കേരള മോഡല്‍ ഉദാഹരണങ്ങളാണ്.

ഇന്ത്യന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 15  പ്രകാരം മതം, വര്‍ഗം, ജാതി, ലിംഗം, ജന്മസ്ഥലം എന്നിവയുടെ അടിസ്ഥാനത്തില്‍ ഏതു ഇന്ത്യന്‍പൗരന് നേരെയുമുള്ള ഏതൊരു വിവേചനത്തെയും ഭരണഘടന നിരോധിച്ചിരിക്കുന്നു. ഇസ്‌ലാമിലേക്ക് മത പരിവര്‍ത്തനം ചെയ്ത ഹാദിയയും മുസ്‌ലിം യുവാവായ ഷെഫിന്‍ ജഹാനുമായുള്ള വിവാഹം റദ്ദാക്കിക്കൊണ്ടുള്ള പുരുഷ കേന്ദ്രീകൃത  സവര്‍ണ താല്‍്പര്യാര്‍ഥമുള്ള കേരള ഹൈക്കോടതി വിധിയും ഹാദിയ കേസിലെ ‘ലവ് ജിഹാദ്’ സാധ്യതകള്‍ അന്വേഷിക്കാനുള്ള സുപ്രീംകോടതിയുടെ വിജ്ഞാപനവും തുടര്‍ന്നുള്ള ഇടതുസര്‍ക്കാരിന്റെ പക്ഷഭേദപരമായ ഇടപെടലുകളും എല്ലാം കാണിക്കുന്നത് ഇസ്‌ലാമോഫോബിയ കാരണം ഒരു സ്ത്രീയുടെ ജീവിതം എത്രത്തോളം പ്രയാസകരമാവുന്നു എന്നതാണ്. സ്വന്തം ഭര്‍ത്താവിനെ മാത്രമല്ല സുഹൃത്തുക്കളെ പോലും കാണാനുള്ള അവകാശം നിഷേധിക്കപ്പെട്ടു വീട്ടുതടങ്കലിലേക്കു മാറ്റപ്പെട്ട ഹാദിയയോടുള്ള ഭരണകൂട സമീപനം ഇസ്്‌ലാമോഫോബിയ ഒരു വലതുപക്ഷ അജണ്ട മാത്രമല്ല എന്ന് കൂടി വെളിപ്പെടുത്തുന്നതാണ്.

references:

1.https://wallscometumblingdown.files.wordpress.com/2017/01/chrisallen-defining-islamophobia-home-affairs-committee-briefing-january-2017.pdf
2.http://www.islamophobiaeurope.com/wp-content/uploads/2017/03/UNITEDKINGDOM.pdf
3.http://www.huffingtonpost.in/entry/islamophobia-thriving-in-europe-new-report-says_us_58dd909ce4b05eae031e8eb4
4.http://library.college.police.uk/docs/theses/ZEMPI-unveiling-Islamophobia-2014.pdf
5.http://www.ohchr.org/EN/Issues/FreedomReligion/Pages/Standards.aspx

 

Editor Thelicham

Thelicham monthly

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.