Thelicham

ദജ്ജാലും ടെക്നോളജിയും; പെഗാസിസ് പാഠങ്ങള്‍

ദജ്ജാല്‍ ഒരു വ്യക്തി തന്നെയാണ്. എന്നാല്‍ ഒറ്റക്കണ്ണുള്ള ഒരു വ്യവസ്ഥ അവനു വേണ്ടി ഒരുങ്ങുന്നുണ്ട് എന്നാണ് അവസാന കാലത്തെ കുറിച്ച് ഗവേഷണം നടത്തുന്ന പല പണ്ഡിതരുടെയും ശ്രദ്ധേയമായ നിരീക്ഷണം. ‘ഒറ്റക്കണ്ണ്’ പ്രതിനിധാനം ചെയ്യുന്ന ലോകമെന്നാല്‍ മനുഷ്യരെ മുഴുവന്‍ ഒരു കേന്ദ്രത്തില്‍ നിന്ന് കാണാനാവുന്ന , നിയന്ത്രിക്കാനാവുന്ന ലോകമായിരിക്കും എന്ന അര്‍ഥത്തെ സമഗ്രമായന്വേഷിക്കുകയാണ് ലേഖനം. വിശേഷിച്ചും ദജ്ജാലിനു വേണ്ടി ഒരുങ്ങുന്ന ഒരു ഒറ്റക്കണ്ണന്‍ വ്യവസ്ഥയെയും, ഒരു കണ്ണ് കൊണ്ട് ഭരിക്കുപ്പെടുന്ന ഭൗതികതയില്‍ മാത്രം കേന്ദ്രീകൃതമായ ലോകത്തിന്റെ സൂചനയും പഠനവിധേയമാക്കുക്കയാണ്. ഒരു കേന്ദ്രത്തില്‍ നിന്ന് മാനവരാശിയെ അടക്കി ഭരിക്കാനും നിയന്ത്രിക്കാനും ആവുന്ന വിധം ലോകം പരുവപ്പെടുകയാണ്. അതിനാവശ്യമായ പാതയാണ് സാങ്കേതിക സംവിധാനങ്ങളുടെ പൊടുന്നനെയുള്ള അതിപ്രസരവും നിയന്ത്രണക്രമവും.

ലോകത്തു നിലവില്‍വന്ന കാതലായ മാറ്റങ്ങളുടെ കാരണം ടെലികമ്യൂണിക്കേഷന്‍ രംഗത്തു വന്ന പുരോഗതിയാണ്. അതാണ് മാനവരാശിക്ക് മുകളില്‍ ഒരു പ്രത്യേക കേന്ദ്രത്തിനു ഇടപെടല്‍ നടത്താവുന്ന വിധം ലോകക്രമത്തെ മാറ്റിയത്. പൊതു ബോധത്തെ നിയന്ത്രിക്കാനും പൊതു ജനങ്ങളുടെ ലോക വീക്ഷണത്തില്‍ ഓരോ ജനതയുടെയും പാരമ്പര്യത്തേക്കാള്‍ ശക്തിയില്‍ ഇടപെടാനും ഈ മധ്യമ- സാമൂഹ്യമാധ്യമ- സ്ഥാപനങ്ങളുടെ അധിപന്മാര്‍ക്ക് ആവുന്നുണ്ട്. നവ നാസ്തികത എന്ന പേരില്‍ അറിയപ്പെടുന്ന തീവ്ര നിരീശ്വര വാദത്തിന്റെ കടന്നു വരവിനെ മാത്രം നോക്കിയാല്‍ അത് മനസ്സിലാക്കാന്‍ ആവും. എത്ര വേഗത്തില്‍ ആണ് നവനാസ്തികത ലോകത്തെ ഏറ്റവും ശ്രദ്ധ ലഭിക്കുന്ന ആശയമായി മാറിയത്. മതങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കപ്പെടണം എന്ന മൂല്യത്തെ ഫ്രീ സ്പീച്ചിന്റെ പേരില്‍ ആദ്യം ചോദ്യം ചെയ്തു. പിന്നെ ഭൗതിക വാദികളുടെ ആര്‍മി സാങ്കേതിക വിദ്യയെയും സോഷ്യല്‍ മീഡിയയെയും ഉപയോഗിച്ച് ബഹുമാനിക്കപ്പെടേണ്ടതായി ഒന്നുമില്ല എന്ന പൊതുബോധം കൊണ്ട് വന്നു. എന്നാല്‍ ദേശ രാഷ്ട്രങ്ങളിലുടെ അടിസ്ഥാന മൂല്യങ്ങള്‍ പണ്ട് മതം സംരക്ഷിക്കപ്പെട്ട പോലെ തന്നെ പില്‍ക്കാലത്തു സംരക്ഷിക്കപ്പെട്ടു. അതൊക്കെ മതേതരത്വത്തിന്റെ പേരില്‍ നടപ്പിലാക്കപ്പെട്ടു. മനുഷ്യനെ പാരമ്പര്യത്തില്‍ നിന്നും ആത്മീയ ചിന്തയില്‍ നിന്നും വേര്‍പ്പെടുത്താന്‍ ഇതിലും എളുപ്പമുള്ള മറ്റേത് മര്‍ഗ്ഗമാണുള്ളത്. സാങ്കേതിക സംവിധാനങ്ങള്‍ കൊണ്ട് പൊടുന്നനെ പലതും സാധ്യമാണ് എന്ന് പല തവണ തെളിയിച്ചു കഴിഞ്ഞതാണ്. അറബ് വിപ്ലവങ്ങള്‍ അതിനുള്ള മികച്ച ഉദാഹരണ്.

സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ വഴിയാണ് ഇത്ര വലിയ അധികാരം ഇവര്‍ക്ക് ലഭിച്ചത്. ലോകത്തെ സ്വാധീനിക്കാന്‍ ശേഷിയുള്ള മുഴുവന്‍ മനുഷ്യരുടെയും അടി മുടി വിവരങ്ങള്‍ സുക്കര്‍ബര്‍ഗിന്റെ കൈവശമുണ്ട്. അത് നാളെ മനുഷ്യനെ നിയന്ത്രിക്കാനുള്ള മികച്ച ഡാറ്റ ബേസ് ആക്കാം. ഒരു കണ്ണ് കൊണ്ട് കാണാവുന്ന വിധമാണ് നമ്മുടെ എല്ലാ ഇടപെടലുകളും. ഒറ്റക്കണ്ണിന്റെ സര്‍വെയ്‌ലന്‍സിന്റെ കീഴില്‍ ആണ് എല്ലാവരും. നിലപാടുകള്‍, അനുഭവ രുചികള്‍, ജീവിത ക്രമം തുടങ്ങി സര്‍വവും അവിടെ ശേഖരിക്കപ്പെടുന്നുണ്ട്. ലൈക്കുകള്‍ നമ്മുടെ താത്പര്യങ്ങളുടെ രേഖപ്പെടുലാണ്. വായിക്കുന്നതെന്തൊക്കെ എന്ന് നമ്മുടെ അറിവുകള്‍ ആയി ശേഖരിക്കപ്പെടാം. ആമസോണ്‍ വായന മുതല്‍ യൂട്യൂബ് സെര്‍ച്ചും കാഴ്ചയും വരെ അറിവിന്റെയും താത്പര്യത്തിന്റെയും പേരില്‍ നമ്മെ പല തട്ടുകളാക്കി വേര്‍ തിരിച്ചറിയാന്‍ ഉപയോഗിക്കപ്പെടാം. അപകടകാരി, തനിക്ക് എളുപ്പം വിധേയപ്പെടാന്‍ സാധ്യതയുള്ളവന്‍, നിലപാടും ആദര്‍ശവും ഇല്ലാത്ത യോയോ, തുടങ്ങി അനവധി വിഭാഗമാക്കി വേര്‍തിരിച്ചാല്‍ പിന്നെ അവന് മനുഷ്യന്റെ മേല്‍ ഇടപെടാന്‍ എന്തെളുപ്പമാണ്. ഓരോരുത്തര്‍ക്കും ഉള്ള സ്ട്രാറ്റജി പ്ലാനിംഗ് സുഗമമായി നടക്കും.

യാത്ര ചെയ്യുന്ന വഴികള്‍ ഒറ്റക്കണ്ണിന്റെ സര്‍വെയ്‌ലന്‍സ് കാമറയില്‍ പതിയും, ഗൂഗിള്‍ മാപ്പ് വാഹനങ്ങളില്‍ നിര്‍ബന്ധമാക്കിയ ട്രാഫിക് സംവിധാനം വന്നേക്കാം. ഇല്ലെങ്കിലും ടവര്‍ ലൊക്കേഷന്‍ രേഖകളില്‍ ഉണ്ടാവും. ഷോപ്പിംഗ് താത്പര്യം വെച്ച് നമ്മള്‍ തരം തിരിക്കപ്പെടുന്നുണ്ട് എന്ന് ഗൂഗിള്‍, ഫേസ്ബുക് പരസ്യങ്ങള്‍ തന്നെ ബോധ്യപെടുത്തുന്നുണ്ട്. എന്താണോ തിരയുന്നത് എന്ന ഡാറ്റ അവിടെ സേവ് ചെയ്യപ്പെടുന്നുണ്ട്. എന്താണോ ഓണ്‍ലൈനില്‍ നിന്ന് വാങ്ങുന്നത് എന്നത് മറ്റാര്‍ക്കും അറിയില്ലെങ്കിലും അവനറിയാന്‍ ആവും വിധം ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ ആമസോണ്‍ പോലുള്ളവരുടെ ഏകാധിപത്യം ആണ് വരുന്നത്.

ബാങ്കിങ് രംഗത്ത് ക്യാഷ്‌ലെസ് ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍സ് വന്നതോടെ ഓരോ വ്യക്തിയുടെയും സാമ്പത്തിക വ്യവഹാരങ്ങള്‍ മേല്‍പറഞ്ഞ പ്രകാരം ഒറ്റക്കണ്ണ് കൊണ്ട് നിരീക്ഷിക്കാനായി. ഒരു ചെറിയ കോക്കസ് (caucus) ആണ് ഈ മഹാസംവിധാങ്ങള്‍ മുഴുവന്‍ നിയന്ത്രിക്കുന്നത്. ഗൂഗിള്‍ മാത്രം ഫേസ്ബുക് മാത്രം ആമസോണ്‍ മാത്രം എന്നതിലേക്ക് മാറുന്നത് ഒരു ദുസ്സൂചനയാണ് എന്നു വിശ്വാസികള്‍ അല്ലാത്ത അനലിസ്റ്റുകള്‍ തന്നെ അഭിപ്രായപ്പെടുന്നുണ്ട്. ഇത് ദേശ രാഷ്ട്രങ്ങള്‍ ഉപയോഗിച്ചാല്‍ ജനാധിപത്യത്തെ മാത്രമല്ല ജനങ്ങളുടെ സ്വാഭാവിക ജീവിത രീതികളെ ഭരണകൂടങ്ങള്‍ക്ക് അട്ടിമറിക്കാനാവും എന്നാണ് അവര്‍ പറയുന്നത്. ഇതിന്റെ ആഗോള അധികാരം ഒരു സൂപ്പര്‍ പവര്‍ഫുള്‍ ആഗോള ഗവണ്മെന്റിനെ രൂപപ്പെടുത്തികൊണ്ടിരിക്കുകയുമാണ്.

ഈ ആഗോള ഗവണ്മെന്റിനു ഇതിനകത്ത് മനുഷ്യനെ നിയന്ത്രിക്കാനാവും. യാത്രാ നിയന്ത്രണങ്ങള്‍ സോഷ്യല്‍ മീഡിയ നോക്കി നടപ്പിലാക്കി തുടങ്ങി. അമേരിക്ക ഇന്ന് വിസക്ക് അപേക്ഷിക്കുന്നവരോട് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ചോദിച്ചു തുടങ്ങി. ചൈന ഇത്തരത്തില്‍ അവരുടെ പൗരന്മാര്‍ക്ക് തട്ടുകള്‍ രൂപപ്പെടുത്തി തുടങ്ങി. സ്വതന്ത്രമായി യാത്ര ചെയ്യാന്‍ ആവുന്നവര്‍, യാത്ര നിയന്ത്രണം ഉള്ളവര്‍ എന്നിങ്ങനെ. ഭരണകൂടത്തിന് ഏറ്റവും നല്ല വിധേയന്‍ എന്നതിന് നികുതി അടക്കുന്നവന്‍ എന്ന അര്‍ഥം മാത്രമല്ല നിലവിലുള്ളതെന്നര്‍ഥം. നിലപാട് കൊണ്ട് നല്ല ഒന്നാന്തരം അടിമയായി പ്രഖ്യാപിക്കല്‍ കൂടിയാണത്. സര്‍ക്കാറുകള്‍ വിശേഷിച്ച് മേല്‍പറഞ്ഞ സൂപ്പര്‍ സര്‍ക്കാരുകള്‍ പവര്‍ഫുള്‍ ആയി മാറുകയാണ്. ഓണ്‍ലൈനില്‍ സൂക്ഷിക്കുന്ന നമ്പറുകള്‍ ആണ് ഭാവിയിലെ പണം. ഏതൊരാളുടെ സമ്പാദ്യത്തിനു മേലും ഏത് നിമിഷവും ഇടപെടാന്‍ ഈ ശക്തിക്കാവും. സമ്പത്ത് കണ്ടു കെട്ടാന്‍ അക്കൗണ്ടിലെ നമ്പര്‍ മായ്ച്ചാല്‍ മാത്രം മതി.

സ്വര്‍ണ വെള്ളി നാണയങ്ങളില്‍ നിന്ന് കറന്‍സിയിലേക്ക് മാറിയതോടെ തന്നെ ദേശ രാഷ്ട്രങ്ങള്‍ക്ക് മുകളില്‍ ആഗോള കോക്കസിനു വലിയ അധികാരം ലഭിച്ചു കഴിഞ്ഞതാണ്. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത പോലെ പെരുമാറുന്നവന്റെ പണത്തെ – കറണ്‍സിയെ സിംബാബ്വെ പണത്തിന്റെ മൂല്യം തകര്‍ത്ത പോലെ തകര്‍ത്തു മുട്ട് കുത്തിക്കാന്‍ ഇവര്‍ക്കാവും. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും മൂല്യം ലോകത്ത് ആകെ ഒരു പോലെയായിരിക്കും- പേപ്പര്‍ കറന്‍സി അങ്ങനെ ആവില്ല. ആഗോള ഭരണം യഥാര്‍ത്ഥത്തില്‍ സാധ്യമായത് അവിടെ നിന്നാണ്. ക്യാഷ്‌ലെസ് എക്കണോമി ഒന്നുകൂടെ വ്യാപകമായാല്‍ ഒറ്റക്കണ്ണിന്റെ സാമ്പത്തിക അധികാരം കൂടുതല്‍ ശക്തമാകും.

ലോകത്തിനു മൊത്തം ഒരാശയം കൊണ്ട് വരുന്ന ജോലി ഗോഡ്‌ലെസ്സ് ലിബറലിസം ചെയ്യുന്നു, ഒറ്റ ബാങ്കിങ്, ഒരു ഷോപ്പിംഗ് ആയി ആമസോണ്‍, ഒരു മാധ്യമമായി പ്രധാന സാമൂഹ്യ മാധ്യമങ്ങളും. അവക്കെല്ലാം മുകളില്‍ ഈ ഒറ്റക്കണിനെ കാണാന്‍ ആവുന്നുണ്ടോ. അവന്റെ പ്രത്യക്ഷപ്പെടലിനു മുന്നേ പരവതാനി വിരിക്കുന്ന പ്രക്രിയകള്‍ ആണോ ഇതൊക്കെ?.
മനുഷ്യന്‍ ക്രമേണ ടെക്നോളജിക്ക് അടിമയായി മാറുകയാണ്. ട്രാന്‍സ് ഹ്യൂമനിസം, ഇലക്ട്രോ മാഗ്നറ്റിക് സംവിധാനം ഉപയോഗിച്ചു ന്യൂറോണ്‍/ ബ്രെയിനിനെ reciever ആക്കുന്ന മൈന്റ് കണ്ട്രോള്‍ എന്നിവയിലേക്ക് കൂടി വ്യാപിച്ചാല്‍ മാനവരാശിയുടെ പൂര്‍ണ കീഴടങ്ങല്‍ ആയിരിക്കും സാധ്യമാവുക. കാലാവസ്ഥ നിയന്ത്രണം നടപ്പിലാക്കാവുന്ന വിധം ടെക്നോളജി വികസിച്ചു കഴിഞ്ഞു. ഇഷ്ടമില്ലാത്തവര്‍ക്ക് മഴ തടയാന്‍ എളുപ്പത്തില്‍ തന്നെ സാധിക്കും.

ഈ സാങ്കേതിക സംവിധാനങ്ങളുടെ പൊടുന്നനെയുള്ള വളര്‍ച്ച സാധ്യമായത് സാറ്റലൈറ്റ് ടെക്നോളജിയിലൂടെയാണ്. റോക്കറ്റുകള്‍ മനുഷ്യന്‍ നേരത്തെ തന്നെ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ റോക്കറ്റുകള്‍ ഉപയോഗിച്ച് അന്തരീക്ഷ മണ്ഡലത്തന് മുകളിലേക്ക് സാറ്റലൈറ്റുകള്‍ എത്തിക്കാനായത് മുതലാണ് ഈ മേഖലയില്‍ മാറ്റത്തിന് വേഗത കൂടിയത്. അതിനു സഹായിക്കുന്ന റോക്കറ്റ് ഇന്ധനം വികസിപ്പിച്ചതാണ് ഇവ്വിഷയകമായുള്ള കണ്ടെത്തലുകളില്‍ പ്രധാന നാഴികല്ലായത് .അമേരിക്കന്‍ ഗവേഷകനായ ജാക്ക് പാര്‍സണ്‍ ആണത് കണ്ടെത്തിയത് . അദ്ദേഹം കുറഞ്ഞ കാലം കൊണ്ട് വലിയ സംഭാവനകള്‍ നല്‍കിയെങ്കിലും മുപ്പത്തിയെട്ടാം വയസ്സില്‍ തന്നെ മരണപ്പെട്ടു. ആ കുറഞ്ഞ കാലം കൊണ്ട് അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരിഗണിച്ചു അദ്ദേഹത്തെയാണ് സ്പേസ് സയന്‍സിന്റെ പിതാവായി കാണേണ്ടത് എന്നാണ് സ്പേസ് സയന്‍സിന്റെ പിതാവ് പറയുന്നത്. താനല്ല, യഥാര്‍ത്ഥ പിതാവ് ജാക്ക് പാര്‍സണ്‍ ആണ് എന്ന് പറയാന്‍ മാത്രം വലിയ സംഭാവനയാണ് അദ്ദേഹം കുറഞ്ഞ കാലം കൊണ്ട് നല്‍കിയത്. സാറ്റലൈറ്റ് സാധ്യമാക്കിയ ഇന്ധനം കണ്ടെത്തിയ ദിവസം ജാക്ക് പാര്‍സണ്‍ കണ്ട ഒരു സ്വപ്നം തന്റെ ഡയറിയില്‍ കുറിച്ചു വെച്ചിട്ടുണ്ട്. സ്വപ്നത്തില്‍, ബലിയല്‍ ദജ്ജാല്‍ എന്ന പേരുള്ള ഒരാള്‍ വന്നെന്നും, തന്നെ നീ സഹായിക്കുകയാണ് എന്ന് പറഞ്ഞു എന്നുമാണ് ജാക്ക് പാര്‍സണ്‍ തന്റെ ഡയറിയില്‍ കുറിച്ചത്. ഇത് ചരിത്ര രേഖയായി നിലവിലുണ്ട്. എവിടെ നിന്നാണ് ഈ ടെക്നോളജി വിപ്ലവം വന്നത് എന്ന് ഗൗരവമായി ചിന്തിക്കണം.

വിശ്വാസികള്‍ ഒന്നടങ്കം സാമൂഹ്യ മാധ്യമങ്ങളോട് ഒരു സംശയവും ഇല്ലാത്ത വിധം ഇടപെടുന്ന രീതിയാണ് വരുന്നത്. ഇത് നല്ലതാണോ എന്ന പുനഃപരിശോധന ആവശ്യമാണ്. എങ്ങോട്ടാണ് ക്രമേണ ഇത് മാനവരാശിയെ കൊണ്ട് പോകുന്നത് എന്നത് വ്യക്തമല്ല. നാളെ നാം അപകടത്തിലേക്കാണ് എത്തുന്നത് എന്ന് വ്യക്തമായി ബോധ്യമാവുമ്പോള്‍ പോലും അവിടെ നിന്ന് മാറി നില്‍ക്കാന്‍ ആവാത്ത വിധം നമ്മള്‍ അവിടെ ലയിച്ചു പോവുകയാണ്. അബ്ദുല്‍ ഹകിം മുറാദ് ആധുനികതയോടും ടെക്നോളജിയോടുമുള്ള സമീപനം വിശദീകരിച്ചത് ‘അവസാന കാലത്ത് വിശ്വാസികള്‍ ആടുകളെയുമായി മല മുകളിലേക്ക് പോകണം’ എന്ന അധ്യപനവുമായി ബന്ധപ്പെടുത്തിയാണ്.

സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ വളരെ വലുതാണ്. മാനവരാശിയുടെ അന്ത്യമെന്ന് വിളിക്കപ്പെടുന്ന ട്രാന്‍സ് ഹ്യൂമനിസത്തിലേക്ക് കടക്കുകയാണ് നാം. നമ്മുടെ ശരീരത്തിലെ ന്യൂറോണ്‍കളില്‍ നടക്കുന്നത് ഇലക്ട്രോമാഗ്‌നറ്റിക് സിഗ്‌നല്‍ കൈമാറ്റങ്ങള്‍ ആണ്. വൈദ്യുതിയും കാന്തികതയും ചേര്‍ന്നുള്ള സിഗ്‌നലുകള്‍ ആയാണ് മനുഷ്യ ശരീരം മുന്നോട്ട് പോകുന്നത്. സ്‌കാനിംഗില്‍ തലച്ചോര്‍ എത്രത്തോളം പ്രവര്‍ത്തിക്കുന്നു എന്നറിയാന്‍ ആവും എന്ന പോലെ, മനുഷ്യന്റെ കൈ ചലിക്കുമ്പോള്‍ തലച്ചോറില്‍ നിന്ന് എന്ത് തരം ഇലക്ട്രോമാഗ്നറ്റിക് സിഗ്നല്‍ ആണ് കടന്നു പോകുന്നത് എന്നും പ്രത്യേക ഡീകോഡിങ്ങിലൂടെ മനസ്സിലാക്കാന്‍ സാധിക്കും. ഉദാഹരണം, ഒരാളുടെ തലയില്‍ ഹെല്‍മെറ്റ് പോലുള്ള ഒരു സിഗ്‌നല്‍റീഡര്‍ ഘടിപ്പിച്ചു എന്ന് സങ്കല്‍പിക്കുക. ഏത് തരം ഇലക്ട്രോമാഗ്നറ്റിക് സിഗ്നലും അത് പിടിച്ചെടുക്കും. ആ വ്യക്തിയോട് കൈ ചലിപ്പിക്കാനും കാല്‍ ചലിപ്പിക്കാനും ഒക്കെ പറയുമ്പോള്‍ തലച്ചോറില്‍ നിന്ന് എന്ത് തരം സന്ദേശമാണ് പോകുന്നത് എന്ന് പിടിച്ചെടുക്കാനാവും. അത്തരത്തില്‍ മനുഷ്യനുണ്ടാവുന്ന എല്ലാ ചലനങ്ങളും പിടിച്ചെടുത്താല്‍ പിന്നെ പലതും സാധ്യമാണ്. ഇത്തരത്തില്‍ കുരങ്ങുകളുടെ തലച്ചോറിലേക്ക് സിഗ്‌നല്‍ നല്‍കി അവയെ കൊണ്ട് കൈ ചലിപ്പിക്കാന്‍ ഇന്ന് ശാസ്ത്രത്തിനാവും. അതായത് സമീപ ഭാവിയില്‍ മനുഷ്യന്റെയും തലച്ചോറിനെ നേരിട്ട് സിഗ്നല്‍ റിസീവര്‍ ആക്കാന്‍ ആവും എന്നര്‍ഥം. ഇന്ന് മൊബൈല്‍ ഫോണ്‍ ആണ് ടവറില്‍ നിന്നുള്ള സിഗ്‌നല്‍ സ്വീകരിക്കുന്നത്. അത് സ്വിച്ച് ഓഫ് ചെയ്തു വെക്കാന്‍ ആവും. ഹ്യൂമന്‍ ന്യൂറോണിലേക്ക് നേരിട്ട് സിഗ്നല്‍ വന്നാല്‍ ഏത് സ്വിച്ച് അമര്‍ത്തി സ്വിച്ച് ഓഫ് ചെയ്യും. നാളത്തെ ശാസ്ത്രത്തിനു സാധിക്കുന്ന കാര്യങ്ങള്‍ ആണ് അതൊക്കെ. ഉദാഹരണം, ഒരാള്‍ക്ക് ഓര്‍ഗാസം സംഭവിക്കുമ്പോള്‍ തലച്ചോറില്‍ എന്ത് സംഭവിക്കുന്നു എന്ന് ഡീകോഡ് ചെയ്തെടുത്താല്‍ തലച്ചോറിലേക്ക് നേരിട്ട് ഓര്‍ഗാസം നല്‍കാന്‍ ആവശ്യമായ സിഗ്നല്‍ നല്‍കിയാല്‍ ഓര്‍ഗാസത്തില്‍ എത്തിക്കാന്‍ ആയേക്കും.

ഇതിന്റെ മറ്റു സാധ്യതകളിലൂടെ മനുഷ്യന്റെ മൂഡ് മൊത്തത്തില്‍ മാറ്റാനും ഇന്നാവും. ജീവിതാനുഭവങ്ങള്‍ക്ക് മീതെയുള്ള സംഗീതത്തിന്റെ സ്വാധീനം അനുഭവിച്ചറിയാത്തവരുണ്ടാകില്ലല്ലോ. റോക്ക് മ്യൂസിക്കെന്ന് വിളിക്കാവുന്ന ബഹളമായ കൊട്ടും മുട്ടുമുള്ള സംഗീതം നല്‍കുന്ന മാനസികാവസ്ഥയും ശാന്തമായ സംഗീതം നല്‍കുന്ന മാനസികാവസ്ഥയും രണ്ടാണ്. റോക്ക് സംഗീത വേദിയില്‍ മനുഷ്യര്‍ പെട്ടെന്ന് തമ്മില്‍ തല്ലു കൂടുന്നത് വ്യാപകമാണ്. കാരണം പെട്ടൊന്ന് ദേഷ്യം പിടിക്കാവുന്ന മാനസികാവസ്ഥയാണ് ആ സംഗീതം നല്‍കുന്നത്. എന്നാല്‍ ശാന്തമായ താളമുള്ളിടത്ത് ചൂടന്‍ പ്രകൃതമുള്ളവനും തണുത്തു പോകും. പ്ലേറ്റോ സംഗീതം നിരോധിക്കണം എന്ന് വാദിച്ചത് ഇത്തരം പ്രതിഭാസം കണക്കിലെടുത്താണ്. താത്ക്കാലികമായി മനുഷ്യന്റെ ഭാവങ്ങള്‍ മാറ്റാന്‍ ശബ്ദത്തിന്റെ ഈ ഇടപെടലിന് ആവുന്നുണ്ടെന്ന് നമുക്ക് എളുപ്പം മനസ്സിലാവും. അപ്പോള്‍ സംഗീതത്തിന് മനുഷ്യന്റെ മേല്‍ സ്ഥിരമായ ഭാവ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ ആവില്ല എന്നാര്‍ക്കറിയാം. അതിനെ കുറിച്ച് അറിയാത്തത് കൊണ്ട് സംഗീതം നിരോധിക്കണം എന്നാണു പ്ലേറ്റോ വാദിച്ചത്. ഇത്തരത്തില്‍ ഉള്ള വല്ല സ്ഥായിയായ മാറ്റങ്ങളും നമ്മുടെ സംഗീത ലഹരിക്ക് അടിമപ്പെട്ടവര്‍ക്ക് വന്നിട്ടുണ്ടാവുമോ എന്ന ആഴത്തില്‍ ഉള്ള പഠനങ്ങള്‍ നിലവിലില്ല. ചില പ്രത്യേക തരം പാട്ട് സ്നേഹികളില്‍ വസ്ത്രം, മുടി എന്നിവയില്‍ ചില സമാനതകള്‍ കാണാറുണ്ട്. ഏതായാലും സംഗീത വ്യവസായത്തില്‍ (record industry) ദാജ്ജാലിയന്‍ സംഘങ്ങള്‍ക്ക് വലിയ സ്വാധീനമുണ്ട് എന്ന് നേരത്തെ തന്നെ ചര്‍ച്ച ചെയ്തു കഴിഞ്ഞതാണ്. (Refer : illuminati and the record industry). അവരില്‍ പലരും സാത്താനിക് സിംബലുകള്‍ ഉപയോഗിക്കുന്നതായി കാണാം.

ഗോഡ്ലെസ്സ് ലോകത്തെ രൂപപ്പെടുത്താന്‍ ഉള്ള പെടാപാടുകള്‍ എല്ലാ മേഖലയിലും നടക്കുകയാണ്. മനുഷ്യനെ കേവല ഭൗതികതയ്യില്‍ കെട്ടിയിടാന്‍ പാകത്തിനാണ് പുതിയ പ്രത്യയശാസ്ത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. വിദ്യാഭ്യാസ രീതി, പുരോഗമന സങ്കല്‍പ്പങ്ങള്‍, പരിണാമവാദം, യൂറോപ്യന്‍ സെക്കുലറിസം, ശാസ്ത്രമാത്രവാദം തുടങ്ങി എല്ലാം ഒത്തൊരുമിച്ചു ആ ജോലിയാണ് ചെയ്യുന്നത്. ആത്മാവ്, ആത്മീയത തുടങ്ങിയവയില്‍ നിന്ന് ശരീരസുഖം, വ്യക്തിയുടെ ഭൗതിക ആവശ്യങ്ങള്‍ തുടങ്ങിയവയിലേക്ക് മനുഷ്യനെ ഒതുക്കുകയാണ്.
പ്രീ -മോഡേണ്‍ സമൂഹങ്ങളില്‍ /ആധുനികതക്ക് മുമ്പുള്ള എല്ലാ നാഗരികതയുടെയും കേന്ദ്രം ആത്മീയ ചിന്തയായിരുന്നു. ഗോഡ് സെന്ററിക് നാഗരികതകള്‍ മാറി ഇന്ന് ചര്‍ച്ചിനെയും സ്റ്റേറ്റിനെയും വേര്‍തിരിക്കല്‍ പ്രക്രിയ ദ്രുതഗതിയില്‍ അരങ്ങേറി. മതകീയ അനുഭവങ്ങള്‍ എല്ലാം ദുരനുഭവങ്ങള്‍ ആണ് എന്ന വായന കൊണ്ട്വരല്‍ മതേതരവല്‍ക്കരണത്തിന്റെ സ്വാഭാവിക ഭാഗമായി. മതത്തെ പറ്റിയുള്ള ചര്‍ച്ചകള്‍ യൂറോപ്പിലെ കത്തോലിക്കാ ഏകാധിപത്യം അല്ലെങ്കില്‍ ഐസിസ് എന്നിവയിലേക്ക് ചുരുങ്ങി. ഗോഡ്‌ലെസ് ആവുന്നതാണു വിമോചനത്തിന്റെയും പുരോഗതിയുടെയും വഴി എന്ന പൊതു ബോധം വ്യാപിപ്പിച്ചു. അങ്ങനെ തൊലിപ്പുറത്തെ മനുഷ്യ നിര്‍വചനം തൊലിപ്പുറത്തെ ജീവിത വീക്ഷണ നിര്‍വചനം എന്നിവയിലേക്ക് ചുരുങ്ങി. ഇതൊക്കെ സ്വാംശീകരിച്ചു അകത്താക്കാന്‍ ആണ് വിദ്യാഭ്യാസവും.

ഈ തൊലിപ്പുറത്തേക്ക് മനുഷ്യനെ ചുരുക്കുന്ന സ്വഭാവ പരിവര്‍ത്തന പ്രക്രിയ ഈ ആധുനിക സംഗീത മയത്തിലും അടങ്ങിയിട്ടുണ്ടാവണം. ആത്മാവിനെ കുറിച്ച് ചിന്തിക്കാത്ത ഒരു തലമുറ രൂപീകരണം സംഗീതത്തിലൂടെയും സാധ്യമാക്കുന്നു. ഒരു ആസ്വാദന ശബ്ദം എന്നതിനപ്പുറം അതിനു മൂല്യമില്ല എന്നതിനപ്പുറം പ്ളേറ്റോ പറഞ്ഞ പോലുള്ള മൂഡ് മാറ്റം വരുത്തുന്ന ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ടോ?

ഒരു ഫ്ലൂട്ട് കൊണ്ട് ഈണം മാറ്റി വായിച്ചു ഒരു രാജാദസ്സിനു പല ഭാവങ്ങള്‍ നല്‍കിയ ഒരു പ്രമുഖ സംഗീതജ്ഞനുണ്ടായിരുന്നു മുസ്ലിം സ്പെയിനില്‍. ആദ്യം ഒരു പ്രത്യേക ഈണത്തില്‍ വായിച്ചു രാജ സദസ്സിനെ ചിരിപ്പിച്ചു, പിന്നെ കരയിച്ചു, ശേഷം അടുത്ത ഈണത്തില്‍ ആ സദസ്സിനെ മൊത്തം ഉറക്കിയ ശേഷം ആള്‍ സദസ്സ് വിട്ടു പോയി. ഇത് കഥയല്ല. ഇദ്ദേഹമാണ് ദി ബിഗ് ബുക്ക് ഓഫ് മ്യൂസിക് എന്ന എക്കാലത്തെയും വലിയ സംഗീത കൃതികളില്‍ ഒന്നിന്റെ കര്‍ത്താവ്. മുസ്ലിം സ്പെയിനില്‍ 100 കണക്കിന് കിടക്കകള്‍ ഉള്ള സംഗീത ചികിത്സാ ആശുപത്രി ഉണ്ടായിരുന്നു. അത്ര വലിയ ഭാവ മാറ്റങ്ങള്‍ മനുഷ്യനില്‍ ഉണ്ടാക്കാന്‍ ആവുന്ന ആയുധമാണ് സംഗീതം. അത് ചികിത്സക്ക് ഉപയോഗിക്കാം എങ്കില്‍ മനസ്സിനെ നിയന്ത്രിക്കാനും അത് ഉപയോഗിക്കാം.

മാനവരാശിയെ കേവല ഭൗതികതയെ കുറിച്ച് മാത്രം ചിന്തിക്കുന്ന ജീവിയാക്കാന്‍ ഉള്ള സംഗീതത്തിന്റെ ശാസ്ത്രീയ ഉപയോഗമാണോ ഇലക്ട്രോണിക് ഉപകരണങ്ങളിലൂടെ നടക്കുന്നത് എന്ന് ന്യായമായും സംശയിക്കണം. സംഗീതം ഒരു ശബ്ദമായി ചെന്ന് അതിന്റെ ഫ്രീക്വന്‍സിയാണ് മനുഷ്യനില്‍ പ്രവര്‍ത്തിക്കുന്നത് എങ്കില്‍ നേരത്തെ പറഞ്ഞ ഇലക്ട്രോ മാഗ്‌നറ്റിക്ക് വേവ്സിന് മനുഷ്യനില്‍ അതിന്റെ എത്രയോ മടങ്ങ് ശക്തിയില്‍ ഇടപെടാന്‍ ആവും. ഒരു പ്രത്യേക പ്രദേശത്തെ മനുഷ്യരെ മൊത്തം ദേഷ്യം പിടിപ്പിക്കാന്‍ പാകത്തിനുള്ള സിഗ്നല്‍ കടത്തി വിടാന്‍ സാറ്റലൈറ്റ്കള്‍ക്ക് ആവും. അവിടെ ഒരു ചെറിയ തീപ്പൊരി പ്രശ്നം കൂടെ ഉണ്ടായാല്‍ അന്ന് കലാപം തുടങ്ങും. നമ്മള്‍ അറിയാതെ നമ്മുടെ ബ്രെയിന്‍ റെസീവര്‍ ആവും. നിലവില്‍ മിലിട്ടറി ആവശ്യാര്‍ഥം ഉപയോഗിക്കാന്‍ ഈ സാങ്കേതിക വിദ്യ വികസിപ്പിക്കപ്പെട്ടിട്ടുണ്ട്. ഒരു സ്വിച്ച് അമര്‍ത്തിയാല്‍ അത് പുറപ്പെടുവിക്കുന്ന വേവ്സ് ശത്രു സൈന്യത്തെ മൊത്തം വിഷാദത്തില്‍ എത്തിക്കും. നേരിട്ട് മനസ്സില്‍ കേറി ഇടപെടാന്‍ ആവും എന്നര്‍ത്ഥം.

ട്രാന്‍സ് ഹ്യൂമനിസം ടെക്നോളജി കൊണ്ട് ശരീരരൂപം മാറ്റിയ മനുഷ്യര്‍ 2030 ഓടെ എങ്കിലും പ്രത്യക്ഷപ്പെട്ടു തുടങ്ങും. iron man മാരെയും ഇത്തരംടെക്നോ ഹ്യൂമണ്‍ ട്രാന്‍സ് ഹ്യൂമണ്മാരെയും പടിഞ്ഞാറന്‍ സിനിമകളില്‍ നിത്യവും കാണാം. അത് വഴി ആ മാറ്റത്തെ ഉള്‍കൊള്ളാന്‍ മനുഷ്യന്‍ മാനസികമായി പാകപ്പെട്ടു. ട്രാന്‍സ് ഹ്യൂമനിസം മനുഷ്യ വംശത്തിന്റെ അന്ത്യമായിരിക്കുമെന്നാണ് പല പ്രമുഖരുടെയും അഭിപ്രായം. ട്രാന്‍സ് ഹ്യൂമനിസത്തിലേക്കും ഇലക്ട്രോ മഗ്‌നറ്റിക് മൈന്റ് കണ്ട്രോളിലേക്കും നീങ്ങാന്‍ അല്ലാഹു ഈ സാങ്കേതികതയുടെ ദജ്ജാലിയന്‍ പ്രയാണത്തെ അനുവദിച്ചോളണമെന്നില്ല. അനുവദിനീയമായതിന്റെ ഉച്ചിയില്‍ അല്ലെ നമ്മള്‍ ഉള്ളത് എന്നാലോചിച്ചു നോക്കൂ. മഹ്ദി ഇമാമിന്റെ കാലം കുതിരകളുടെ കാലമാണ് എന്ന് അര്‍ഥം വരുന്ന ഹദീസുകളെ ഇവിടേക്കാണ് കൂട്ടി വായിക്കേണ്ടത്. എല്ലാം പിന്‍വലിക്കപ്പെടുന്ന/ തകര്‍ന്നടിയുന്ന മഹായുദ്ധം അടുത്തെത്തിയെന്ന് പല സൂഫി മഹത്തുക്കളും പ്രവചിച്ചു കഴിഞ്ഞു.

എന്‍ജിനീയര്‍ മുഹമ്മദ് ജൗഹര്‍

1 comment

  • വിശ്വസിക്കാൻ തീർത്തും പ്രയാസം തോന്നിയേക്കാം. എന്നാലീ കാണുന്നത് എന്നെങ്കിലും ജീവൻ തിരിച്ചു കിട്ടുന്ന കാലത്ത് സ്വന്തം ശരീരത്തിലേക്ക് തിരികെ കേറാൻ മരിച്ചിട്ടും ശരീരം സൂക്ഷിക്കാൻ നൽകിയവരെയാണ്!
    മനുഷ്യന്റെ ജനിതകരേഖകൾ വായിച്ചെടുത്ത് മരണത്തെയും തോൽപ്പിക്കാനുള്ള ഗവേഷണങ്ങളിലാണ് ശാസ്ത്രലോകത്തിലെ ഒരു വിഭാഗം. ‘ക്രയോജനിക്’ വിദ്യ ഉപയോഗിച്ച് ശരീരം ശീതീകരിച്ച് ലാബിൽ സൂക്ഷിച്ചിട്ടുണ്ട് ഇതിനകം ഈ ലോകം വിട്ടുപോയ നിരവധിപേർ. ഭൗതിക ശാസ്ത്ര പ്രഫസറായ റോബർട്ട് സി. എട്ടിങ്നർ യു.എസിലെ മിഷിഗണിൽ 45 വർഷം മുമ്പ് സ്ഥാപിച്ച ‘ക്രയോണിക്സ് ഇൻസ്റ്റിറ്റ്യൂട്ട്’ ആണ് അതിൽ ഏറ്റവും വലുത്. സെലിബ്രിറ്റികൾ അടക്കം 250ലേറെ പേരാണ് അമരത്വം നേടാൻ തങ്ങളുടെ മൃതദേഹങ്ങൾ സൂക്ഷിക്കാൻ നൽകി ലക്ഷങ്ങൾ അടച്ച് ഇവിടെ ‘കാത്തുകിടക്കു’ന്നത്!!

    മരിച്ചവരോട് സംസാരിക്കുന്ന ജീവിച്ചിരിക്കുന്നവർ, പരീക്ഷണ ശാലകളിൽ പിറവിയെടുക്കാൻ ഒരുങ്ങുന്ന ഡിസൈനർ ബേബിമാർ, തൊലിയിലും തലച്ചോറിലും ചിപ് ഘടിപ്പിച്ച മനുഷ്യർ, ഭൂമിയിലും ആകാശത്തും യുദ്ധം ചെയ്യുന്ന യന്തിരൻമാർ… ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും ജനിറ്റിക് എഞ്ചിനീയറിങ്ങും ഒക്കെ ചേർന്ന് നാലാം വ്യവസായ വിപ്ളവം രൂപപ്പെടുത്തുന്ന മറ്റൊരു ലോകം ഇവിടെ സംഭവിക്കുന്നു…
    കോവിഡാനന്തരം’The Great Reset ‘ ബട്ടൻ അമർത്താൻ പോവുകയാണ്…
    നമ്മളെന്താണ് ചെയ്യേണ്ടത്?!

    കൂടുതൽ വായനക്ക് ‘കേരളീയം’ ഓൺലൈൻ
    https://bit.ly/3hQWiaD

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.