Thelicham

ആധുനികതയുടെ ഗന്ധസങ്കല്‍പം വിരസമാണ്‌

അമേരിക്ക വില്യംസ് കോളേജിലെ ആന്ത്രപോളജി വിഭാഗം അസോസിയേറ്റ് പ്രഫസറാണ് ഡോ. ജോയല്‍ ലീ. ദക്ഷിണേഷ്യയിലെ ജാതികള്‍ കേന്ദ്രീകരിച്ച്, അവയുടെ മതം, തൊഴില്‍, സെന്‍സോറിയം എന്നിവയെ കുറിച്ച് ഗവേഷണം നടത്തുന്നു. ഡിസെപ്റ്റീവ് മെജോരിറ്റി: ദലിതസ്, ഹിന്ദൂയിസം, ആന്‍ഡ് അണ്ടര്‍ഗ്രൗണ്ട് റിലീജിയന്‍ (2021), കണ്‍സീലിംഗ് കാസ്റ്റ്: നരേറ്റീവ്‌സ് ഓഫ് പാസിംഗ് ആന്‍ഡ് പേര്‍സണ്‍ഹുഡ് ഇന്‍ ദലിത് ലിറ്ററേച്ചര്‍ (2023) എന്നിവ പുസ്തകങ്ങളാണ്. സാമൂഹിക ശ്രേണീകരണത്തിലെ മണങ്ങളുടെ ഇടത്തെ ചര്‍ച്ച ചെയ്യുന്ന ‘Odor and Order: How Caste Is Inscribed in Space and Sensoria‘ എന്ന ലേഖനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പൊതുവായ ഒരു ചോദ്യത്തില്‍ നിന്ന് തുടങ്ങാമെന്ന് തോന്നുന്നു. ആന്ത്രപോളജി ഓഫ് സ്‌മെല്ലിന്റെ അടിസ്ഥാനങ്ങള്‍ എന്തെല്ലാമാണ്? സാമൂഹിക വിശകലനങ്ങളില്‍ മണങ്ങള്‍ എത്രമേല്‍ പ്രധാനമാണ്?

ഈ ദിശയിലുള്ള പഠനങ്ങളുടെ മൗലിക സ്രോതസ്സേത് എന്ന് കൃത്യമായി നിര്‍ണയിക്കുക പ്രയാസകരമാണ്. പ്രസ്തുത വായനകള്‍ നമുക്ക് പലയിടങ്ങളില്‍ നിന്നും തുടങ്ങാമെന്നതാണ് കാരണം. ബ്രിട്ടീഷ് സോഷ്യല്‍ ആന്ത്രപോളജിയുടെ പിതാവായ ആല്‍ഫ്രഡ് റാഡ്ക്ലിഫ് ബ്രൗണിന്റെ ‘അന്തമാന്‍ ഐലന്റേസ്'(1922) അക്കൂട്ടത്തില്‍ പ്രധാനമാണ്. വിരസമായ രചനാശൈലിയും കാലഹരണപ്പെട്ടു പോയ സ്ട്രക്ചറല്‍ ഫങ്ഷണലിസത്തിന്റെ കാഴ്ചപ്പാടും കാരണം ഇന്ന് അദ്ദേഹം വേണ്ടത്ര വായിക്കപ്പെടുന്നില്ല. കൊളോണിയല്‍ ആന്ത്രപോളജിയുടെ അബദ്ധസിദ്ധാന്തങ്ങളും പുസ്തകത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

എന്നാല്‍, പുതുമയും വശ്യതയുമുള്ള ഒത്തിരി കാര്യങ്ങള്‍ ‘അന്തമാന്‍ ഐലന്റേസി’നകത്ത് നിന്നും വായിച്ചെടുക്കാനുണ്ട്. അന്തമാന്‍ ദ്വീപസമൂഹത്തെ കേന്ദ്രീകരിച്ചെഴുതിയ 500 പേജുള്ള ഈ പുസ്തകത്തില്‍, പൂര്‍വകാല എത്‌നോഗ്രഫിയിലെ മണങ്ങളെ കുറിക്കുന്ന രസകരമായ ചില ഏടുകള്‍ കാണാം. റാഡ്ക്ലിഫ് ബ്രൗണ്‍ എഴുതുന്നു: ”അന്തമാന്‍ കാടുകളില്‍, വര്‍ഷാവര്‍ഷവും പ്രത്യേക സമയങ്ങളില്‍ സാധാരണ മരങ്ങളും ലിയാനകളും ഒന്നിനു പിറകെ മറ്റൊന്നായി പൂവിടര്‍ത്തുന്നു. തളിരിടുന്ന പൂക്കള്‍ക്കൊത്ത് മണങ്ങളുടെ പ്രത്യേകമായ ഒരു കാലചക്രവും ഉടലെടുക്കുന്നു. മാത്രമല്ല, പൂക്കളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന തേനുകളിലും ഓരോ കാലങ്ങളില്‍, മണങ്ങള്‍ക്കനുസരിച്ചുള്ള സവിശേഷമായ രുചിവൈവിധ്യങ്ങള്‍ ദൃശ്യമാകുന്നു. അതിനാല്‍ തന്നെ, വ്യത്യസ്ത സമയങ്ങളില്‍ വിരിയുന്ന വ്യത്യസ്ത ഗന്ധങ്ങളുള്ള പൂക്കള്‍ക്കനുസരിച്ചാണ് അന്തമാന്‍ നിവാസികള്‍ സമയവും കാലവുമെല്ലാം മനസ്സിലാക്കുന്നത്. അവരുടെ കലണ്ടര്‍ മണങ്ങളുടെ കലണ്ടറാണ്”.

ആന്ത്രപോളജിയെ ഒരു വിജ്ഞാന ശാഖ എന്ന രീതിയില്‍ മനസ്സിലാക്കുമ്പോള്‍, മണത്തെ കേന്ദ്രീകരിച്ചുള്ള ഏതാണ്ട് ആദ്യത്തെ പരാമര്‍ശങ്ങളിലൊന്നാണ് ഇത്. അക്കാലങ്ങളില്‍, സമയം ഗ്രഹിക്കുന്നതിനായി ഘ്രാണ കലണ്ടറും (olfactory calender) ഘ്രാണ വ്യവസ്ഥിതിയുമെല്ലാമാണ് അന്തമാനിലേതു പോലുള്ള സമൂഹങ്ങള്‍ ഉപയോഗിച്ചിരുന്നതെന്നത് തികച്ചും ശ്രദ്ധേയമാണ്. മണങ്ങള്‍ എങ്ങനെയെല്ലാമാണ് മനുഷ്യാനുഭവങ്ങളെ രൂപപ്പെടുത്തുന്നത് എന്നതിന്റെ നേര്‍ചിത്രം കൂടിയാണിത്. വിശാലാര്‍ത്ഥത്തില്‍ പറഞ്ഞാല്‍, ഒരു പ്രത്യേക സംസ്‌കാരം, സമൂഹം, വര്‍ഗം, ജാതി, ലിംഗം എന്നിവ സാംസ്‌കാരികവത്കരിക്കപ്പെടുന്നതോടെ (socialization), നമ്മുടെ ഇന്ദ്രിയധാരണകളും അവയ്ക്കനുസൃതമായി ക്രമീകരിക്കപ്പെടുന്നത് എങ്ങനെയാണ്? പ്രത്യേകമായ ചില രീതികളിലൂടെ മാത്രം കാര്യങ്ങള്‍ ഗ്രഹിക്കാന്‍ നാം പരിശീലിക്കപ്പെടുന്നതെങ്ങനെ? തുടങ്ങിയ ചോദ്യങ്ങളെ സെന്‍സറി ആന്ത്രപോളജി ചര്‍ച്ച ചെയ്യുന്നുണ്ട്. അതിന്റെ ഏറ്റവും മികച്ച ഉദാഹരണം നമ്മുടെ ഭാഷ തന്നെയായിരിക്കും. നിങ്ങള്‍ ഒരു ഭാഷയിലേക്ക് ഉള്‍ചേരുന്നതോടെ, അക്ഷരങ്ങളുടെ ദന്ത്യ-മുദ്രിത (dental-retroflex) സ്വഭാവങ്ങളുമായി നിങ്ങളുടെ കേള്‍വി സ്വാഭാവികമായും പൊരുത്തപ്പെടുന്നു. അതായത്, ദന്ത്യ-മുദ്രിതകള്‍ക്കിടയിലെ സൂക്ഷ്മമായ വ്യത്യസ്തതകള്‍ ഒരു ഹിന്ദിക്കാരനോളം ഇംഗ്ലീഷുകാരന് ഒരിക്കലും വഴങ്ങില്ല. ഇതുപോലുള്ള സവിശേഷമായ പല കാര്യങ്ങളുമായും നിങ്ങളുടെ ഇന്ദ്രിയധാരണകള്‍ സ്വതവേ തന്നെ താദാത്മ്യപ്പെടുന്നുണ്ട്.

അങ്ങനെ ചില പ്രത്യേക ശബ്ദങ്ങള്‍ക്ക് പ്രാധാന്യം കല്‍പിക്കാന്‍ നിങ്ങള്‍ പഠിക്കുന്നു. സവിശേഷമായ ചില രുചികളെ ആസ്വദിക്കുകയും വിലമതിക്കുകയും ചെയ്യാന്‍ നിങ്ങള്‍ പഠിക്കുന്നു. തദവസരത്തില്‍ തന്നെ, മറ്റു ചിലര്‍ അതേ രുചികളെ നിരാകരിക്കാനും പഠിക്കുന്നു. മണങ്ങളും ഇങ്ങനെ തന്നെയാണ്. ചില പ്രത്യേക മണങ്ങളെ നാം വിലമതിക്കാന്‍ അഭ്യസിക്കപ്പെടുമ്പോള്‍ മറ്റു ചിലര്‍ അവയോട് നീരസം പ്രകടിപ്പിക്കുന്നു. ഇന്ദ്രിയങ്ങളുടെ ആന്ത്രപോളജിയെ വിശകലനം ചെയ്യുമ്പോള്‍ അടിസ്ഥാനപരമായ ചോദ്യങ്ങള്‍ ഇവയൊക്കെ തന്നെയാണ്.
ഇത് നേരെ തിരിച്ചും വായിക്കാവുന്നതാണ്. നമ്മുടെ സ്ഥലിക രൂപീകരണങ്ങളും സാമൂഹിക ക്രമീകരണങ്ങളും അവയ്ക്കകത്തെ ഇന്ദ്രിയ ഭാവനകളുമെല്ലാമാണ് ആളുകള്‍ എന്തു കാണുന്നുവെന്നും എന്തു കേള്‍ക്കുന്നുവെന്നും എങ്ങനെ ഗ്രഹിക്കുന്നുവെന്നുമെല്ലാം നിര്‍ണയിക്കുന്നത്. നാം ജീവിക്കുന്ന ഇടങ്ങള്‍ക്കും സാമൂഹികസ്ഥാനികള്‍ക്കും (social locations) അനുസരിച്ച്, നമ്മള്‍ വിധേയപ്പെടുന്ന ശബ്ദങ്ങളും വലിയതോതില്‍ വ്യത്യാസപ്പെടുന്നുണ്ട്. കടല്‍തീരത്ത് വസിക്കുന്നവന് എല്ലായിപ്പോഴും സമുദ്രത്തിന്റെ ശബ്ദം കേള്‍ക്കേണ്ടി വരും. അത്പോലെ, മണങ്ങളുടെ കാര്യത്തിലും, നാമെല്ലാവരും ഒരേ വായു ശ്വസിക്കുന്നവരോ ഒരേയിടത്ത് ജീവിക്കുന്നവരോ അല്ല. ആളുകള്‍ എവിടെ ജീവിക്കുന്നു, എവിടെയെല്ലാം ജീവിക്കാന്‍ നിര്‍ബന്ധിതരാകുന്നു, എവിടെയല്ലാം ഫാക്ടറികളും ചവറുകളും പൂന്തോപ്പുകളും സ്ഥിതിചെയ്യുന്നു എന്നിവക്ക് അനുസരിച്ച് മണങ്ങളും സാമൂഹിക ജീവിതവുമെല്ലാം മാറിമറിയുന്നു. സാമൂഹിക വിശകലനങ്ങളില്‍ മണങ്ങള്‍ പ്രധാനമാകുന്നത് ഇങ്ങനെയെല്ലാമാണ്.

സാമൂഹിക ശ്രേണികളിലും സൗന്ദര്യാത്മക രൂപീകരണങ്ങളി (aesthetic formations) ലുമെല്ലാം മണങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ടല്ലൊ. ഫീല്‍ഡില്‍ നിന്നുള്ള അനുഭവങ്ങളുടെ പിന്‍ബലത്തില്‍ വിവരിക്കാമോ?

ഇന്ദ്രിയ സ്വാധീനങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍ക്കിടയിലല്ല ഞാന്‍ ആദ്യമായി മണങ്ങളെ കുറിച്ച് ആലോചിക്കുന്നത്. ഞാനിതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഗവേഷണം ചെയ്യുകയേയായിരുന്നില്ല. മറിച്ച്, ഉത്തരേന്ത്യയിലെ ഏതാണ്ടെല്ലാ ശുചിത്വവേലകളും (sanitation works) നിര്‍വഹിച്ചിരുന്ന, വാല്‍മീകീ ജാതിയുടെ മതകീയ ചരിത്രത്തെ സംബന്ധിച്ചുള്ള അന്വേഷണത്തിലായിരുന്നു ഞാന്‍. ചരിത്രപരവും എത്‌നോഗ്രഫികുമായ അവരുടെ എല്ലാ തലങ്ങളെയും അനാവരണം ചെയ്യണമെന്നതായിരുന്നു എന്റെ താല്‍പര്യം. അവരില്‍ വലിയൊരു വിഭാഗം പേരും സാനിറ്റേഷന്‍ വര്‍ക്കുകളിലാണ് ഏര്‍പ്പെട്ടിരുന്നത് എന്നതിനാല്‍, അവരുടെ സാമൂഹിക ജീവിതത്തിലും ഇതിന്റെ വലിയ സ്വാധീനങ്ങള്‍ കാണാമായിരുന്നു. അങ്ങനെ, ആഴത്തിലുള്ള ഫീല്‍ഡ് വര്‍ക്ക് ചെയ്യുകയും വാല്‍മീകീ ജനതയുടെ ജീവിതത്തെ പൂര്‍ണാര്‍ഥത്തില്‍ ഗ്രഹിച്ചെടുക്കുകയും ചെയ്യുകയെന്ന നിശ്ചയത്തോടെയാണ്, ഞാന്‍ സാനിറ്റേഷന്‍ ജോലിക്കാരിലേക്കിറങ്ങുന്നത്. ലഖ്‌നൗവിലെ തെരുവുകള്‍ അടിച്ചുവാരുകയും അഴുക്കുചാലുകള്‍ ശുദ്ധീകരിക്കുകയും മൃഗങ്ങളുടെ ശവശരീരങ്ങള്‍ സംസ്‌കരിക്കുകയുമെല്ലാം ചെയ്യുന്ന മുന്‍സിപ്പല്‍ സാനിറ്റേഷന്‍ ജോലിക്കാരായിരുന്നു എന്റെ ഗവേഷണ പാത്രങ്ങള്‍ (Interlocutors).

ഉദാഹരണത്തിന്, അഴുക്കും മൃതശരീരങ്ങളുമുള്ള ചാലുകളില്‍ നിമഗ്‌നമായിരിക്കുന്നതാണ് ‘ജലാദു’കളുടെ ജീവിതം. അഴുകിയ മാംസത്തില്‍ നിന്നുണ്ടാകുന്ന രാസമിശ്രിതങ്ങളുടെ ഗന്ധം ഊഹിക്കാവുന്നതേയുള്ളൂ. എല്ലാത്തിലുമപ്പുറം, മരണത്തിന്റെ ഗന്ധം നമുക്ക് അറിവുള്ളതുമാണ്. ഇത്തരം മണങ്ങളുമായി വല്ലപ്പോഴും മാത്രം ഇടപഴകുന്നവരെ പോലെയല്ല ജലാദുകള്‍. ജോലിദിവസമാകെയും ആ മണത്തില്‍ നിന്ന് ഒരു തരിമ്പ് പോലും രക്ഷപ്പെടാന്‍ അവര്‍ക്കാവില്ല. കാരണം, അതവരുടെ ജോലിയാണ്. ഓരോ ദിവസവും തങ്ങളുടെ ജോലിയാവശ്യാര്‍ത്ഥം ഇത് നേരിടാന്‍ ജലാദുകളെ നിര്‍ബന്ധിതരാക്കുന്ന ഈ ഘ്രാണഹിംസ (olfactory violence) യെ കുറിച്ചും ഇന്ദ്രിയ ബലപ്രയോഗത്തെ കുറിച്ചും ഞാന്‍ ചിന്തിച്ചു തുടങ്ങുന്നത് അങ്ങനെയാണ്.
അടിസ്ഥാനപരമായി ഇതൊരു ജാതിത്തൊഴിലാണ്. അതായത്, ഇന്നും ഉത്തര്‍പ്രദേശിലെ മുന്‍സിപ്പല്‍ സാനിറ്റേഷനുകളില്‍ ജോലി ചെയ്യുന്നവരില്‍, ദലിതേതര്‍ (non-dalits) തുലോം വിരളമാണ്. ജാതിയും ജോലിയും തമ്മിലുള്ള പരസ്പര ബന്ധം ഈ മേഖലയില്‍ ശക്തമായി തന്നെ തുടര്‍ന്നുകൊണ്ടിരിക്കുന്നു.

ജാതിയധിഷ്ഠിത തൊഴില്‍ വിഭജനമുളളിടത്തോളം കാലം, ചില പ്രത്യേക സമുദായക്കാര്‍ എല്ലായ്‌പ്പോഴും ചില പ്രത്യേക ഗന്ധങ്ങള്‍ ശ്വസിച്ചു കൊണ്ടിരിക്കാന്‍ നിര്‍ബന്ധിതരാകുന്നു. ഇതിന് ഒരു മറുപുറം കൂടിയുണ്ട്. ക്ഷേത്ര പൂജാരി പോലുള്ള മറ്റു ചില ജാതിത്തൊഴിലുകള്‍ വലിയൊരളവോളവും ബ്രാഹ്‌മണവൃത്തികളായി തന്നെ തുടരുകയുമായാണ്. അവര്‍ക്ക് സദാ ശ്വസിക്കാനുള്ളതാവട്ടെ, ജമന്തി, കുന്തിരിക്കം, നെയ്യ് തുടങ്ങിയ ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട മണങ്ങളാണ്. പൂക്കച്ചവടക്കാരുടെ ജാതിയിലുള്ളവര്‍ ദിവസം മുഴുക്കെയും മുല്ലപ്പൂവും ജമന്തിയുമെല്ലാമാണ് മണക്കുന്നത്. ഇങ്ങനെ ജോലി ജീവിതത്തിന്റെ ഭൂരിഭാഗവും പ്രത്യേകമായ ഗന്ധപ്രതലങ്ങളില്‍ ചൂഴ്ന്നുനില്‍ക്കും വിധമുള്ള നിരവധിയായ ജോലികളുണ്ട്.

ഞാനൊരു ബേക്കറായും പൂക്കച്ചവടക്കാരനായും ജോലി ചെയ്തിട്ടുണ്ട്. സമൂഹം വിലമതിക്കുന്നതും രാസോപദ്രവങ്ങളില്‍ നിന്ന് മുക്തമായതുമായ മണങ്ങളോടൊത്തുള്ള ജീവിതം തികച്ചും ആയാസകരമാണ്. എന്നാല്‍, സമൂഹമധ്യേ അവമതിപ്പുള്ള മണങ്ങളുമായി ഇടപെടാന്‍ വിധിക്കപ്പെട്ടവരുടെ കാര്യം ഇങ്ങനെയല്ല. അത്തരം വെറുപ്പുളവാക്കുന്ന മണങ്ങള്‍ ശരീരത്തെ തന്നെ പ്രതികൂലമായി ബാധിക്കുന്നു. ഇങ്ങനെ, മണങ്ങളുടെ പ്രതലങ്ങളെ കുറിച്ച് ആലോചിക്കുമ്പോള്‍ മറ്റനേകം വഴികള്‍ വേറെയുമുണ്ട്. മലിനീകരണത്തിന്റെ തോതനുസരിച്ച്, ശ്വസിക്കുന്ന വായുവിലും മാറ്റങ്ങളുണ്ടാകുന്നു. നിങ്ങള്‍ കൊടൈക്കനാലില്‍ ഉള്ളതിനേക്കാള്‍ പതിന്മടങ്ങ് കണികപദാര്‍ത്ഥങ്ങള്‍ ഡല്‍ഹിയിലുള്ളപ്പോള്‍ ശ്വസിക്കേണ്ടി വരുന്നു. ഇങ്ങനെ പലമാനങ്ങള്‍ ഇതിനുണ്ടെങ്കിലും മേല്‍പറഞ്ഞ സാമൂഹിക സ്ഥാനികളുമായി ബന്ധിക്കുന്നതാണ് കൂട്ടത്തില്‍ ഏറ്റവും പ്രധാനമെന്ന് ഞാന്‍ കരുതുന്നു.

മുസ്‌ലിംകളുടെ സാമൂഹിക ജീവിതത്തെ രൂപപ്പെടുത്തുന്നതില്‍ ഗന്ധങ്ങളുടെ പങ്ക് എത്രത്തോളമുണ്ട് എന്നാണ് താങ്കള്‍ നിരീക്ഷിക്കുന്നത്?

ഇത് പറയുമ്പോള്‍ ഞാനാദ്യമായി ഓര്‍മിക്കുന്നത്, ദിവ്യപുരുഷന്മാരുടെ മരണവുമായി ബന്ധിക്കുന്ന പാരമ്പര്യാനുഷ്ഠാനങ്ങളെയാണ്. ദര്‍ഗകളും മസാറുകളുമെല്ലാം സുഗന്ധപൂരിതമാകുന്നത്, ഭാഗികമായെങ്കിലും, അതിനകത്ത് അടക്കം ചെയ്യപ്പെട്ടിരിക്കുന്ന മഹാന്റെ സുഗന്ധം മൂലമാണെന്ന് നിങ്ങള്‍ക്കറിയാം. ഇങ്ങനെയുള്ള വിശ്വാസങ്ങള്‍ ഒരു മഹത് വ്യക്തിയുടെ ഭക്തിയെയും നല്ലൊരിനം സുഗന്ധത്തെയും പരസ്പരം കോര്‍ത്തു കെട്ടുന്നു. ഭക്തിക്കും മണത്തിനുമിടയിലെ ബന്ധത്തെക്കുറിച്ചുള്ള ജനപ്രിയ മുസ്‌ലിം സങ്കല്‍പങ്ങളിലൊന്നാണിത്.

മറ്റൊന്ന്, അല്‍പം പരോക്ഷമാണെങ്കില്‍കൂടി, യു.പിയിലെയും ബീഹാറിലെയും ഹലാല്‍ഖോര്‍ എന്ന മുസ്‌ലിം ജാതിയെ കേന്ദ്രീകരിച്ചുള്ള എന്റെ വര്‍ക്കുകളാണ്. വാല്‍മീകികളെ പോലെ തന്നെ സാനിറ്റേഷന്‍ ജോലികളില്‍ ഏര്‍പ്പെടുന്നവരാണ് ഹലാല്‍ഖോര്‍ സമുദായം. ബനാറസിലെയും മീര്‍സാപൂരിലെയും പട്‌നയിലെയും വലിയ ഒരു ശതമാനം മുന്‍സിപ്പല്‍ സാനിറ്റേഷന്‍ ജോലിക്കാരും ഹലാല്‍ഖോറില്‍ നിന്നുള്ളവരാണ്. മുസ്‌ലിം പാരമ്പര്യങ്ങളെയും അനുഷ്ഠാനങ്ങളെയും ഉയര്‍ത്തിപ്പിടിക്കുന്നവര്‍ കൂടിയാണവര്‍.

ഹലാല്‍ഖോര്‍ സമുദായത്തില്‍ നിന്നുള്ള പലരും പലപ്പോഴും പങ്കുവെക്കാറുള്ള, അവരുടെ ഉദ്ഭവത്തെ സംബന്ധിച്ചുള്ള ഒരു കഥയുണ്ട്. ആ കഥക്കകത്തും ഒരു ഇന്ദ്രിയാംശമുണ്ട്. അതായത്, ഒരു ഘ്രാണതലമുണ്ട്. കഥയുടെ മുഖ്യപ്രമേയമതല്ലെങ്കില്‍ കൂടി അതിനിവിടെ പ്രസക്തിയുണ്ടെന്ന് ഞാന്‍ കരുതുന്നു. കഥ ഇങ്ങനെയാണ്: ഛര്‍ദ്ദിയടക്കമുള്ള ചില രോഗങ്ങളുമായി പ്രവാചകന്‍(സ്വ) പ്രയാസപ്പെട്ടപ്പോള്‍, ശുചിത്വ പരിചരണങ്ങള്‍ക്ക് വേണ്ടത്ര സഹായങ്ങളുണ്ടായിരുന്നില്ല. ആ സമയത്ത്, പ്രവാചകന്റെ ഒരു അനുചരന്‍ ജനങ്ങള്‍ക്ക് മുന്നിലേക്ക് വരികയും പ്രഖാപിക്കുകയുമുണ്ടായി: ഇത് നമ്മുടെ പ്രവാചകനാണ്, ശുചിത്വ- പരിചരണങ്ങള്‍ നമ്മള്‍ ഏറ്റെടുത്തേ മതിയാകൂ. തുടര്‍ന്ന്, പ്രവാചകന്‍(സ്വ) അദ്ദേഹത്തെ അനുഗ്രഹിച്ചു കൊണ്ട് പറഞ്ഞു: നിങ്ങളാണ് യഥാര്‍ത്ഥ ഹലാല്‍ഖോര്‍, വിശ്വസ്ത സമ്പാദ്യം നേടിയെടുക്കുന്നവര്‍. ആ പ്രവാചകനുചരന്റെ പിന്‍മുറക്കാരാണ് ഹലാല്‍ഖോര്‍ വംശജര്‍. അവമതിപ്പുകളെ തരണം ചെയ്യാനും രോഗബന്ധിതമായ ദുര്‍ഗന്ധങ്ങളെ ഏറ്റെടുക്കാനും ശുശ്രൂഷകള്‍ നിര്‍വഹിക്കാനുമുള്ള നിശ്ചയദാര്‍ഢ്യത്തെയാണ് ഈ പുരാവൃത്തം ദ്യോതിപ്പിക്കുന്നത്. ഇവിടെ, ദുര്‍ഗന്ധങ്ങളെന്ന് വിധിക്കപ്പെട്ടവയുമായുള്ള സമ്പര്‍ക്കമാണ്, ഹലാല്‍ഖോര്‍ എന്ന ജാതിയുടെ ധാര്‍മ്മിക അസ്ഥിത്വത്തെ തന്നെ നിര്‍മിച്ചിരിക്കുന്നത്.

ഇസ്‌ലാമിക പരിസരത്ത് നിന്നും മണത്തിന്റെ രാഷ്ട്രീയത്തെ ചര്‍ച്ച ചെയ്യുന്ന പുതിയകാല സംവേദനങ്ങളെയാണ് നിങ്ങള്‍ അന്വേഷിക്കുന്നതെങ്കില്‍, ശഹ്ദാബ് പെരുമാളിന്റെ ഏറ്റവും പുതിയ ലേഖനം ഞാന്‍ നിങ്ങള്‍ക്ക് നിര്‍ദേശിക്കുന്നു. കേരളീയ പശ്ചാത്തലത്തില്‍ വ്യത്യസ്ത ജോലികളില്‍ ഏര്‍പ്പെടുന്ന, മുസ്‌ലിം അയല്‍പക്കങ്ങളിലെ മണങ്ങളെ കേന്ദ്രീകരിച്ചാണ് ശഹ്ദാബ് എഴുതുന്നത്. ഒരു ഭാഗത്തെ മത്സ്യബന്ധന വിഭാഗങ്ങള്‍ക്കും മറുഭാഗത്തെ മറ്റു ജോലികള്‍ ചെയ്യുന്ന ഉള്‍നാടന്‍ സമൂഹങ്ങള്‍ക്കുമിടയില്‍ മത്സ്യത്തിന്റെ മണം എങ്ങനെയാണ് പല കാര്യങ്ങളുടെയും നിര്‍ണയോപാധികളാകുന്നത് എന്ന് ലേഖനം ചര്‍ച്ച ചെയ്യുന്നു. ഇവരെല്ലാവരും മത്സ്യം കഴിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ്. എന്നാല്‍, ചിലപ്പോഴൊക്കെ, മത്സ്യത്തിന്റെ മണം അപമാനകരമായി മുദ്ര കുത്തപ്പെടുകയും പ്രത്യേകമായ ചില സെന്‍സറി സ്റ്റീരിയോടൈപ്പുകള്‍ ഉടലെടുക്കുകയും ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ശഹ്ദാബ് മനോഹരമായി കുറിച്ചിടുന്നുണ്ട്.

മുസ്‌ലിംകള്‍ റമളാന്‍ വ്രതാനുഷ്ഠാനത്തില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുന്ന സമയമാണിപ്പോള്‍. നോമ്പുകാരന്റെ വായ്‌നാറ്റം കസ്തൂരിയുടെ സുഗന്ധത്തെക്കാള്‍ ദൈവത്തിന് പ്രിയപ്പെട്ടതാണെന്നാണ് ഇസ്‌ലാമിന്റെ മതകീയഭാഷ്യം. ഇക്കാര്യം മുഹമ്മദ് നബി (സ്വ) തന്നെ വ്യക്തമായി പറയുന്നുമുണ്ട്. വായ്‌നാറ്റത്തെ ആകര്‍ഷകമായി മനസ്സിലാക്കുന്നതിനോട് നമ്മുടെ പരമ്പരാഗത ഘ്രാണസങ്കല്‍പങ്ങള്‍ക്കൊന്നും ഒരിക്കലും രാജിയാകാന്‍ കഴിയില്ല. ഇതുപോലുള്ള വൈരുദ്ധ്യങ്ങളെ സെന്‍സറി ആന്ത്രപോളജിക്കകത്ത് നിന്ന് എങ്ങനെ മനസ്സിലാക്കാം?

ഇത് വളരെ കൗതുകകരമാണ്. ഹലാല്‍ഖോറുകളുടെ കഥയെയും ഏതാണ്ട് ഇതുമായി ചേര്‍ത്തുവായിക്കാമെന്ന് എനിക്ക് തോന്നുന്നു. സാമ്പ്രദായികമായി ജുഗുപ്‌സാവഹവും വൃത്തികെട്ടതുമായി വിലയിരുത്തപ്പെട്ടവയെ പോലും, ധാര്‍മിക മൂല്യങ്ങള്‍ക്കും ഭക്തി മാര്‍ഗ്ഗങ്ങള്‍ക്കും അതിജയിക്കാന്‍ കഴിയുമെന്നാണ് ഇത് കാണിക്കുന്നത്. പരമ്പരാഗത ജീവിതത്തില്‍ ആരും തന്നെ പ്രഖ്യാപിത ‘ദുര്‍ഗന്ധ’ങ്ങളെ പുണരുകയില്ല. എന്നാല്‍, പവിത്രമായ ധര്‍മ്മങ്ങളിലൂടെ അവ സവിശേഷമായ ചില അര്‍ഥങ്ങള്‍ കൈവരിക്കുന്നു. ദിവ്യപുരുഷന്മാരുടെ ശരീരങ്ങള്‍ മരണശേഷം അഴുകുമ്പോള്‍ പോലും, ഒരു തരം മുല്ലപ്പൂവിന്റെ മണം ചുരത്തുന്നുവെന്ന് വിശ്വസിക്കപ്പെടുന്നത് അതിനാലാണ്. ചില സൂഫീവര്യന്മാരുടെയെല്ലാം ഹാജിയോഗ്രഫികളിലും ഇക്കാര്യം കാണാം. അതായത്, ഒരു തരം ധാര്‍മികതയാണ് ‘ദുര്‍ഗന്ധ’ങ്ങളുടെ പരമ്പരാഗത അവമതിപ്പിനെ ഇല്ലായ്മ ചെയ്യുന്നത്. മുസ്‌ലിംകള്‍ക്കിടയിലെ വായ്‌നാറ്റവുമായി ബന്ധപ്പെട്ട ഈ വിശ്വാസം ശ്രദ്ധയില്‍പെടുത്തിയതിന് നന്ദി. ഞാനിത് മുമ്പെങ്ങും കേട്ടിരുന്നില്ല.

പലപ്പോഴും മണങ്ങളുടെ രാഹിത്യത്തിന് (smell neutrality) പ്രാമുഖ്യം നല്‍കുന്നതാണ് മൊഡേണിറ്റിയുടെ പ്രകൃതം. ആന്ത്രപോളജി ഓഫ് സ്‌മെല്‍ ഇത്തരം സങ്കല്‍പങ്ങളുമായി സംവദിക്കുന്നത് എങ്ങനെയാണ്? മുസ്‌ലിംകള്‍ക്കിടയിലാണെങ്കില്‍, സുഗന്ധം ഉപയോഗിക്കുന്നത് ഏറെ പുണ്യമാക്കപ്പെട്ട സത്കര്‍മ്മമാണ് താനും.

ഇത് വളരെ പ്രധാനപ്പെട്ട ഒരു ചോദ്യമാണ്. നിങ്ങള്‍ക്കീ മണരാഹിത്യത്തെ പില്‍ക്കാല മുതലാളിത്തത്തിന്റെ (late capitalism) മണമെന്ന് കൂടി വിളിക്കാം. കാരണം, ആദ്യകാലങ്ങളിലെ തീവ്രവ്യാവസായിക മുതലാളിത്തത്തിന് (high industrial capitalism) അതിന്റേതായ മണങ്ങളുണ്ടായിരുന്നു. ഫാക്ടറിയുടെയും സ്റ്റീലിന്റെയും ഉത്പാദനത്തിന്റെയുമെല്ലാം മണങ്ങള്‍. എന്നാലിന്ന്, നിങ്ങള്‍ക്കറിയാം, പില്‍ക്കാല മുതലാളിത്തത്തിന്റെ സേവനവ്യവസായങ്ങളും ഷോപ്പിംഗ് മാളുകളുമെല്ലാം മണരഹിതമായിരിക്കാനാണ് വിഭാവനം ചെയ്യപ്പെടുന്നത്.

മുതലാളിത്തത്തിന്റെ ആത്യന്തിക വിധാതാക്കളായ ഉപയോക്താക്കളും സുഗന്ധങ്ങളില്‍ നിന്ന് മുക്തരായിരിക്കണമെന്ന് ക്യാപിറ്റലിസം കരുതുന്നു. ക്യാപിറ്റല്‍ മൊഡേണിറ്റി മതങ്ങളില്‍നിന്ന് അകലം പാലിക്കാന്‍ താത്പര്യപ്പെടുന്നതും ഇത് കൊണ്ടൊക്കെ തന്നെയാവണം.
കാത്തോലിക്ക് ചര്‍ച്ചിന്റെ കുന്തിരിക്കം പുകയ്ക്കലായാലും, ഇസ്‌ലാമിലെ സുഗന്ധോപയോഗമായും, ഹൈന്ദവ ക്ഷേത്രങ്ങളിലെ ചന്ദനത്തിന്റെയും സുഗന്ധദ്രവ്യങ്ങളുടെയും കാണിക്കകളായാലും, മതകീയ ജീവിതമെന്നത് മിക്കപ്പോഴും അത്യന്തം സുഗന്ധപൂര്‍ണ്ണവും പരിമളം നിറഞ്ഞതുമാണ്. മണത്തെ മായ്ച്ചു കളയുന്ന മുതലാളിത്തത്തോടുള്ള ചെറുത്തുനില്‍പ് കൂടിയാണിവ.

ഇങ്ങനെയുള്ള മണങ്ങളുടെ ചരിത്രമന്വേഷിക്കുന്ന നിരവധിയായ നല്ല പുസ്തകങ്ങളുണ്ട്. വിശിഷ്യാ ഫ്രഞ്ച് ഭാഷയില്‍. അലൈന്‍ കോര്‍ബിന്‍ എഴുതിയ the foul and the fragrant ഈ വിഷയത്തിലെ മികച്ച കൃതിയാണ്. ഡൊണാള്‍ഡ് റീഡിന്റെ Paris sewer and sewer man, 19ാം നൂറ്റാണ്ടിന്റെ അവസാനത്തിലെ പാരീസ് ഓവുചാല്‍ നിര്‍മാണത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ടതാണ്.

ഈ പുസ്തകങ്ങളും മറ്റുമെല്ലാം വരച്ചു കാണിക്കുന്നത്, 19ാം നൂറ്റാണ്ടില്‍ അര്‍ബന്‍ സ്‌പേസുകളില്‍ കോളറ പരക്കുകയും, ഓവുചാലുകള്‍ നിര്‍മിക്കുകയും, മുന്‍സിപ്പല്‍ ശുചിത്വ സംഘങ്ങള്‍ വ്യവസ്ഥാപിതമായി സംഘടിപ്പിക്കപ്പെടുകയും ചെയ്തതോടെ, മാലിന്യ ശേഖരങ്ങളെല്ലാം നഗരങ്ങളില്‍നിന്ന് ഉള്‍പ്രദേശങ്ങളിലേക്ക് പുറന്തള്ളപ്പെടുകയുണ്ടായി. സെമിത്തേരികള്‍ പോലും നഗരത്തിന് പുറത്തേക്ക് മാറ്റി പ്രതിഷ്ഠിച്ചു. പാരീസിലെന്ന പോലെ ബ്രിട്ടീഷ് ഭരണകാലത്ത് ഇത് ഇന്ത്യയിലുമുണ്ടായിട്ടുണ്ട്. 1857ന് ശേഷം ബ്രിട്ടീഷുകാര്‍ ലഖ്‌നൗ നഗരത്തിന്റെ അഞ്ചില്‍ രണ്ട് ഭാഗവും പൊളിച്ചുമാറ്റി. വീടുകളിലും മുറ്റങ്ങളിലുമല്ല, നഗരത്തിന് പുറത്തോ പ്രത്യേകം സെമിത്തേരികളിലോ ആയി മാത്രമേ മരണപ്പെട്ടവരെ അടക്കം ചെയ്യാവൂ എന്നിങ്ങനെയുള്ള നിയമങ്ങളും അവര്‍ നടപ്പാക്കി.

അതോടെ, ഒരു പ്രത്യേക തരം സംസ്‌കരണ വിഭാഗീകരണമുണ്ടായി. മൃതശരീരങ്ങളും മൃഗവിസര്‍ജ്യങ്ങളും ജൈവമാലിന്യങ്ങളുമെല്ലാം തരംതിരിക്കപ്പെട്ടു. ഹ്യൂമന്‍ വേസ്റ്റുകളെ ഓവുചാലുകളില്‍നിന്ന് മാറ്റിനിര്‍ത്തി. പുതുതായി രൂപവത്കരിക്കപ്പെട്ട മുന്‍സിപ്പല്‍ ശുചിത്വ സംഘങ്ങള്‍ ജൈവാവശിഷ്ടങ്ങള്‍ ശേഖരിക്കുകയും നഗരത്തിന് പുറത്ത് ജൈവിക സംസ്‌കരണങ്ങളൊരുക്കുകയും ചെയ്തു. അതോടെ, നഗരജീവിതത്തിന്റെയും ദിനേനയുള്ള കൂട്ടായ മനുഷ്യാനുഭവങ്ങളുടെയും ഭാഗമായിരുന്ന മണങ്ങള്‍ അസ്ഥാനത്താക്കപ്പെട്ടു. ഇങ്ങനെ മണങ്ങള്‍ വ്യവസ്ഥാപിതമായി നഗരങ്ങളില്‍ നിന്ന് പുറന്തള്ളപ്പെടുകയും തദനുസൃതമായി ജീവിതക്രമങ്ങളും അഭിരുചികളും മാറ്റിപ്പണിയുകയും ചെയ്തതോടെയാണ്, മൊഡേണിറ്റി അടിസ്ഥാനപരമായിത്തന്നെ മണരാഹിത്യമായി തീര്‍ന്നത്.

എന്നാല്‍, മണങ്ങളില്‍ നിന്ന് പുറത്തുകടക്കാനുള്ള ഈ അഭിവാഞ്ഛ തികച്ചും അസാധാരണവും നവീനവുമാണ്. മാനവചരിത്രത്തിലെ മനുഷ്യാനുഭവങ്ങളില്‍ ഒരിക്കലും ഇങ്ങനെയൊന്ന് ഉണ്ടായിട്ടില്ല. മേല്‍പറഞ്ഞ പുസ്തകങ്ങളൊക്കെ വായിക്കുന്നതിലൂടെ, നമ്മള്‍ കൃത്രിമമായി നിര്‍മിച്ചുവെച്ചിരിക്കുന്ന മണരഹിത പരിസരങ്ങള്‍ എത്രമാത്രം വിചിത്രമാണെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. മണങ്ങളും രുചികളുമില്ലാത്ത ഒരു പ്രതലം നിങ്ങളിലൊട്ടും താത്പര്യമുണര്‍ത്തുകയില്ല. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, വരണ്ടതും വിരസവുമാണ് ആധുനികതയുടെ ഗന്ധസങ്കല്‍പം (olfactory modernity).

ഇന്ത്യയിലെ ജാതി രൂപീകരണങ്ങള്‍ക്കകത്തെ ഗൂഢസത്യങ്ങള്‍ അനാവരണം ചെയ്യുകയും പ്രബലമായ പല വാദമുഖങ്ങളെയും എത്‌നോഗ്രഫിയുടെ പിന്‍ബലത്തില്‍ പൊളിച്ചെഴുതുകയും ചെയ്യുന്ന, താങ്കളുടെ ഉജ്ജ്വലമായ രചനയാണ് ‘ഡിസെപ്റ്റിവ് മെജോരിറ്റി’. ഹിന്ദു ഭൂരിപക്ഷവാദം കൂടുതല്‍ പ്രബലമായി കൊണ്ടിരിക്കുന്ന പുതിയ കാലത്ത് താങ്കളുടെ പുസ്തകം എത്രമേല്‍ പ്രസക്തമാണ്?

ഏറ്റവും പ്രധാനമായി, ചരിത്രപരമായി ഞാന്‍ സമര്‍ത്ഥിക്കുന്നത്, ദലിതരെയും ഗോത്ര സമുദായങ്ങളെയും ഏതാണ്ടെല്ലാ പിന്നാക്ക ജാതിക്കാരെയുമെല്ലാം ഹൈന്ദവരായി അവതരിപ്പിക്കുമ്പോള്‍ മാത്രമാണ് ‘ഹിന്ദു ഭൂരിപക്ഷ ഭാരത’മെന്ന സങ്കല്‍പം നിലനില്‍ക്കുന്നത്. എന്നാല്‍, അവരില്‍ പല സമുദായങ്ങളും തങ്ങളെ സ്വയം ഹൈന്ദവരായി മനസ്സിലാക്കുന്നവരല്ല എന്നതാണ് സത്യം. കൊളോണിയല്‍ യുഗത്തില്‍ ആദ്യമായി ഈ ഭൂരിപക്ഷ-ന്യൂനപക്ഷ സങ്കല്‍പങ്ങള്‍ ഉരുവം കൊണ്ടപ്പോഴും അവരില്‍ പലരും ഇവ്വിധം പരിഗണിക്കപ്പെട്ടിരുന്നില്ല. അതിനാല്‍, ഇന്ത്യയുടെ ഉത്തര-മധ്യ ദേശങ്ങളിലും, എന്നുവേണ്ട, ഇന്നത്തെ പാകിസ്ഥാനിലും നേപ്പാളിലും ബംഗ്ലാദേശിലും വരെ പ്രാദേശിക ബന്ധനങ്ങള്‍ക്കപ്പുറവും വ്യാപകമായി കിടക്കുന്ന, പ്രത്യേകമായ ഒരു ജാതി ക്ലസ്റ്ററിന്റെ വിവരണങ്ങളെ കൊളോണിയല്‍ സെന്‍സസുകളില്‍ നിന്ന് കണ്ടെടുക്കുകയെന്നതാണ് ഞാന്‍ ചെയ്യുന്ന ഒരു കാര്യം.

മുഗള്‍ കാലഘട്ടത്തിലും കൊളോണിയല്‍ യുഗത്തിലും ഇന്നും മിക്ക ശുചിത്വവേലകളും നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന ഇക്കൂട്ടര്‍ ഇന്ന് ‘വാല്‍മീകി’കള്‍ എന്നാണ് പരക്കെ അറിയപ്പെടുന്നത്. കൊളോണിയല്‍ കാലത്ത് ‘ലാല്‍ബേഗി’ എന്നായിരുന്നു പേര്. ലാല്‍ബേഗികള്‍ യഥാര്‍ത്ഥത്തില്‍ ഹിന്ദുവോ മുസ്‌ലിമോ സിഖോ ക്രിസ്ത്യനോ അല്ല. മറിച്ച്, ലാല്‍ബേഗ് എന്ന പ്രവാചകനിലേക്ക് ചേര്‍ത്തപ്പെടുന്ന ഒരു സ്വതന്ത്ര മതമാണ്. അവര്‍ക്ക് അവരുടേതായ പാരമ്പര്യവും പ്രാര്‍ഥനാക്രമങ്ങളും അനുഷ്ഠാനങ്ങളും നാമകരണ സംഹിതയും വാമൊഴിയും പാട്ടുകളുമൊക്കെയുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുക്കത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിലുമായി ലാല്‍ബേഗികള്‍ നല്ലവണ്ണം ഡോക്യുമെന്റ് ചെയ്യപ്പെടുകയുമുണ്ടായിട്ടുണ്ട്. 18ാം നൂറ്റാണ്ടിലെ തങ്ങളുടെ ടെക്സ്റ്റുകളെ കുറിച്ചു പോലും ലാല്‍ബേഗികള്‍ സംസാരിക്കുന്നതും കാണാം.

എന്നിട്ടും, ഇത്രമേല്‍ വലിപ്പവും വ്യാപ്തിയും ആള്‍ബലവുമുണ്ടായിരുന്ന ഒരു സ്വതന്ത്ര പാരമ്പര്യത്തിന് എന്താണ് സംഭവിച്ചത്? ലാല്‍ബേഗി എന്ന പ്രയോഗത്തിന് തന്നെയും എന്ത് സംഭവിച്ചു? ആര്യ സമാജും കോണ്‍ഗ്രസ് പാര്‍ട്ടിയും പൂനെ പാക്ടുമടക്കമുള്ള 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ പ്രത്യേകമായ ചില രാഷ്ട്രീയ വികാസങ്ങളുടെ പരിണതിയായിരുന്നു അത്. അതൊരു വലിയ കഥയാണ്, മുഴു പുസ്തകമാണ്. എങ്കിലും, അടിസ്ഥാനപരമായി, ലാല്‍ബേഗികള്‍ വാല്‍മീകികളും തദ്വാരാ ഹിന്ദുക്കളുമായി മനസ്സിലാക്കപ്പെടാന്‍ തുടങ്ങിയതെങ്ങനെയെന്നതിന്റെ കഥയാണ് പുസ്തകം. ഇങ്ങനെ, പലവിധങ്ങളിലുള്ള വ്യത്യസ്തതകളെ പ്രതിനിധീകരിക്കുകയും സ്വയം ഹൈന്ദവ സ്വത്വത്തോട് ചേര്‍ത്തുവായിക്കാതിരിക്കുകയും ചെയ്തിരുന്ന അനേകം സ്വതന്ത്ര സമൂഹങ്ങളാണ് ഇരുപതാം നൂറ്റാണ്ടില്‍ പൊടുന്നനെ ഹിന്ദുക്കളെന്ന വണ്ണം പ്രതിനിധീകരിക്കപ്പെട്ടത്. ‘ഹിന്ദു ഭൂരിപക്ഷ ഇന്ത്യ’യെന്ന സങ്കല്‍പം സാധ്യമായതും ഈയൊരു പുതുവിഭാവനം കൊണ്ടാണ്. അതുകൊണ്ട്, ആര്‍ക്കൈവുകള്‍ക്കകത്തെ ഇവരുടെ തനതായ ശബ്ദങ്ങളെയും ഇന്നും നിലനില്‍ക്കുന്ന വാമൊഴി പാരമ്പര്യങ്ങളെയും വീണ്ടെടുക്കുകയെന്നതാണ് ഞാന്‍ ലക്ഷീകരിക്കുന്നത്.

ഈ പാരമ്പര്യങ്ങളെയത്രയും അവഗണിക്കുകയെന്നത്, നൂറ്റാണ്ടുകളായി ഇവിടെ ജീവിക്കുകയും അന്നൊന്നും തന്നെ ഇന്ന് അവതരിക്കപ്പെടും വിധമുള്ള ഹിന്ദു ഭൂരിപക്ഷ വാദത്തിന്റെ പിന്നാക്ക നിര്‍മിതികളാല്‍ പ്രൊജക്ട് ചെയ്യപ്പെടാതിരിക്കുകയും ചെയ്ത ആ ജനതയ്ക്ക് മേല്‍ അനുവര്‍ത്തിക്കുന്ന ജ്ഞാനശാസ്ത്ര ഹിംസയാണ് (epistemic violence). സത്യത്തില്‍ അവരൊരിക്കലും പിന്നാക്കമായിരുന്നില്ല. ഇതാണീ പുസ്തകത്തിന്റെ അകക്കാമ്പ്. ഒരു കാര്യം കൂടി ഞാന്‍ കൂട്ടിച്ചേര്‍ക്കാന്‍ ഉദ്ദേശിക്കുന്നു. ലാല്‍ബേഗീ പാരമ്പര്യം പൂര്‍ണ്ണമായും മാഞ്ഞുപോയെന്ന് നമുക്ക് തോന്നിയേക്കാം. എന്നാല്‍, അതിന്നും ജീവനോടെ ബാക്കിയിരിപ്പുണ്ട്. കൂടുതല്‍ പ്രച്ഛന്നമായ രൂപങ്ങളിലാണെന്ന് മാത്രം.

അവസാനമായി, താങ്കളുടെ പുതിയ ഗവേഷണ മേഖലകളും ഭാവി പ്രൊജക്ടുകളും പങ്കുവെക്കാമോ?

എന്റെ ഗവേഷണങ്ങളധികവും കേന്ദ്രീകരിച്ചിരിക്കുന്നത് ഉത്തര്‍പ്രദേശിലാണ്. അവിടുത്തെ ദലിതുകളുടെ ജീവിത സാഹചര്യത്തെ പ്രതിയുള്ള ഒരു പുസ്തകത്തിന്റെ പണിപ്പുരയിലാണ് ഇപ്പോള്‍. ജീവിതത്തിന്റെ വിവിധ തുറകളില്‍ കരപറ്റാന്‍ വേണ്ടി തങ്ങളുടെ ജാതിയെ മറച്ചുപിടിക്കാന്‍ ദലിതര്‍ നിര്‍ബന്ധിതരാകുന്നത് എപ്പോഴെല്ലാമാണ്? ഒരു അപാര്‍ട്‌മെന്റ് ലഭിക്കാനോ പ്രത്യേകം ചില ജോലികള്‍ നേടാനോ യൂനിവേഴ്‌സിറ്റിയിലെയും ജോലിസ്ഥലത്തെയുമെല്ലാം വിവേചനം ഒഴിവാക്കാനോ ഇങ്ങനെയുള്ള പലതരം ആവശ്യങ്ങള്‍ക്ക് വേണ്ടിയാണത്.

പുസ്തകത്തിലെ ഓരോ അധ്യായവും ഏതെങ്കിലുമൊരു ഗാര്‍ഹിക ജോലിക്കാരന്റെയോ പോലീസ് ഉദ്യോഗസ്ഥന്റെയോ ജീവിതകഥകളാണ്. ഒരധ്യായത്തില്‍, അത് ഭക്തി സംഗീതജ്ഞരെ കുറിച്ചുമാണ്. ഈ സംഭവവികാസങ്ങളിലോരോന്നും, ജീവിതത്തിന്റെ മറുകരപറ്റുന്നതിനായി സവര്‍ണ-മേലാള ജാതീയരുടെ വേഷം എടുത്തണിയാന്‍ ഇവര്‍ നിര്‍ബന്ധിതരാകുന്നു. സാമൂഹിക ശ്രേണിയിലെ വ്യത്യസ്തമായ രണ്ട് പ്രതലങ്ങളെ അനുഭവിച്ചറിയുന്നവര്‍ എന്ന നിലയില്‍, ഇവര്‍ പങ്കുവെക്കുന്ന കഥകളും ഇവരുടെ ബോധ്യങ്ങളുമെല്ലാം സവിശേഷ പ്രാധാന്യമര്‍ഹിക്കുന്നവയാണ്. ഞാന്‍ ഇപ്പോള്‍ ഈ വിഷയത്തിലാണ് വര്‍ക്ക് ചെയ്തു കൊണ്ടിരിക്കുന്നത്. അതോടൊപ്പം, ഗന്ധങ്ങളുമായി ബന്ധപ്പെട്ട് പൂര്‍ത്തിയാക്കണമെന്ന് ആഗ്രഹിക്കുന്ന ഒത്തിരി വര്‍ക്കുകള്‍ കൂടി ബാക്കിയിരിപ്പുണ്ട്.

ഡോ. ജോയല്‍ ലീ and ജഫിന്‍ കൊടുവള്ളി

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Most popular

Most discussed