ഹിദായത്തുല്‍ അദ്കിയ, ദിവ്യസമാഗമ തല്‍പരരായ സാധകരെ ആ ഉദാത്ത ലക്ഷ്യത്തിലേക്ക് അടുപ്പിക്കുന്നതിനായി തങ്ങളുടെ ദൈനംദിന ജീവിതത്തെ പുതിയ പരിപ്രേക്ഷ്യത്തില്‍ വീക്ഷിക്കുവാനും വിലയിരുത്തുവാനും അവര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കുന്ന ഗ്രന്ഥമാണ്. കാവ്യഭാഷയില്‍ ഗ്രന്ഥം രചിക്കപ്പെട്ടതിന്റെ താല്‍പര്യം മാര്‍ഗദര്‍ശനങ്ങള്‍ ഹൃദ്യസ്ഥമാക്കുവാന്‍ അനുവാചകരെ സഹായിക്കുക എന്നതാണ്. ശൈഖ് സൈനുദ്ദീന്‍ ഒന്നാമനാല്‍ രചിക്കപ്പെട്ട ഈ ഗ്രന്ഥത്തില്‍ പക്ഷേ രചയിതാവിന്റെ അടയാളങ്ങളൊന്നുമില്ല. അതായത്, മറ്റ് പലകാവ്യ ഗ്രന്ഥങ്ങളിലും കാണുന്നതു പോലെ അദ്ദേഹം ഒന്നോ രണ്ടോ വരികളില്‍ താന്‍ രചിച്ച കാവ്യങ്ങളാണിത് എന്ന സൂചനയൊന്നും നല്‍കുന്നില്ല. മഖ്ദൂമുമാരുടെ ഗ്രന്ഥങ്ങളിലെ ഒരു സവിശേഷത, ഗ്രന്ഥകാരന്‍ രചനാഖ്യാതി ഏറ്റെടുക്കാതെ ഉള്‍വലിയുന്നതാണ് (self-effacement).
മറ്റൊരര്‍ത്ഥത്തില്‍ പുതിയ സിദ്ധാന്തങ്ങളുടെ വെളിച്ചത്തില്‍ പറഞ്ഞാല്‍, ഗ്രന്ഥകാരന്‍ മരിച്ചിരിക്കുന്നു, പാഠം നിലനില്‍ക്കുന്നു. കണ്ടന്റ് ഇസ് ദ കിംഗ്.
പാഠം നിലനില്‍ക്കുന്നത്, പാഠം ഒരൊറ്റ പ്രതലത്തില്‍ ഒരേയൊരു പാഠമായി നിലനില്‍ക്കുന്നത് കൊണ്ടല്ല. പാഠം പല പാഠങ്ങളായി സ്വയം ചുരുള്‍ നിവരുന്നത് കൊണ്ടാണ്. അദ്കിയ ഒരു മള്‍ട്ടി ടെക്സ്റ്റാണ് എന്ന് സാരം. ഉദാഹരണത്തിന് ഇന്ത്യന്‍ മഹാസമുദ്ര തീരപ്രദേശങ്ങളില്‍ സംഗതമാകുന്ന ഒരു പാഠമായി ചരിത്രാന്വേഷികള്‍ അദ്കിയയെ ഇപ്പോള്‍ വായിക്കുന്നുണ്ട്. ഒരു ആത്മീയ സാധകനെ സംബന്ധിച്ചടത്തോളം അത്തരമൊരു ചരിത്രവായന അപ്രസക്തമാണ്. കാരണം അദ്കിയ, അതിന്റെ ടൈറ്റില്‍ സൂചിപ്പിക്കുന്നത് പോലെ, ബുദ്ധിയുള്ള മനുഷ്യരോട് സൃഷ്ടിയുടെ സാരസമ്പൂര്‍ണമായ പരമാര്‍ത്ഥത്തെ സാക്ഷാത്കരിക്കുന്നതിനായി തങ്ങളുടെ ബുദ്ധി എപ്രകാരം പ്രയോജനപ്പെടുത്താം എന്ന് നിഷ്‌കര്‍ഷിക്കുന്ന കൃതിയാണ്.
യഥാര്‍ത്ഥത്തില്‍ അത് മിസ്റ്റിസിസമല്ല. മിസ്റ്റിക്കലായ ഒരു മനസിന്റെ രൂപപ്പെടലിനായി ദൈനംദിന ജീവിതത്തെ ക്രമപ്പെടുത്താനുള്ള പ്രായോഗികമായ ഗുണപാഠങ്ങളാണതിലുള്ളത്. അത് തസവുഫിനേക്കാള്‍ പലവിധത്തിലും ഫിഖ്ഹിനോട് അടുത്ത് നില്‍ക്കുന്നു. ഫിഖ്ഹിന്റെ വിശദാംശങ്ങള്‍ എടുത്തുകളഞ്ഞ് തസവുഫ് കാംക്ഷിക്കുന്ന വ്യക്തികള്‍ക്കായി അതിനെ കാച്ചിക്കുറുക്കുകയാണ് ഗ്രന്ഥകാരന്‍ അദ്കിയയില്‍ ചെയ്യുന്നത്. അപ്പോഴും ഫിഖ്ഹ്, തസവുഫ് തുടങ്ങിയ ഭേദങ്ങളൊന്നും വിശാലമായ അര്‍ത്ഥത്തില്‍ പ്രസക്തമല്ല എന്ന വസ്തുതയാണ് അദ്കിയ അടിവരയിടുന്നത്.
അദ്കിയ ഒരു മള്‍ട്ടി ടെക്സ്റ്റ് ആയതു കൊണ്ട് ഒരു വീക്ഷണകോണിന് പ്രസക്തമാകുന്ന കാര്യങ്ങളോട് അദ്കിയയുടെ പാഠങ്ങള്‍ വിയോജിക്കുന്നത് കാണാം. ഉദാഹരണത്തിന് അദ്കിയ ഇന്ത്യന്‍ മഹാസമുദ്ര പാഠങ്ങളില്‍ സുപ്രധാനമായ ഒന്നാണ് എന്ന നിരീക്ഷണത്തിന് പാഠങ്ങളെ ചരിത്രത്തിന്റെയും ദേശസ്മൃതികളുടെയും പൊതുവായ പ്രവാഹത്തോട് ചേര്‍ത്തുവെക്കാനുള്ള ഒരു യുക്തിയുടെ പ്രയോഗത്തെ അനിവാര്യമാക്കുന്നുണ്ട്. അതായത് അദ്കിയെക്കുറിച്ചുള്ള ചരിത്രാന്വേഷണത്തിന് യുക്തി അനിവാര്യമാണെന്ന് സാരം. എന്നാല്‍ ബുദ്ധിമാന്‍മാര്‍ക്ക് തീരെ ആവശ്യമില്ലാത്ത ഒരു കാര്യമായി അദ്കിയ യുക്തിയെ അടയാളപ്പെടുത്തുന്നത് കാണാം.
ലാ തഗ്തരിര്‍ ബി വുഖൂഈ അഹ്ലി സമാനിനാ
ഫി മന്‍തിഖിന്‍ സുമ്മല്‍ കലാമി തവഗുലാ
സമകാലീനരെപ്പോലെ യുക്തിയും ദൈവശാസ്ത്രവും പഠിച്ച് ആത്മവഞ്ചകരാകാതിരിക്കിന്‍.
ഇതില്‍ സമകാലീനമായ ഗവേഷണതാല്‍പര്യങ്ങളോടുള്ള വിപ്രതിപത്തിയെ ഗ്രന്ഥകാരന്‍ ഊന്നിപ്പറയുന്നുണ്ട്. പല ആത്മീയ സരണികളും യുക്തി കേന്ദ്രീകൃതമായ സത്യാന്വേഷണത്തോട് മുഖം തിരിക്കുന്നു. കലാം എന്ന വാക്കിന് പറഞ്ഞ് ബോധിപ്പിക്കുക, തെളിയിക്കുക എന്നെല്ലാം അര്‍ത്ഥമുണ്ട്. മനസ് കൊണ്ട് ജ്ഞാനമധുരം രുചിച്ചവര്‍ക്ക് യുക്തി കൊണ്ടൊരു ബോധ്യവും വേണ്ട, അല്ലാത്തവരോട് അത് പറഞ്ഞിട്ട് കാര്യവുമില്ല എന്നതാണ് ഈ ഒരു സമീപനത്തെ അടിവരയിടുന്ന താല്‍പര്യം.
ഇതിനര്‍ഥം അദ്കിയയെക്കുറിച്ചോ സമാനമായ മറ്റ് കൃതികളെക്കുറിച്ചോ നടക്കുന്ന ഗവേഷണങ്ങള്‍ അപ്രസക്തമാണ് എന്നല്ല. ഈ ഗവേഷണങ്ങള്‍ നടക്കേണ്ടതാണ് എന്നതില്‍ സംശയമില്ല. മറിച്ച്, കാലത്തോടും (സമകാലീനതയില്‍ അദ്കിയ എഴുതപ്പെട്ടതിന് ശേഷമുള്ള എല്ലാ കാലഘട്ടങ്ങളും ഉള്‍പ്പെട്ടിരിക്കുന്നു) നടപ്പുരീതികളോടും ഒരാള്‍ പുലര്‍ത്തേണ്ട അനാസ്ഥ ഒരു കൃതിയുടെ മൗലിക സന്ദേശമായിരിക്കുമ്പോഴും ആ കൃതി തന്നെ എല്ലാ കാലത്തും സമകാലീകമായ ഗവേഷണതാത്പര്യങ്ങളെ പ്രചോദിപ്പിക്കുന്നു എന്നത് പ്രസക്തമാണെന്ന് പറഞ്ഞുവെക്കുന്നു.
പാഠപ്പൊരുത്തം (textual affinities) അദ്കിയ പോലെയുള്ള ഗ്രന്ഥങ്ങളെ അപഗ്രഥിക്കുന്നതിന് സഹായകമാണ്. ഇസ്‌ലമിക ലോകത്തും പുറത്തുമുള്ള മറ്റ് ഗ്രന്ഥങ്ങളുമായുള്ള അദ്കിയയുടെ പൊരുത്തങ്ങള്‍ എന്തെല്ലാമാണ് എന്ന അന്വേഷണം പ്രസക്തമാകുന്നുണ്ട്. പ്രധാനമായും അബൂഹാമിദുല്‍ ഗസ്സാലിയുടെ ചില കൃതികളുമായുള്ള അദ്കിയയുടെ സമാനതകള്‍ പ്രസക്തമാണ്. ഗസ്സാലിയുടെ ബിദായത്തുല്‍ ഹിദായ പോലുള്ള ഗ്രന്ഥങ്ങള്‍ ഒരു പഠിതാവ് ബ്രാഹ്‌മമുഹൂര്‍ത്തത്തിലെ ഉണര്‍ച്ച മുതല്‍ രാത്രി ഉറങ്ങുന്നത് വരെ അവലംബിക്കേണ്ട പൊതുവായ ചിട്ടകളെക്കുറിച്ചുള്ള ഹൃസ്വവും എന്നാല്‍ ഹൃദ്യവുമായ മാര്‍ഗദര്‍ശനങ്ങളാണ്. ഒരു പക്ഷേ ബിദായയുടെ കാവ്യാത്മാകമായ വിവര്‍ത്തനമാണ് അദ്കിയ എന്ന് പറയാം. അതിലെ ഓരോ ഉപദേശവും മന:പാഠമാക്കുന്നതിനു വേണ്ടി കാവ്യരൂപത്തില്‍ അതവരിപ്പിക്കുകയാണ് മഖ്ദൂം എന്ന് അനുമാനിക്കാം.
ഇസ്‌ലാമിക ലോകത്തിന് വെളിയില്‍ അദ്കിയക്ക് പൊരുത്തമുള്ള രണ്ട് കൃതികളാണ് ‘ദ റൂള്‍ ഓഫ് സെന്റ് ബെനഡിക്ടും’ ബുദ്ധഘോഷന്റെ വിശുദ്ധിമഗ്ഗയും (രണ്ട് കൃതികളും അഞ്ചാം നൂറ്റാണ്ടില്‍ എഴുതപ്പെട്ടത്). സെന്റ് ബെനഡിക്ടിന്റെ പുസ്തകങ്ങള്‍ ഒരു സന്ന്യാസാശ്രമത്തിലെ അന്തേവാസികളായ പഠിതാക്കള്‍ നിര്‍വഹിക്കേണ്ട ദൈനംദിനചര്യകളെക്കുറിച്ചുള്ള വിവരണങ്ങളാണ്. വിശുദ്ധിമഗ്ഗ നല്‍കുന്നത്, സ്വഭാവവും മനസും കാഴ്ച്ചപ്പാടും ശുദ്ധിയാക്കുന്നതിനെക്കുറിച്ചുള്ള പാഠങ്ങളാണ്. കഠിന ധ്യാനത്തിന്റെ ചിട്ടകളും അത് വിശദീകരിക്കുന്നുണ്ട്, അദ്കിയയില്‍ (172 -175) വരേയുള്ള വരികളില്‍ തഹ്ലീലിന്റെ സമയത്തുള്ള ശ്വസനവ്യായാമങ്ങളെക്കുറിച്ച് പറയുന്നത് പോലെ.
ആധ്യാത്മികധാരയില്‍ മതനിയമങ്ങളെ ആത്മീയമായി പുനരാവിഷ്‌കരിക്കേണ്ടുന്നതിന്റെ ആവശ്യകതയാണ് അദ്കിയയുടെയും മറ്റ് പാഠങ്ങളുടെയും പൊരുത്ത വിശകലനത്തിലൂടെ മനസിലാകുന്നത്. മറ്റ് പാരമ്പര്യങ്ങളില്‍ നിന്നുള്ള ഇസ്‌ലാമിന്റെ അകല്‍ച്ചയെ അടിവരയിടാന്‍ ശ്രമിക്കുന്ന കാലത്ത് പാഠപ്പൊരുത്തം ഇസ്‌ലാമിക പാരമ്പര്യയെ ചിന്തയെ മറ്റ് മതങ്ങളിലെ പാരമ്പര്യങ്ങളോട് ചേര്‍ത്തു നിര്‍ത്താന്‍ ഇത് നമ്മെ സഹായിക്കുന്നു. രണ്ട് തരത്തിലുള്ള വ്യതിരിക്തവാദങ്ങളെ (isolationism) ഇത് ചോദ്യം ചെയ്യുന്നുണ്ട്. ഒന്ന് മറ്റ് മതപാരമ്പര്യങ്ങളിലൊന്നുമില്ലാതെ ഒരു ഭൗതിക ചോദനയാണ് ആദ്യകാല ഇസ്‌ലാമിക പാരമ്പര്യത്തിലുള്ളത് എന്ന ഇസ്‌ലാം വിരുദ്ധപക്ഷത്തുള്ള പല യഥാസ്ഥിതിക പണ്ഡിതന്‍മാരെയും അത് തിരുത്തുന്നു. രണ്ട്, അദ്കിയ പോലുള്ള ഗ്രന്ഥങ്ങള്‍ പാരമ്പര്യത്തിനകത്ത് മാത്രമല്ല, ലോക ദര്‍ശനങ്ങളില്‍ തന്നെയും അനന്യമാണെന്ന് വാദമുള്ള ഇസ്‌ലാമിക ലോകത്തെ പണ്ഡിതന്മാരെയും അത് തിരുത്തുന്നു.

അദ്കിയയുടെ പ്രമേയാത്മകമായ വിശകലനത്തിലൂടെ എനിക്ക് മനസിലാക്കാന്‍ കഴിയുന്നത്, നേരത്തെ പറഞ്ഞതു പോലെ അത് ഇസ്‌ലാമിക നിയമത്തിന്റെ വിശദാംശങ്ങളില്‍ നിന്ന് (details, prolix) അതിന്റെ അത്മീയമായ അന്തസത്തയെ വീണ്ടെടുക്കാനുള്ള ശ്രമമാണ്. നിയമം സാമൂഹികതയുടെ ചട്ടക്കൂടും സാമൂഹിക ചലനത്തിനു വേണ്ട മാര്‍ഗനിര്‍ദേശങ്ങളുമാണ്. ചലനാത്മകത (dynamism) നിയമത്തിന്റെ അസ്തിത്വത്തില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ടെങ്കിലും, വ്യക്തിഗതമായ ചാപല്യങ്ങള്‍ക്കനുസരിച്ച് (agries) അത് ചലിക്കാതെ നില്‍ക്കുകയും സമൂഹനന്മക്കായി (common good) ചലിക്കുകയും വേണം എന്നൊരു തത്വം അതില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. ഇതില്‍ ആദ്യത്തേതില്‍ നിന്ന് നിയമത്തെ പരിരക്ഷിക്കാനായി പലപ്പോഴും സ്വീകരിച്ച നടപടികള്‍ നിയമത്തെ ഒരു കാലത്തിന്റെ ചട്ടക്കൂടിനകത്ത് കുടിക്കിയിടേണ്ടി വരുന്ന സാഹചര്യത്തിന് വഴിയൊരുക്കിയിട്ടുണ്ട്. അത് കൊണ്ട്, നിയമരേഖകളില്‍ കേവലമായ വിശദാംശങ്ങളുടെയും, ആവര്‍ത്തനത്താല്‍ വ്യര്‍ത്ഥമായ (redundancies) ചട്ടങ്ങളുടെയും ആധിക്യമുണ്ടാവും.
ഒരു വ്യക്തിയുടെ മനസിനെ അതില്‍ നിന്ന് വീണ്ടെടുത്ത് ദിവ്യതയിലേക്ക് വഴിനടത്തുകയാണ് അദ്കിയ ചെയ്യുന്നത്. അപ്പോഴും ദിവ്യജ്ഞാനത്തിന്റെ (gnosis) ഒരു തലം അദ്കിയയില്‍ പൂര്‍ണമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. മറിച്ച് അതാര്‍ജിക്കാനായി ഒരുങ്ങുന്നവര്‍ക്ക് ഒരു അടിത്തറ സജ്ജമാക്കുകയാണ് അദ്കിയ ചെയ്യുന്നത്. അങ്ങനെ നോക്കുമ്പോള്‍ അഹ്‌മദുല്‍ ഗസാലിയുടെയോ, ഐനുല്‍ ഖുദാത്ത് ഹമദാനിയുടെയോ, മന്‍സൂര്‍ ഹല്ലാജിന്റെയോ, ശംസ് തബ്രീസിയുടെയോ കൃതികള്‍ വായിക്കുമ്പോള്‍ ലഭിക്കുന്നതു പോലെ ഒരു അനുഭൂതി അദ്കിയ നല്‍കിയെന്ന് വരില്ല. മറിച്ച് അദ്കിയയില്‍ ഒരു സാമൂഹികതയുണ്ട്, നിയമകേന്ദ്രീകൃതമായ ഒരു ജീവരീതിയെ ദിവ്യാനുഭൂതിയിലേക്ക് തിരിച്ച് വിടാനുള്ള ആദ്യപാഠങ്ങളുമുണ്ട്. ആ അര്‍ത്ഥത്തില്‍ അദ്കിയ നിലനില്‍ക്കുന്ന സ്ഥലകാലങ്ങളെക്കുറിച്ചുള്ള ചരിത്രാന്വേഷണങ്ങള്‍ക്ക് പ്രസക്തിയുണ്ട്.
ഖിലാഫത്തുകളുടെ രൂപീകരണകാലത്തിനു ശേഷം എഴുതപ്പെട്ടതാണെങ്കിലും, ഭരണകൂടവും നിയമപഠനം തമ്മിലുള്ള അനാരോഗ്യകരമായ പരസ്പരാശ്രിതത്തെ അതിര്‍ലംഘിക്കേണ്ടതിന്റെ സാധ്യതകള്‍ അദ്കിയയില്‍ കാണാം. നൂറ്റിപ്പതിനാലു മുതല്‍ പതിനാറു വരെയുള്ള വരികളില്‍ രചയിതാവ് പരജീവിതകാംക്ഷിയായ പണ്ഡിതന്മാരുടെ സവിശേഷതകള്‍ ഇപ്രകാരം വ്യക്തമാക്കുന്നു.
വലി ആലിമില്‍ ഉഖ്‌റ അലാമാത്തുന്‍ തുറ
ലാ യത്‌ലുബുദ്ദുന്‍യ ബി ഇല്‍മി മസാഇല
വലിദാലിക ആയാതുന്‍ തകൂനു കസീറത്തുന്‍
അന്‍ ലാ യുഖാലിഫ ഖൌലുഹു മാ യഫ്അലു
വയകൂനു ബില്‍ മഅമൂറി അവ്വല ആമിലിന്‍
വഅനില്ലദീ യന്‍ഹാ തജന്നബ അവ്വലാ
പരജീവിതപ്രേരകണയുള്ള പണ്ഡിതന്മാര്‍ക്ക് ഗോപ്യമാകുന്ന അടയാളങ്ങളുണ്ട്. നിയമ വിധികള്‍ അറിഞ്ഞതു കൊണ്ട് ഇപ്പോഴത്തെ ജീവിതമല്ല അവര്‍ തേടുന്നത്. അത് പരക്കെ കാണുന്ന അടയാളമാണ്. അവരുടെ വാക്കും പ്രവര്‍ത്തികളും രണ്ട് ഭാഗത്തേക്ക് അകന്ന് പോകുകയില്ല. അവര്‍ കല്‍പിക്കുന്നതാദ്യം ചെയ്തിരിക്കും, വിലക്കുന്നതാദ്യം വേണ്ടന്ന് വെക്കും.
മസ്അല (സവിശേഷമായ പ്രശ്‌നങ്ങള്‍ക്ക് മതവിധി നല്‍കുക) തന്‍കാര്യസിദ്ധിക്ക് വേണ്ടി ഉപയോഗിക്കുന്ന പണ്ഡിതന്മാരെക്കുറിച്ച് സൂചനയുണ്ട് ഇവിടെ. ഇസ്‌ലാമിക ശരീഅയെക്കുറിച്ച് ചരിത്രപരമായ പഠനം നടത്തിയ വാഇല്‍ ഹല്ലാഖ് ഏഴാം നൂറ്റാണ്ടിലെ അവസാന പതിറ്റാണ്ടുകളില്‍ ജീവിച്ചിരുന്ന മുഫ്തികളെക്കുറിച്ച് പറഞ്ഞ വിശകലനങ്ങള്‍ ഈയവസരത്തില്‍ പരാമര്‍ശിക്കുന്നത് അനുചിതമാകുകയില്ല എന്ന് കരുതട്ടെ.’അവര്‍ക്ക് (മുഫ്തികള്‍ക്ക്) ശമ്പളമുണ്ടായിരുന്നില്ല. നിയമത്തിലുള്ള അവരുടെ താല്‍പര്യത്തെ പ്രചോദിപ്പിച്ചിരുന്നത് മതബോധവും മതപഠനത്തോടുള്ള ഔത്സുക്യവുമായിരുന്നു. ആദ്യകാലത്തെ മുഫ്തികള്‍ക്കു ചുറ്റുമായി വിദ്യാര്‍ത്ഥികളും ഖുര്‍ആനിലും സുന്നയിലും തല്‍പരരായ വിദ്യാര്‍ഥികളും സമ്മേളിച്ചിരുന്നു. ഈ പണ്ഡിതന്മാര്‍ ആരില്‍ നിന്നും ഫീസ് വാങ്ങിയിരുന്നില്ല. വിദ്യാര്‍ത്ഥികള്‍ പലപ്പോഴും നല്‍കുന്ന സദഖ സ്വീകരിച്ചിരുന്നു. ജീവിതവൃത്തിക്ക് വേണ്ടി അവര്‍ വേറെ തൊഴില്‍ ചെയ്തിരുന്നു.
എന്നാല്‍ പില്‍ക്കാലത്ത് ഇതായിരുന്നില്ല സാഹചര്യമെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ഫുഖഹാക്കളുടെ അംഗീകാരത്തിന് വേണ്ടി സുല്‍ത്താന് അവരെ അംഗീകരിക്കേണ്ടുന്ന ഭരണകൂടപരമായ ഒരു സാഹചര്യം സൃഷ്ടിക്കേണ്ടി വന്നു. ‘ഖാളിമാരായി തിരഞ്ഞെടുക്കപ്പെട്ട ഫുഖഹാക്കള്‍ക്ക് വലിയ ശമ്പളം പാരിതോഷികമായി നല്‍കി, സുല്‍ത്താന്‍. സ്വകാര്യഗവേഷകര്‍ക്ക് ഗ്രാന്റും അദ്ദേഹം നല്‍കി. എട്ടാം നൂറ്റാണ്ടായപ്പോഴേക്കും, നിയമജ്ഞര്‍ക്ക് നല്‍കപ്പെട്ട വേതനം വന്‍തോതില്‍ വര്‍ദ്ധിച്ചുകൊണ്ടിരുന്നു. അതേ തുടര്‍ന്ന് വന്‍ നഗരങ്ങളില്‍ ഖാളിമാര്‍ക്ക് നല്‍കപ്പെട്ട വേതനം ആ സ്ഥാനങ്ങള്‍ക്ക് വേണ്ടിയുള്ള കിടമത്സരങ്ങള്‍ക്ക് വഴിയൊരുക്കി.
ഈ ചരിത്രവികാസങ്ങള്‍ ഉണ്ടാകുന്നത് ഏഴ്-എട്ട് നൂറ്റാണ്ടുകളിലാണെങ്കില്‍ മഖുദൂം ജീവിച്ചിരുന്നത് പിന്നെയും ആറു നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ്. അറിവുള്ളവര്‍ ഭരണകൂടത്തിന്റെ പരിരക്ഷയില്‍ വളരുകയും ഭരണകൂടത്തിന് ജ്ഞാനശാസ്ത്രപരമായ നീതീകരണം നല്‍കുകയും ചെയ്യുന്ന ആധുനിക ദേശരാഷ്ട്രത്തിന്റെ പ്രാരംഭദശയിലാണ് അദ്ദേഹത്തിന്റെ ജീവിതകാലം എന്ന് മനസിലാക്കാം. മറ്റു പണ്ഡിതന്മാരെപ്പോലെ അദ്ദേഹത്തിനും രാജകീയമായ പരിരക്ഷ ലഭിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍, കിട്ടിക്കാണണം എന്ന സന്ദേഹം മാത്രമേ നമുക്ക് ആസ്പദിക്കാനായുള്ളൂ. എന്നാല്‍ തുഹ്ഫത്തുല്‍ മുജാഹിദീന്‍ പോലുള്ള കൃതിയും ബിജാപൂര്‍ സുല്‍ത്താനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വ്യക്തമായ സൂചനകളുണ്ട്. എന്നാല്‍ മേലുദ്ധരിച്ച വരികളില്‍ മുഫ്തിമാരുടെയും ഖാളിമാരുടെയും തല്‍സ്ഥിതിയെക്കുറിച്ചുള്ള വിമര്‍ശനാത്മകമായ സന്ദേഹം നമുക്ക് വായിച്ചെടുക്കാനാകും. ഇത് ഭരണകൂടം, പാണ്ഡിത്യം, ജ്ഞാനോത്പാദനം എന്നിവ തമ്മിലുള്ള പരസ്പരബന്ധത്തെക്കുറിച്ചുള്ള നവചരിത്രവാദപരമായ ആലോചനകളെ പ്രസക്തമാക്കുന്നുണ്ട്.
അറിവധികാരത്തെക്കുറിച്ചുള്ള പൂര്‍വാധുനികമായ ഒരു വിമര്‍ശനമാണ് മഖ്ദൂം ഉന്നയിക്കുന്നത് എന്ന് തറപ്പിച്ച് പറയാനാവുകയില്ലെങ്കിലും, ഇസ്‌ലാമിലെ നിയമശാസനകള്‍ക്ക് കാലക്രമേണ വന്നുഭവിച്ച അവസ്ഥയെക്കുറിച്ചുള്ള ആശങ്കയും അതിന് തസവ്വുഫിലൂടെയുള്ള തിരുത്തും വരികള്‍ക്കിടയില്‍ നിന്ന് വായിച്ചെടുക്കാവുന്നതാണ്.
.
Add comment