Thelicham

ഹിജാബും ലിംഗവല്‍കൃത ഇസ്ലാമോഫോബിയയും മുസ്ലിം സ്ത്രീകളുടെ ജീവിതാനുഭവങ്ങളും

ഭാവിയെ കുറിച്ചുള്ള ഉലക്കുന്ന ചിന്തകളുമായി 2020 യുഎസ് പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്റെ ഫലം കാത്തിരിക്കുന്ന കാലം. തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഓണ്‍ലൈനായും അല്ലാതെയും മുസ്ലിം സ്ത്രീകളുമായി വ്യാപക സംഭാഷണങ്ങള്‍ നടക്കുന്നു. ട്രംപിന്റെ രണ്ടാമൂഴത്തെക്കുറിച്ചും, അനന്തര പ്രത്യാഘത്തെക്കുറിച്ചും മാത്രമല്ല മുസ്ലിം സ്ത്രീകളോട് അന്ന് ചോദിക്കപ്പെട്ടത് , വ്യക്തി പരവും സാമുദായികവുമായ കാര്യങ്ങളെ കൂടി കുറിച്ചായിരുന്നു. പ്രത്യേകിച്ച്, തലമറക്കുന്ന മുസ്ലിം സ്ത്രീകള്‍ അവരുടെ ജന്മ ദേശങ്ങളിലും പരിചിത ഗ്രാമപ്രദേശങ്ങളിലും മുസ്ലിമായി തിരിച്ചറിയപ്പെടുന്നതിലെ ഭീതിതമായ ആലോചനകളാണ് പങ്ക് വെച്ചത്. ഇത്തരം സംഭാഷണങ്ങള്‍ ജനകീയ പ്രതിഷേധങ്ങളിലൂടെ യുഎസിലും ഇതര രാജ്യങ്ങളിലും പലപ്പോഴായി അരങ്ങേറിക്കൊണ്ടിരിന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം പുനരാരംഭിച്ച ഫ്രാന്‍സിലെ മുസ്ലിംവിരുദ്ധ ഭരണകൂടഭീകരതകളും രാജ്യത്തെ മുസ്‌ലിം ജനവിഭാഗങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പിക്കപ്പെട്ട കടുത്ത അച്ചടക്കനടപടികളും ശക്തമായ അക്രമ സ്വഭാവം പുലര്‍ത്തുന്നവയായിരുന്നു. പാശ്ചാത്യ സമൂഹങ്ങളില്‍ മുസ്‌ലിം അനുഭവിക്കുന്ന വിവേചനങ്ങളിലൊന്നായി ഇത്തരം നടപടികള്‍ വീണ്ടും മുന്നോട്ട് വന്നിരിക്കുന്നു. ഇത്തരം സ്ത്രീ സംഭാഷണങ്ങളധികവും ബന്ധപ്പെട്ട് കിടക്കുന്നത് മതത്തോട് മാത്രമായിരുന്നില്ല, ജെന്‍ഡറും അതിലേറെ ഹിജാബുമായിരുന്നു കാര്യവിഷയം.

ഇസ്ലാമോഫോബിയയെ ഇസ്ലാം ഭയമായോ, മുസ്‌ലിം അനിഷ്ടമായോ മാത്രമായിട്ടല്ല, മറിച്ച്, ജൂലിന്ന ഹമ്മര്‍ പറയുന്നത് പോലെ ‘സാമ്രാജ്യത്വ പ്രത്യയശാസ്ത്രം, രാഷ്ട്രീയ മുതലെടുപ്പ്, ദേശീയ, വംശീയ, മതപരമായ അരക്ഷിതാവസ്ഥകളുടെ ചൂഷണം എന്നിവയുടെ ഭാഗമായി നിര്‍മ്മിക്കുകയും, പുനര്‍നിര്‍മ്മിക്കുകയും ചെയ്ത ഒരു പ്രത്യയശാസ്ത്ര നിര്‍മ്മിതിയായിട്ടാണ് വായിക്കേണ്ടത്. ഇസ്ലാം ഭീതിക്ക് വെെവിധ്യ സ്വഭാവവും രീതിശാസ്ത്രവുമുണ്ടെന്നാണ് പറഞ്ഞ് വന്നത്. ലിംഗപരമായ വംശീയതയുമായി ബന്ധപ്പെട്ടുള്ള മുസ്ലിംകളുടെ ജീവിതാനുഭവങ്ങളാണ് ഇസ്ലാമോഫോബിയയെ കുറിച്ച് മനസ്സിലാക്കാന്‍ നമ്മെ സഹായിച്ച നിര്‍ണ്ണായക ഘടകം. ഇസ്ലാമോഫോബിയയെ കുറിച്ചുള്ള സ്ത്രീ-പുരുഷാനുഭവങ്ങള്‍ വ്യത്യസ്തമാണെന്നിരിക്കെ തന്നെ ദേശീയ മാധ്യമങ്ങളിലും, ഭൂരിപക്ഷ സംസ്‌കാരങ്ങളിലും എങ്ങനെയാണ് മുസ്ലിം ‘അപരന്‍’ വീക്ഷിക്കപ്പെടുന്നത് എന്നറിയാന്‍ ഇസ്ലാമോഫോബിയയുടെ ലിംഗാനുഭവങ്ങള് സഹായിക്കുന്നു. മുഖ്യധാര വാര്‍പ്പുമാതൃകകള്‍ മുസ്‌ലിം സ്ത്രീകളെ പ്രതിനിധീകരിച്ചതും ചിത്രീകരിച്ചതും മുസ്ലിംകള്‍ ജീവിച്ചു തീര്‍ത്ത അനുഭവങ്ങളോട് കടകവിരുദ്ധമാണ് .

ഹിജാബ് ധരിച്ചതു മൂലം അനുഭവപ്പെട്ട വംശീയതയും, ഇസ്ലാമോഫോബിയയും തുറന്നുകാട്ടുകയാണ് ഈ എഴുത്ത്. വടക്കന്‍ അമേരിക്കയിലെ മുസ്ലിം സ്ത്രീകളുടെ അനുഭവങ്ങളെ വിശാല മതവംശീയ പശ്ചാത്തലങ്ങളിലേക്ക് ബന്ധപ്പെടുത്തി കഥ പറയുകയാണിവിടെ. മറ്റിടങ്ങളില്‍ കഥാവിഭാവനകള്‍ എങ്ങനെ വംശീയ യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കുന്നതിന്ന് അടിസ്ഥാനമാകുന്നുവെന്നും വിലയിരുത്തേണ്ടിയിരിക്കുന്നു. സമൂഹത്തിലെ പ്രധാന വിഭാഗങ്ങളുടെ വിവരണങ്ങളില്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെയും പാര്‍ശ്വ വല്‍കൃതരുടെയും ശബ്ദങ്ങള്‍ കഥകളില്‍ ഉയര്‍ന്ന് കേള്‍ക്കാം. നോര്‍ത്ത് അമേരിക്കയിലെ മുസ്ലിം സ്ത്രീകളുടെ ഇസ്ലാമോഫോബിയയാനുഭവങ്ങളെ സസൂക്ഷ്മമം നിരീക്ഷിക്കുന്ന അഭിമുഖങ്ങളാണ് ഈ കുറിപ്പ്.

ഇസ്ലാമോഫോബിയയുടെ സ്ത്രീയനുഭവങ്ങള്‍

1989 ല്‍ കിമ്പർലീ ക്രൻഷോയാണ് intersectionality എന്ന പദം മുന്നോട്ട് വെക്കുന്നത്. ഫെമിനിസ്റ്റുകളിലും വംശീയവിരുദ്ധ സ്വത്വരാഷ്ട്രീയത്തിലും അനുഭവപ്പെട്ട പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ ശ്രമിക്കുകയായിരുന്നു ഇതിലൂടെ. ഏകോപിത രാഷ്ട്രീയ നന്മക്ക് വേണ്ടി ശ്രമമായി വേണം ഈ പദാവലിയെ വായിക്കാന്‍.

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, തൊലി നിറത്തിന്റെ പേരില്‍ വിവേചനാതിക്രമങ്ങള്‍ നേരിട്ടവരുടെ അനുഭവങ്ങളെ ബന്ധിപ്പിക്കുന്ന ഏകതമുണ്ടെങ്കിലും വംശീയവിരുദ്ധ പ്രക്ഷോപങ്ങള്‍ ഇതിനെ വ്യത്യസ്തമായാണ് സമീപിച്ചത്. ഇതേ സമയം ഫെമിനിസ്റ്റ് പ്രക്ഷോപം സമാനാനുഭവങ്ങളുള്ള സ്ത്രീകളെ വ്യത്യസ്തമായായി സമീപിക്കുന്ന രീതിയായിരുന്നു. നിറം, വര്‍ണം, ലിംഗം, പൗരത്വം എന്നിങ്ങനെ വിവിധ ഐഡന്റിറ്റികളുടെ പല അടരുകളെ വലയം ചെയ്യുന്ന ഏകരേഖയായിട്ടാണ് intersectionality എന്ന പദം ഉപയോഗപ്പെടുത്തപ്പെട്ടത്. മുതല്‍, ഒന്നിലധികം പാര്‍ശ്വവല്‍കൃത സംഘങ്ങളിലുള്‍പെട്ട് ഘടനാപരമായ പാര്‍ശ്വല്‍ക്കരണത്തിന്റെ ഫലങ്ങള്‍ അനുഭവിച്ചവര്‍ക്ക് സമാനതകളില്ലാത്ത അനുഭവങ്ങളായിരുന്നു നേരിടേണ്ടി വന്നത്. ക്രന്ഷോ പറയുന്ന പോലെ ഇതര ഐഡന്റിറ്റികള് ഉള്‍വഹിക്കുന്ന ഒരു സ്ത്രീ അവള്‍ അനുഭവിക്കുന്ന അതിക്രമങ്ങളെ മനസ്സിലാക്കി ത്തരുകയാണ് ചെയ്യുന്നത്

ഉദാഹരണമായി, ഒരു സ്ത്രീ എഴുതുന്നത് നോക്കാം:
ദാരിദ്ര്യം, ശിശു പരിപാലനം, ഉദ്യോഗ ദൗര്‍ലഭ്യത എന്നീ കാരണങ്ങളാല്‍ ഒരുപാട് സ്ത്രീകള്‍ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. അധികവും ലൈംഗിക, വംശീയ അടിച്ചമര്‍ത്തലുകള്‍ മൂലമാണുണ്ടാകുന്നത്. പലപ്പോഴായി സ്ത്രീകള്‍ നേരിടുന്ന വംശീയവും തൊഴില്‍പരവുമായ വിവേചനങ്ങളില്‍ നിന്നും ഗാര്‍ഹിക നടപടികളില്‍ നിന്നുമാണ് ഉടലെടുക്കുന്നത്, വലിയ അളവിലുള്ള തൊഴിലില്ലായ്മ വിവിധ വര്‍ണങ്ങളുള്ള ആളുകള്‍ അനുഭവിക്കുന്നുണ്ട്. അത് കാരണം അവരുടെ കുടുംബത്തില്‍പെട്ട ബുദ്ധിമുട്ടനുഭവിക്കുന്ന സ്ത്രീകള്‍ക്ക് ഒരു താല്‍ക്കാലികാഭയത്തിന്ന് പോലും അവരുടെ കൂട്ടുകാരെയോ കുടുംബക്കാരെയോ ആശ്രയിക്കാനാകുന്നില്ല.

ഇസ്ലാമോഫോബിയയെ കുറിച്ചുള്ള അനുഭവങ്ങള്‍ ഏകമാനം പുലര്‍ത്തുന്നവയല്ല. വര്‍ണം, വംശം, ലിംഗം എന്നിവയുള്‍ ചേര്‍ന്ന പല തരം അനുഭവങ്ങളുമായി ബന്ധപ്പെട്ടതാണ് അത്. സ്ത്രീയെ സംബന്ധിച്ചിടത്തോളം ഇസ്ലാമോഫോബിയ മത പരമായ പ്രശ്‌നം മാത്രമല്ല. ജെന്‍ഡറുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്നത് കൂടിയാണ്. ഈ മാനങ്ങളെയെല്ലാം മനസ്സിലാക്കിക്കൊണ്ട്, ലിംഗവല്‍ക്കരിക്കപ്പെട്ട ഇസ്ലാമോഫോബിയയുടെ ഭാഗമായി ഹിജാബ് ധരിച്ച മുസ്ലിം സ്ത്രീകള്‍ നടത്തിയ ആന്തരികവും പാരസ്പരികവുമായ ഇടപെടലുകളെ നമുക്ക് പരിശോധിക്കാം. മുസ്ലിം സ്ത്രീകള്‍ക്കിടയില്‍ ഇസ്ലാംഫോബിയയുമായി ബന്ധപ്പെട്ട അനുഭവങ്ങളില്‍ ഹിജാബ് വഹിച്ച പങ്കുകള്‍ മനസ്സിലാക്കുവാനും, അവര്‍ എങ്ങനെയാണ് വിലയിരുത്തപ്പെട്ടിരുന്നതെന്നും സമീപിക്കപ്പെട്ടിരുന്നതെന്നും അറിയുവാനും ആദ്യമായി പാശ്ചാത്യ സമൂഹങ്ങളില്‍ മുസ്ലിം സ്ത്രീ എങ്ങനെയാണ് ചിത്രീകരിക്കപ്പെട്ടിരുന്നത് എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.

ചരിത്രത്തിലുടനീളം കൊളോണിയല്‍ ശക്തികള്‍ സ്ത്രീ എന്ന ചോദ്യത്തെ മുസ്ലിം സമൂഹത്തിനെതിരെയുള്ള ആയുധമായാണ് ഉപയോഗിച്ചിരുന്നത്. കോളനിവല്‍കൃത ഈജിപ്തിലെ മുസ്‌ലിം സ്ത്രീകളുടെ വിദ്യാഭ്യാസ തൊഴിലവശതകള് നേരിട്ടപ്പോള് പോലും സ്ത്രീ മുഖം മറക്കുന്നതായിരുന്നു കൊളോണിയല്‍ ഫെമിനസത്തിന്റെ പ്രശ്‌നം

കോളനിവല്‍കൃത അല്‍ജീരിയയില്‍ ഫ്രഞ്ച് ജനറലുമാരുടെ നേതൃത്വത്തില്‍ അല്‍ജീരിയക്കാരിയായ ഒരു ഫ്രഞ്ച് മുസ്‌ലിം സ്ത്രീയുടെ ഹിജാബ് പരസ്യമായി അഴിച്ചുമാറ്റി. അല്‍ജീരിയയിലേക്ക് ഫ്രാന്‍സ് കൊണ്ടുവന്ന സ്വാതന്ത്രത്തെ പ്രതീകവല്‍ക്കരിക്കാനായിരുന്നുവത്രേ ഇത്.
ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ വാര്‍ ഓണ്‍ ടെററിന്റെ മുമ്പുള്ള കഥകള്‍ പലതും മുസ്ലിം സ്ത്രീകളെ പുരുഷധിപത്യത്തിന്റെ അഗ്രഹസ്തങ്ങളില്‍ നിന്ന് രക്ഷിക്കണമെന്ന ചിന്തയില്‍ നന്നായി ഊന്നല്‍ കൊടുത്തിരുന്നതായി കാണാം. യു. എസ് ഇറാഖിനും അഫ്ഗാനിസ്ഥാനും പിടിച്ചെടുത്ത കാലങ്ങളില്‍ ലൈംഗിക അടിച്ചമര്‍ത്തലുകളെ പ്രതീകവല്‍ക്കരിക്കാന്‍ പലപ്പോഴും ഹിജാബ് ധരിച്ച സ്ത്രീകളുടെ ചിത്രങ്ങള്‍ ഉപയോഗപ്പെടുത്തപ്പെട്ടു.

വെള്ളക്കാരികളായ ഫെമിനിസ്റ്റുകളുടെ കൂടി പിന്തുണയോടെ യു. എസിന്റെ സൈനികാധിനിവേഷം മുസ്‌ലിം സമൂഹത്തില്‍ അത്യന്താപേക്ഷിതമെന്ന് വിലയിരുത്തപ്പെട്ടു. യൂറോപ്യന് രാഷ്ട്രങ്ങളിലെ മുസ് ലിംകള്‍ക്കിടയില്‍ ഹിജാബ് വ്യാപകമായി വര്‍ധിക്കുന്നത് കണ്ട് കുരുപൊട്ടിയതോടെ പൊതു ഇടങ്ങളില്‍ ഹിജാബ് നിരോധിക്കാനുള്ള തീവ്ര ശ്രമങ്ങള്‍ നടന്നു വന്നു. ഒരു തുണിക്കഷ്ണം എന്നതിലുപരി ഹിജാബ് പുരോഗമന സമൂഹത്തിലെ അപകടകാരിയാണ് എന്ന് വരുത്തിത്തീര്‍ക്കുന്നതിലൂടെ, സംസ്‌കാരങ്ങള്‍ തമ്മില്‍ കൂട്ടിയടിപ്പിക്കുന്ന പ്രതീക വസ്തുവായാണ് പരിണമിച്ചത്.

ഇസ്ലാമോഫോബിയാനുഭവങ്ങള്‍

നൂര്‍ എന്ന് പേരുള്ള ഒരു യുവതിയുടെ കഥയാണ് ഈ ലേഖനത്തില്‍ ആദ്യമായി ചര്‍ച്ച ചെയ്യുന്നത്, വെള്ളക്കാരിയായ ഒരു പുതുവിശ്വാസിയായിരുന്നു അവര്‍. മുസ്ലിമായി എന്നത് കൊണ്ട് അവള്‍ ജീവിക്കുന്ന സാമൂഹിക പരിസരത്ത് നിന്ന് വലിയ രീതിയിലുള്ള വിമര്‍ശനങ്ങളൊന്നും അവര്‍ നേരിട്ടിരുന്നില്ല. എങ്കിലും, മുസ്ലിം വിരോധ വികാരങ്ങളെ കുറിച് അവള്‍ ബോധവതിയായിരുന്നു. പുതു വിശ്വാസിയായത് കൊണ്ടും, ഭൂരിപക്ഷ സംസ്‌കാരത്തില്‍ അംഗമായത് കൊണ്ടും കുറഞ്ഞ വിവേചനങ്ങള്‍ മാത്രമേ അവര്‍ക്ക് നേരിടേണ്ടി വന്നിട്ടുള്ളൂ. മുസ്ലിംകള്‍ക്ക് നേരെയുള്ള വര്‍ഗീയതയൊഴിച്ചാല്‍ ബാക്കിയൊന്നും അത്ര മോശമല്ല എന്നതാണ് നൂറിന്റെ സംസാരത്തിലെ ആശ്വാസകരമായ കാര്യം. അവരുടെ ഇസ്ലാമിക വേഷവിധാനം കാരണമായി വ്യക്തിപരമായി ചില വിവേചനങ്ങളെല്ലാം അനുഭവിച്ചിട്ടുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം.

ഒരിക്കല്‍ ഒരു പബ്ലിക് യാത്രക്കിടയിലുണ്ടായ സംഭവം അവര്‍ പങ്കുവെക്കുന്നുണ്ട് :

“ചിലപ്പോഴൊക്കെ അവര്‍ എന്നെ പുച്ഛിക്കുകയും, നിന്റെ രാജ്യത്തേയ്ക്ക് പൊയ്കൊള്‍ക എന്നത് പോലോത്ത വാക്ക്പ്രയോഗങ്ങള്‍ നടത്തുകയും ചെയ്യും. ഞാന്‍ എന്റെ രാജ്യത്ത് തന്നെയാണല്ലോ എന്ന് പറയണം എന്നെനിക്കുണ്ടായിരുന്നു, പക്ഷെ ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം ഒന്നും പറയാതിരിക്കലാണ് എന്റെ പതിവ്, പക്ഷെ അതത്ര നല്ലതൊന്നുമല്ല, ഈ പോംവഴി എടുക്കുന്നതില്‍ ഞാന്‍ തൃപ്തയുമായിരുന്നില്ല, എങ്കിലും എല്ലായ്‌പോഴും ഞാന്‍ അങ്ങനെയാണ് ചെയ്ത് കൊണ്ടിരുന്നത്.”

ഒന്നു കൂടി നിര്‍ബന്ധിച്ചപ്പോള്‍ നൂര്‍ വിസ്തരിച്ചു പറഞ്ഞു :
നാവീദ് : താങ്കള്‍ താമസിച്ച ഇടങ്ങളില്‍ എവിടെയെങ്കിലും മുസ്ലിങ്ങളെ കുറിച് മോശമായ അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നതായി താങ്കള്‍ക്ക് തോന്നിയിട്ടുണ്ടോ?
നൂര്‍ :അതെ, തീര്‍ച്ചയായും
ഒരു ബില്‍ഡിംഗ് അ്പ്പാര്‍ട്ട്‌മെന്റിന്റെ മുകളില്‍ നിന്നും ജനലിലൂടെ എന്റെ മേല്‍ ഒരാള്‍ മുട്ട എറിഞ്ഞിട്ടുണ്ട്.

ഭൂരിപക്ഷസമൂഹത്തില്‍ അംഗമായിരിക്കെ, താന്‍ ജനിച്ചു വളര്‍ന്ന സമൂഹത്തില്‍ നിന്നു തന്നെ നൂറിന് നിന്റെ രാജ്യത്തിലേക്ക് മടങ്ങിക്കോളൂ എന്ന ആക്രോശം കേള്‍കേണ്ടിവന്നിട്ടുണ്ട്. ഇതെല്ലാം ഇസ്ലാമിനെ പ്രതിനിധീകരിക്കുന്ന ഹിജാബ് പോലോത്ത പ്രതിനിധാനങ്ങള്‍ എങ്ങനെയാണ് അവളെ അവളുടെ ജന്മ സംസ്‌കാരത്തിന്റെ പുറത്തെത്തിച്ചതെന്നും, അവളുടെ സമൂഹത്തിലെ ചിലയാളുകള്‍ അവളെ എങ്ങനെയാണ് അപരവത്കരിച്ചതെന്നും മനസ്സിലാക്കിത്തരുന്നു.

മുമ്പൊരിക്കലും ഹിജാബ് ധരിച്ചത് കാരണം ഇത്തരത്തിലൊരു സമീപനം നൂറിനുണ്ടായിട്ടില്ല. നിന്റെ നാട്ടിലേക്ക് മടങ്ങിപ്പോയികൊള്ളുക തുടങ്ങിയ വംശീയവും ഒരു പോലെ വര്‍ഗീയവുമായ പ്രയോഗങ്ങളിലൂടെ ഹിജാബ് ധരിക്കുന്ന സ്ത്രീകള്‍ പലപ്പോഴും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നു. നൂറിനെ ആക്രമിച്ചവര്‍ അവരെ തന്നെ അധികാരികളായി സ്വയം പ്രതിഷ്ഠിക്കുകയും അതിലൂടെ അവരുടെ സാമൂഹിക/സാമുദായിക ചട്ടങ്ങളെ തീരുമാനിക്കാനുള്ള അവകാശങ്ങള്‍ ഉടമപ്പെടുത്തുകയും ചെയ്തു. അതോടുകൂടെ തന്നെ തങ്ങള്‍ക്ക് വേണ്ടാത്തതിനെ ഒഴിവാക്കാനുള്ള അധികാരത്തെ ഉടമപ്പെടുത്തുകയും ചെയ്തുവെന്ന് കാണാം. വര്‍ഗീയവല്‍കൃത ഭൂരിപക്ഷത്തോട് ചേര്‍ന്ന് നില്‍ക്കുന്ന അവളുടെ വംശീയതയെ ഒഴിച് നിര്‍ത്തിയാല്‍ നൂറിന്റെ അനുഭവത്തിലെ ഹിജാബ് പോലുള്ള ഇസ്ലാമിക് പ്രതിനിധാനങ്ങളെ ‘സ്ത്രീ’ അവളുടെ ജീവിതത്തിന്റെ ഭാഗമാക്കുന്നതോടെ രാജ്യം അശുദ്ധമായിയെന്നും അതിനാല്‍ തന്നെ അവളോട് രാജ്യം വിടാനാവശ്യപ്പെടുകയായിരുന്നുവെന്ന് കാണാം.
നൂറിന്റെ അനുഭവങ്ങള്‍ സൂചിപ്പിക്കുന്നത്, സമൂഹത്തോടുള്ള അവളുടെ ഉള്‍ച്ചേരല്‍ ഭൂരിപക്ഷ സംസ്‌കാരത്തോടുള്ള അവളുടെ അനുരൂപതയെ ആശ്രയിച്ചിരിക്കുന്നു എന്നാണ്. ഒരിക്കല്‍ അവള്‍ സാമൂഹിക മാനദണ്ഡങ്ങളില്‍ നിന്ന് വ്യതിചലിച്ചപ്പോള്‍, അവളുടെ രാജ്യത്തേക്ക് മടങ്ങാന്‍” നിര്‍ബന്ധിക്കുകയും, അവളെ ‘അപര’വല്‍കരിക്കുകയും ചെയ്തു.

ഒരു രാഷ്ട്രത്തെ ക്കുറിച്ചും അവയുടെ, അംഗീകരിക്കപ്പെട്ട പരിധികളെക്കുറിച്ചും, അവയിലെ ഉള്‍ചേരലുകളെയും പുറന്തള്ളലുകളെയും കുറിച്ച് പുനരാലോചിക്കാന്‍ നൂറിന്റെ അനുഭവം നമ്മെ സഹായിക്കുന്നു.
സെറീനാ ഗ്രിവാള്‍ എഴുതുന്നു :

” ഒരു രാജ്യമെന്നാല്‍ അവയെ പ്രതിനിധാനിക്കുന്ന ഭൂപടത്തെക്കാള്‍ വിശാലമാണ്. തമ്മില്‍ നേരായ ബന്ധുത്വമുണ്ടെന്ന് ചിന്തിക്കുന്ന പൗര സമൂഹത്തിന്റ പ്രകൃതിപരവും സാങ്കല്പികവുമായ അറ്റമില്ലാത്ത ഒരിടമാണത്. പൗരന്മാര്‍ക്കിടയിലുള്ള കൂട്ടായ സാങ്കല്പിക ബന്ധങ്ങളും, രാജ്യത്തിന്റെ അതിര്‍ത്തിക്കപ്പുറത്തുള്ള ആളുകളില്‍ നിന്നുള്ള സദൃശ്യമായ സാങ്കല്പിക വേര്‍പ്പെടുത്തലുകളും സദാ ഉയര്‍ന്നു വരുന്ന ‘നമ്മള്‍’ ക്കെതിരായി ‘അവര്‍’ എന്ന ചിന്തയുമാണ് രാജ്യത്തിന്റെ സാങ്കല്പിക സമൂഹത്തിന് ശക്തി നല്‍കുന്നത്.”

എന്നാല്‍ മതത്തില്‍ പ്രകടമായ മാറ്റത്തെ സൂചിപ്പിക്കുന്ന ഹിജാബ് പോലുള്ള ഒരു സാമൂഹിക ആചാരം വംശത്തില്‍ പ്രകടമായ മാറ്റത്തിലേക്ക് നയിക്കുന്നത് എന്തുകൊണ്ട്? എല്ലാത്തിനുമുപരിയായി, ഇസ്ലാം ഒരു സാമൂഹിക ആചാരമാണ്, മുസ്ലീങ്ങള്‍ തീര്‍ച്ചയായും ദേശീയതകളുടെയും വംശങ്ങളുടെയും സംസ്‌കാരങ്ങളുടെയും വൈവിധ്യമാര്‍ന്ന സ്‌പെക്ട്രത്തിലാണ് നിലനില്‍ക്കുന്നത്.

പിടിച്ചടക്കലിന്റെയും, യുദ്ധത്തിന്റെയും, അടിമതത്തിന്റെയും, സാമ്രാജ്യത്വത്തിന്റെയും പരസ്പര ബന്ധിതമായ ചരിത്രങ്ങളിലൂടെ ഇസ്ലാമും മുസ്ലിംകളും വര്‍ഗ വല്‍ക്കരിക്കപ്പെടുന്നതി നെയാണ് ജുനൈദ് റനാ റൈസിങ് ഓഫ് ഇസ്‌ലാം( ഇസ് ലാം വര്‍ഗ വത്കരണം) എന്ന് പരിചയപ്പെടുത്തുന്നത്. തത്ഫലമായി റനാ പറയുന്നത് പോലെ ആധുനിക അമേരിക്കയിലെ മുസ്ലിംകള്‍, അറബ് അമേരിക്കന്‍, മിഡില്‍ ഈസ്റ്റേണ്‍ , സൗത്ത് ഏഷ്യന്‍, വെള്ളക്കാരന്‍ , കറുത്തവന്‍ എന്നിങ്ങനെ ബഹുമുഖമാണ്. അറബ്, ബ്ലാക്ക്, ലേറ്റിനോ, സൗത്ത് ഏഷ്യന്‍, വെളുത്തവര്‍ കറുത്തവര്‍ എന്നിവ മുസ്ലിം വംശീയതയുമായി ചേര്‍ക്കപ്പെട്ടിട്ടുണ്ട്.
അത് കൊണ്ട് തന്നെ വെള്ളക്കാരിയും പുതു വിശ്വാസിയുമായ നൂറിന്റെ അനുഭവങ്ങള്‍ അറബ്, ബ്ലാക്ക്, ലേറ്റിനോ, സൗത്ത് ഏഷ്യന്‍ മുസ്ലിം സ്ത്രീകളുമായി തുലനം ചെയ്യുമ്പോള്‍ വളരെ വ്യത്യസ്തമാണ്. അവരെ സംബന്ധിച്ചിടത്തോളം, മുസ്ലീം എന്ന വംശീയ രൂപം തീവ്രവാദി, കുടിയേറ്റക്കാരന്‍, കൊള്ളക്കാരന്‍ തുടങ്ങിയ ഇതര വംശീയ രൂപങ്ങളുമായി കൂടിച്ചേരുന്നതായി കാണാം.

സ്‌കൂളിലെ അനുഭവങ്ങള്‍

ആയിഷ എന്നൊരു സ്ത്രീയുടെ ഹൈസ്‌കൂള്‍ അനുഭവങ്ങളാണ് ഇതിലൂദ്ധരിക്കുന്ന് മറ്റൊരു സംഭവം. അവള്‍ ഒമ്പതാം ക്ലാസിലാകുമ്പോഴാണ് ഹിജാബ് ധരിച്ചു തുടങ്ങുന്നത്. ഈ തീരുമാനത്തിന് മുമ്പ് ഒരറബ് വംശജയായിരുന്ന അവള്‍ ഭൂരിപക്ഷം വരുന്ന വെള്ളക്കാര്‍ക്കിടയില്‍ ഒരാളായി സഞ്ചരിക്കുകയും അവരുമായി ഒത്തുകൂടുകയും ചെയ്യാമായിരുന്നുവെങ്കിലും, ഹിജാബ് ധരിക്കാന്‍ തുടങ്ങിയത് മുതല്‍ അപ്രതീക്ഷിതമായ അനുഭവങ്ങളാണ് അവളെ കാത്തിരുന്നത്. വിചാരിക്കുകപോലും ചെയ്യാത്ത അനന്തര ഫലങ്ങളാണ് അവളെ കാത്തിരുന്നത്. ഹിജാബ് ധരിക്കാന്‍ തുടങ്ങിയത് മുതല്‍ അവള്‍ക്ക് താന്‍ ഇസ്ലാമിന് വേണ്ടിയിട്ടുള്ള ഒരു വക്താവായ പോലെ അനുഭവപ്പെട്ടു.

‘നമുക്കറിയാം, പ്രത്യേകിച്ചും ഒരു കൗമാരക്കാരിയാകുമ്പോള്‍ ലോകം മുഴുവന്‍ നമ്മെ തുറിച്ചു നോക്കുന്നതായി തോന്നിയേക്കാം. പലയിടങ്ങളിലുമായി ഒരുപാട് കാര്യങ്ങള്‍ നമുക്ക് ചുറ്റും സംഭവിക്കുന്നുണ്ട്, പക്ഷെ കാര്യങ്ങള്‍ ഏറെ കുറേ ശാന്തമാണ്. എങ്കിലും, എന്റെ കാര്യം അങ്ങനെയായിരുന്നില്ല. ലോകത്തെമ്പാടുമുള്ള മുസ്ലിം സമൂഹത്തിന്റെ വക്താവാകേണ്ടതുണ്ട് ഞാന്‍ എന്നെനിക്ക് തോന്നി. ക്ലാസില്‍ പലപ്പോഴുമായി ഡിബേറ്റുകള്‍ നടന്നുകൊണ്ടിരുന്നു. അന്ന് വെറും പതിന്നാല് വയസ്സുള്ള എന്നെ എല്ലാവരും വലിയയെന്തോ ആയിട്ടാണ് നോക്കിക്കണ്ടത്. അവരുടെ എല്ലാ ചോദ്യത്തിനും ഉത്തരം പറയേണ്ട ആളായി ഞാന്‍ ഗണിക്കപ്പെട്ടു.’

ആയിഷയുടെ സ്‌കൂള്‍ രംഗ പശ്ചാത്തലങ്ങള്‍, ഹിജാബ് ധരിക്കുന്നതിലൂടെ തുറിച്ചു നോക്കപ്പെടാനോ ചില മോശം അവസ്ഥകളിലൂടെ കടന്ന്‌പോകാനോ ഉള്ള സന്ദര്‍ഭങ്ങളൊരുക്കുകയായിരുന്നു. അവളുടെ ക്ലാസ്സില്‍ ചര്‍ച്ചകളുണ്ടാകുമ്പോഴെല്ലാം മുസ് ലിംകളുടെ പ്രതിനിധിയായി സംസാരിക്കുന്നതിനെ അവള്‍ക്കൊരു ബുദ്ധിമുട്ടായി തോന്നി. ആയിഷ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെയാണ് 9/11 ആക്രമണവും അതിനെ തുടര്‍ന്ന് വാര്‍ ഓണ്‍ ടററും സംഭവിക്കുന്നത്. സ്വാഭാവികമായും അന്ന് നടന്ന ക്ലാസ്സ്റൂം ചര്‍ച്ചകളില്‍ ആയിഷ ക്ക് വിശദീകരിക്കാനായി ഒരുപിടി ലോകകാര്യങ്ങള്‍ തന്നെയുണ്ടായിരുന്നു.

ലോകമെമ്പാടുമുള്ള മുസ്ലിംകള്‍ക്കിടയില്‍ അവളുടെ സ്‌കൂള്‍ കമ്മ്യൂണിറ്റി എങ്ങനെയാണ് ഒത്തുചേര്‍ന്നത് എന്ന് സൂചിപ്പിക്കുന്നതായിരുന്നു ആയിഷ നല്‍കുന്ന മറുപടികളിലൂടെ മനസ്സിലാകുന്നത്. ഹിജാബ് ധരിച്ചതിന് ശേഷം അവള്‍ക്കിതെല്ലാം നന്നായി വ്യക്തമായിരുന്നു. കാരണം അവളൊരു സംസ്‌കാരത്തിന്റെ പ്രതിനിധിയായി മാറിക്കഴിഞ്ഞിരുന്നു. ആയിഷ വിശദീകരിച്ചവയൊക്കെത്തന്നെ സ്‌പോട്ട്‌ലൈറ്റിനെക്കുറിച്ചാണ്.

ന്യൂനപക്ഷ മത വിഭാഗങ്ങളിലോ സമൂഹങ്ങളിലോ പെട്ട വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ സമൂഹം ചെയ്യുകയോ പുലര്‍ത്തുന്ന ചിന്തകളെക്കുറിച്ചും അവയോട് ബന്ധപ്പെട്ട പ്രവര്‍ത്തനത്തെക്കുറിച്ചും ന്യായീകരിക്കേണ്ട ഗതികോടാണ് സ്‌പോട്ട് ലൈറ്റിംഗ്
എന്ന പദം വിവക്ഷിക്കുന്നത്. ലോക വ്യവഹാരങ്ങളോടോ സമരങ്ങളോടോ താദാത്മ്യപ്പെട്ടുകൊണ്ടുള്ള വൈവിദ്യമാര്‍ന്ന നിരീക്ഷണ മേഖലകള്‍ ഇസ്ലാമിലില്ല എന്നും, ഇസ്ലാമും മുസ്‌ലിങ്ങളും അചഞ്ചലമാണ് എന്നുമുള്ള കാല്പനിക കഥകള്‍ നിര്‍മിച്ചെടുക്കുകയുമാണ് പലപ്പോഴും ഈ സ്‌പോട്ട് ലൈറ്റിംഗുകള്‍ ചെയ്യുന്നത്. മുസ്ലിം സ്ത്രീയുടെ അടിച്ചമര്‍ത്തപ്പെടലിന്റെയും, സ്ത്രീ വിദ്വേഷത്തിന്റെയും ആശയങ്ങളോട് കൂട്ടിചേര്‍ക്കപ്പെട്ട ഇസ്ലാമിന്റെ പ്രതീകമായ ഒന്നിനെ പ്രത്യക്ഷമായി ധരിക്കാന്‍ തുടങ്ങിയത് മുതലല്ലാതെ ആയിഷ ഒരു മുസ്ലിമായി തിരിച്ചറിയപ്പെട്ടിരുന്നില്ല എന്നത് അത്ഭുതകരം തന്നെ.

ഇസ്ലാമിന്റെ പേരില്‍ തീവ്രവാദത്തില്‍ ഏര്‍പെടുന്നവരുടെ ഉദ്ദേശ്യത്തെ ക്കുറിച്ചു സംസാരിക്കാനും അവയെ പ്രതിനിധീകരിച്ചു സംസാരിക്കാനും സ്‌പോട്ട്‌ലൈറ്റുകാര്‍ അവരോട് ആവശ്യപ്പെട്ടു. അതിന്റെ ഭാഗമായിട്ടാണ് 9/11അക്രമങ്ങള്‍ക്ക് പിന്നില്‍ വിദ്യാര്‍ത്ഥികളും കുറ്റവാളികളും പങ്കുവെച്ച കാര്യങ്ങളാണ് എന്ന് സ്‌പോട്ട്‌ലൈറ്റുകാര്‍ ഊഹിക്കുന്നതായി കാണാം. ഇസ്‌ലാമും മുസ്‌ലിംകളുമായി ബന്ധപ്പെട്ട ചര്‍ച്ചകളോ സംവാദങ്ങളോ ക്ലാസ്സില്‍ നടത്തപ്പെടുമ്പോള്‍ അത് പലപ്പോഴും അവളില്‍ കേന്ദ്രീകൃതമായി മാത്രമായിരുന്നു. അത് കൊണ്ട് തന്നെ അവള്‍ക്ക് വളരെയധികം ആസ്വസ്ഥതകളനുഭവപ്പെട്ടു. താന്‍ അംഗീകരിക്കാത്ത മുസ്ലിം കുറ്റവാളികളുടെ പ്രവര്‍ത്തങ്ങളുള്‍പ്പെടെ മറ്റെല്ലാത്തിനേയും ന്യായീകരിക്കാന്‍ താന്‍ ഇറങ്ങേണ്ടി വരുമെന്ന് കൗമാരക്കാരിയായ ആയിഷക്ക് തോന്നി.

ഹൈസ്‌കൂള്‍ ക്ലാസ്സുകളില്‍ സംഭവിച്ചത് എന്നതിലുപരി ആയിശയുടെ അനുഭവങ്ങള്‍, ഇസ്ലാമിനെക്കുറിച്ചുള്ള മറ്റുള്ളവരുടെ വിശാലമായ കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്നു, മുസ്ലിംകളുടെ ലോക സംഭവങ്ങളെയും പ്രവര്‍ത്തനങ്ങളെയും ചരിത്രപരവും സാമൂഹികവും രാഷ്ട്രീയവുമായ പ്രക്രിയകളേക്കാള്‍ സാംസ്‌കാരിക വിഷയങ്ങളിലേക്ക് ചുരുക്കാന്‍ ശ്രമിക്കുകകൂടിചെയ്യുന്നതായി കാണാം.

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ലോകത്തെവിടെയും മുസ്ലിം ചെയ്യുന്നതും ചെയ്യാത്തമായ എന്തും – മുസ്ലിമാകുക – എന്ന പാരമ്പര്യത്തില്‍ നിന്ന് മാത്രം ഉണ്ടായതാണത്രേ. ഈ തത്വപ്രകാരം പ്രത്യക്ഷത്തില്‍ ആയിഷ ഒരു മുസ്ലിമായത് കാരണം 9/11 അക്രമകാരികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തരം പറയാന്‍ അവളും ബാധ്യസ്തയാകുകയായിരുന്നു. 9/11 അക്രമണത്തിന്റെ അനന്തരഫലമായി ഇസ്‌ലാം എങ്ങനെയാണ് അക്രമങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നത്് എന്ന് അക്കാദമിക്കുകളായും, മാധ്യമപ്രവര്‍ത്തകരായും ഒരു വലിയ വിഭാഗം ജനങ്ങളും വിശദീകരിക്കാന്‍ ശ്രമച്ചതായി കാണാം, ഇസ് ലാമിനകത്തെ ഹിംസാത്മകമായ കാര്യങ്ങളെ വിശദീകരിക്കാന്‍ അവര്‍ പ്രത്യേകമായ ഉത്സാഹം കാണിച്ചു. പ്രത്യേകിച്ച് ഈ നെരേറ്റീവുകളുടെ പ്രധാന ഭാഗങ്ങളും ലക്ഷ്യ മിടുന്നത് മുസ്ലിം സ്ത്രീയെയായിരുന്നു.

സ്ത്രീയെ വലയം ചെയ്യുന്ന ഇസ്ലാമിക ഭരണത്തെ കുറിച്ചും, ഹിജാബിന്റെ അര്‍ത്ഥത്തെ കുറിച്ചും മുസ്ലിം സ്ത്രീയുടെ വിശ്വാസഘടനയെ കുറിച്ചും മാത്രവുമല്ല, മുസ്ലിം സംസ്‌കാരവും പാശ്ചാത്യ സംസ്‌കാരവും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളെ സംബന്ധിച്ചും, ഒരു പാട് കാലമായി നിലനില്‍ക്കുന്ന പ്രസ്തുത സംസ്‌കാരങ്ങള്‍ക്കിടയിലുള്ള വൈരുധ്യങ്ങളെ കുറിച്ചുള്ള കെട്ടുകഥകളെ കുറിച്ചും മുസ്ലിം സ്ത്രീകളോട് ചോദ്യ ശരം വന്നു. ഈ വിശകലനത്തിലെ നിര്‍ണായകമായ വിടവ്, മുസ്ലീം സമൂഹങ്ങളും പാശ്ചാത്യ സമൂഹങ്ങളും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതും, ആദ്യത്തേതിന്റെ വികസനത്തില്‍ രണ്ടാമത്തേതിന്റെ പങ്കിലൂടെ, പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതുമാണ്.

ഹിജാബ് ധരിക്കാന്‍ തുടങ്ങുന്നതിന് മുമ്പും പിമ്പും സമൂഹത്തില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന വ്യത്യസ്ത പെരുമാറ്റത്തെ മറിയം എന്ന മറ്റൊരു യുവതി വിശകലന വിധേയമാക്കുന്നുണ്ട്.

‘ഹൈസ്‌കൂള്‍ കാലത്തൊന്നും എനിക്ക് ആസ്വാഭാവികമായ അനുഭവങ്ങള്‍ ഉണ്ടായിരുന്നില്ല, ഹെയര്‍ സെക്കന്ററി രണ്ടാം വര്‍ഷം ഞാന്‍ ഹിജാബ് ധരിക്കാനാരംഭിച്ചപ്പോള്‍ മിക്കയാളുകളും എന്നെ ബഹുമാനത്തോടെയായിരുന്നു നോക്കി കണ്ടിരുന്നത്, എങ്കിലും ഒരുപാട് ചോദ്യങ്ങള്‍ എന്നോട് നിരന്തരമായി വന്നു. അതൊരു വലിയൊരു പ്രശ്‌നമായി എനിക്ക് തോന്നി. ഞങ്ങളുടെ മതത്തിലെ എല്ലാ സ്ട്രിയോടൈപിക്കല്‍ കാര്യങ്ങളെ കുറിച്ചും അവര്‍ എന്നോട് ചോദിക്കാന്‍ തുടങ്ങി. അത് കൊണ്ട് തന്നെ അവര്‍ക്കെപ്പോഴും വിശദീകരണമാവശ്യമായിരുന്നു. അതില്‍ ഇന്നും മാറ്റമൊന്നുമില്ല.’

ആയിഷയെ പോലെ തന്നെ കേവലമൊരു റെഗുലര്‍ സ്റ്റുഡന്റ് ആകുക എന്നതിലുപരി മാറിയമിനും ഹിജാബ് ധരിക്കാന്‍ തുടങ്ങിയത് മുതല്‍ ഇസ്ലാമിക വിശ്വാസത്തിനും മുസ്ലിംകള്‍ക്കും വേണ്ടിയുള്ള വക്താവായ പോലെ അനുഭവപ്പെട്ടു. മിക്കവാറും, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും മുസ്ലിം സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന ചോദ്യങ്ങള്‍ പലതും മാധ്യമങ്ങള്‍ വഴി പ്രചരിച്ചു വരുന്ന ആശയങ്ങളുടെ പശ്ചാത്തലത്തില്‍ നിന്നുമുള്ളവയായിരിക്കും എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അപരനെന്നുള്ള ധാരണയാണ് ഈ ചോദ്യങ്ങള്‍ക്കടിസ്ഥാനം.

ഇസ്ലാമിനോട് കൂട്ടി ചേര്‍ക്കപ്പെട്ട സ്ട്രിയോടൈപ്പുകളില്‍ നിന്നും ഉണ്ടായി തീര്‍ന്ന ചോദ്യങ്ങളെ കുറിച്ചാണ് മറിയം വിശദീകരിച്ചത്. ഇസ്ലാമിനെ കുറിച്ചുള്ള പാശ്ചാത്യ ചര്‍ച്ചകളിലെ പ്രധാന ഏടായ നിര്‍ബന്ധിത വിവാഹത്തെ കുറിച്ചും, ഇസ് ലാമിക ശരീഅത്തിലെ ശിരസ്സറുക്കുന്നതിനെ കുറിച്ചും, കല്ലെറിഞ്ഞു കൊല്ലുന്നതിനെ കുറിച്ചും മറിയം ചോദിക്കപ്പെട്ടിരുന്നു.മറിയമിന്റെ സുഹൃത്തുക്കളിലൊരുപാട് പേര്‍ ഇസ്ലാമിനേയും മുസ്ലിം ആശയങ്ങളേയും മനസ്സിലാക്കിയത് മാധ്യമവിചാരം കണക്കാക്കിമാത്രമായിരുന്നു. മറിയം അവൾ ഉത്തരം നല്‍കാന്‍ യോഗ്യയല്ലാത്ത ചോദ്യങ്ങള്‍ക്കുപോലും നിര്‍ബന്ധിതയായി ഉത്തരം നല്‍കേണ്ടതായി വന്നു, ഹിജാബ് ധരിക്കാത്ത സാധാരണ വിദ്യാര്‍ത്ഥിനിയായിരുന്നപ്പോഴും, ഹിജാബ് ധരിച്ചത് മുതലും സമൂഹത്തിന്റെ പെരുമാറ്റം വ്യത്യസ്തമായിരുന്നു. ഇസ്ലാമിന്റെ ഏകമാനമായ ആവിഷ്‌കാരത്തെ മനസ്സിലാക്കിയതിനാല്‍ ഇസ്ലാമിനെ കുറിച്ചുള്ള വിദ്യാര്‍ത്ഥികളുടെ സ്്ട്രിയോടൈപ്പിക്കല്‍ നിരീക്ഷണങ്ങളേയും ഇസ്ലാമിനേയും ചര്‍ച്ച ചെയ്യാനുള്ള യോഗ്യതാപത്രം നല്‍കുന്ന മാധ്യമമാകുകയാണ് ഹിജാബ് എന്നാണ് മനസ്സിലാകുന്നത്. ഇസ്ലാമിനോട് കൂട്ടിചേര്‍ക്കപ്പെട്ട സ്ട്രിയോടൈപിക്കലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ബാധ്യസ്ഥയായതോടൊപ്പം ഹിജാബ് ധരിക്കുന്നത് കാരണമായി ‘മാനസികമായ പീഡനങ്ങളും പരിഹാസങ്ങളും മറിയമിന്ന് നേരിടേണ്ടി വന്നിട്ടുണ്ട്.


“പരിഹസിക്കാന്‍ വേണ്ടി മാത്രം ചില വിദ്യാര്‍ത്ഥികള്‍ എന്നെ ‘സദ്ദാം’ ‘ഗദ്ദാഫി’ എന്നിങ്ങനെയുള്ള പേരുകള്‍ വിളിക്കുമായിരുന്നു. യഥാര്‍ത്ഥത്തില്‍ എനിക്കത് വളരെ കടുപ്പമായി തോന്നി. പക്ഷെ, ഒരു തമാശയെന്ന നിലക്ക്, ഞാനതൊരിക്കലും ഗൗനിച്ചില്ല.’


മറ്റു വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള ആക്ഷേപങ്ങള്‍ കാര്യമായെടുത്തിട്ടില്ലെന്ന് മര്‍യം പറയുന്നുണ്ടെങ്കില്‍ കൂടി, സഹപാഠികള്‍ക്ക് അവളെക്കുറിച്ചുള്ള വീക്ഷണത്തില്‍ മാറ്റം വരുത്താന്‍ കെല്പുള്ള ഒരു സാമഗ്രിയാണ് ഹിജാബ് എന്ന വസ്തുത അവരുടെ അനുഭവത്തില്‍ നിന്നും മനസ്സിലാക്കിയെടുക്കാവുന്നതാണ്. ഹിജാബ് ധരിക്കുന്നതിലൂടെ, രണ്ട് മു ദുര്‍ഭരണത്തോടുസ്ലിം ഭരണാധികാരികളുടെ ദുഷ്പേര് കൂടി ഏല്‍ക്കേണ്ടി വന്നു മര്‍യമിന്. ചില വിദ്യാര്‍ത്ഥികളുടെ കണ്ണുകളില്‍ മര്‍യമിന്റെ ഹിജാബ് ധാരണം അവളുടെ അടിച്ചമര്‍ത്താലിനോടും അതിക്രമത്തോടും, ഇത്തരം ക്രൂരഭരണാധികാരികളോടുമുള്ള ബന്ധത്തെ സൂചിപ്പിച്ചു, അതിനാല്‍ തന്നെ അവരില്‍ നിന്ന് ചില വിഷമതകളും അവള്‍ക്കുണ്ടായി.

ഈ അനുഭവങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്, അടിച്ചമര്‍ത്തലിന്റെ സൂചകമാവേണ്ട ഹിജാബ് പോലെയുള്ള ഒരു വസ്തു എങ്ങനെയാണ് അധികാരവുമായി ബന്ധപ്പെട്ട ‘വാര്‍ ഓണ്‍ ടെററി’ ന്റെ സാഹചര്യത്തില്‍ മുസ്ലിം സ്ത്രീ വിമോചനത്തിന്റെ ഒഴിയാബാധയായിത്തീര്‍ന്ന സംവാദങ്ങളുമായി കെട്ടിപ്പിണഞ്ഞത് എന്നുള്ളതാണ്. ഇത്തരത്തില്‍, മര്‍യമിന്റെ ഹിജാബ് ധാരണം അവരുടെ മതപരമായ സ്വാതന്ത്യമോ സ്വന്തം അഭിപ്രായ സ്വാതന്ത്രമോ ആയിട്ടല്ല പ്രകടനമോ ആയിട്ടല്ല മറ്റുള്ളവര്‍ വ്യാഖ്യാനിക്കുന്നത്. മറിച്ച്, ഗുണദോഷിക്കപ്പെടേണ്ടതോ തരംതാഴ്ത്തപ്പെടേണ്ടതോ ആയ അവളുടെ ‘അപരത്വത്തി’ ന്റെ പ്രതീകമായിട്ടാണ്. മര്‍യമിന്റെ സഹപാഠികള്‍ അവളെ മുസ്ലിംകളായ പ്രത്യേക അറബികളുമായി ബന്ധപ്പെടുത്തുകയും ചെയ്തിരുന്നു. ഇക്കാരണത്താല്‍, പശ്ചിമേഷ്യയുമായും ഭീകരതയും അതിക്രമവുമായും ഹിജാബിനെ ചേര്‍ക്കുന്ന മാധ്യമ സംവാദങ്ങള്‍ മര്‍യമിന്റെ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തിപ്പിടിച്ച വീക്ഷണങ്ങളാല്‍ പ്രതിധ്വനിച്ചു.

9/11 അക്രമണങ്ങളുടെയും ‘war on terror’ ന്റെയും സാഹചര്യത്തില്‍, ഈ സംഭവവികാസങ്ങള്‍ തന്റെ സെക്കണ്ടറി സ്‌കൂളിലെ അടുത്ത സുഹൃത്തുമായുള്ള ബന്ധത്തെ എങ്ങനെ ബാധിച്ചുവെന്ന് അക്കാലത്ത് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയായിരുന്ന ആമിന ചര്‍ച്ചചെയ്യുന്നു.

‘9/11 ന് ശേഷം ഞാന്‍ ശക്തമായി ഓര്‍ക്കുന്ന ഒരു സംഭവമുണ്ട്. എനിക്ക് വളരെ അടുത്ത സുഹൃദ്ബന്ധമുള്ള ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. ഞങ്ങള്‍ ഒരുമിച്ചായിരുന്നു ബസ് കയറിയിരുന്നതും മറ്റും. പക്ഷെ, 9/11 ന് ശേഷം അവളെന്നോട് സംസാരിക്കുന്നത് തന്നെ നിര്‍ത്തി. അവിശ്വസനീയമെന്തെന്ന് വെച്ചാല്‍, ഇസ്ലാമിനെ കുറിച്ച വളരെ ആക്ഷേപകരമായ ഒരു കാര്യം അവള്‍ അവളുടെ ലോക്കറില്‍ പോസ്റ്റ് ചെയ്തു. അവള്‍ ആ പോസ്റ്റര്‍ പിന്‍വലിക്കാന്‍ പിന്നീട് ഒരു ടീച്ചറുടെ ശാസനം വേണ്ടി വന്നു. അതിന് ശേഷം അവളെന്നോട് ഒരിക്കലും സംസാരിച്ചില്ല. ഇതിനു മുമ്പ്, ഞങ്ങള്‍ ഒരുമിച്ചായിരുന്നു സ്‌കൂളിലേക്ക് പോയിരുന്നതും തിരിച്ച് വന്നിരുന്നതും. ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു.’

ആമിനയെക്കുറിച്ചുള്ള മറ്റുള്ളവരുടെ കാഴ്ചപ്പാട് 9/11 മാറ്റിമറിച്ചു. ചിലര്‍ നിരീക്ഷിച്ചതനുസരിച്ച്, 9/11 നോട് സദൃശ്യമായ സംഭവങ്ങള്‍, അവരുടെ നിയന്ത്രണത്തിലില്ലാത്ത കാര്യങ്ങളുടെ മേല്‍ ഭീഷണിയും വേദനയും അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്, ഈ ദുരനുഭവങ്ങള്‍ക്ക് ഹേതുവായ സാമൂഹിക സംഘങ്ങളോട് വിദ്വേഷവും വെറുപ്പും സ്വാഭാവികമായും അനുഭവപ്പെടുന്നു. ആമിന വിവരിച്ചത് പോലെ, അവളുടെ ഒരു നല്ല സുഹൃദ്ബന്ധം എത്ര ‘സുന്ദര’മായിട്ടാണ് 9/11 അതിക്രമങ്ങള്‍ കാരണം പരിസമാപ്തി കുറിച്ചത്. ഈ അക്രമങ്ങള്‍ക്കെല്ലാം ആമിനയെ ശിക്ഷിക്കാന്‍ ശ്രമിക്കുന്ന രീതിയിലായിരുന്നു ആ സുഹൃത്തിന്റെ നിലപാട്. തീവ്രാഭിപ്രായമുള്ള ഒരു സംഘം മുസ്ലിംകള്‍ ചെയ്തതെല്ലാം, പൂര്‍ണ്ണമായും ഇസ്ലാം എന്ന മതത്തെ പ്രതിനിധീകരിച്ചാണെന്ന ചില അനുമാനങ്ങള്‍ ഈ വിദ്യാര്‍ത്ഥിനിയുടെ പ്രതിചേഷ്ടയില്‍ ഒളിഞ്ഞ് കിടക്കുന്നുണ്ട്.

പ്രത്യക്ഷമായ കാരണങ്ങളില്ലാതെ ഭീകരാക്രമണത്തിന് ശേഷം ആമിനയോട് അവളുടെ സുഹൃത്ത് വിമുഖതകാണിച്ചത് 9/11 ആക്രമണത്തിന്റെ കുറ്റവാളികളുമായി ഒരേ മതം പങ്കിടുന്നത് കാരണത്താലായിരുന്നു. അതുകൊണ്ടു തന്നെ ഏതെങ്കിലും വിധത്തില്‍ ഈ പ്രവൃത്തികള്‍ ആമിനയും അംഗീകരിക്കുന്നതായി അവള്‍ വിശ്വസിച്ചിരുന്നു എന്നതിന്റെ സൂചനയാണ്. മുസ്ലിങ്ങളെയും, ഇസ്ലാമിനെയും കുറിച്ചുള്ള ഈ സുഹൃത്തിന്റെ ഏകശിലാപരമായ ധാരണയുടെ ഫലമായി ആകസ്മികമായ കൂട്ടുകെട്ട് കാരണത്താല്‍ ആമിനയ്ക്ക് ഒരുതരം കുറ്റബോധം അനുഭവപ്പെട്ടു.
ആമിനയുടെ കാര്യത്തില്‍, അവളുടെ കുറ്റബോധമനോഭാവം പുറത്തുകൊണ്ടുവന്നത് ഹിജാബാണോ എന്നത് വ്യക്തമല്ല. എന്നിരുന്നാലും, ഹിജാബ് തീവ്രവാദവുമായും 9/11 ആക്രമണവുമായുള്ള ബന്ധത്തെ സൂചിപ്പിക്കുന്ന ഒരു രൂപകമാണെന്ന് ആയിഷയ്ക്ക് വ്യക്തമായി അനുഭവപ്പെടുന്നതായി കാണാം അവര്‍ പറയുന്നുണ്ട്:


‘എന്റെ ഒരു സുഹൃത്ത്, അവള്‍ ഞങ്ങളുടെ ക്ലാസ്സിലെ ഏക ഹിജാബിയായിരുന്നു, എന്നെ കൂടാതെ ഒരേയൊരു അറബി, അതിനാല്‍ വിദ്യാര്‍ത്ഥികള്‍ അവളെ വളയാന്‍ തുടങ്ങി. അവളെ ദ്രോഹിക്കാനായിരുന്നില്ല അവരിങ്ങനെ കൂടിയിരുന്നത്, മറിച്ച്, അവര്‍ വലിയ ജിജ്ഞാസാലുക്കളായിരുന്നു. അവള്‍ ലബനീസ് ആയിരുന്നത് കൊണ്ടും ഹിജാബണിഞ്ഞ അവളുടെ സ്വദേശികളെ അവര്‍ ടീവിയില്‍ കണ്ടിരുന്നത് കൊണ്ടും അവരവളോട് ചോദിച്ചു: നിനക്കറിയാമോ? നിന്റെ ആളുകളാണോ 9/ 11 ചെയ്തത്? ആ ചോദ്യത്തിന് അവളിങ്ങനെയാണ് മറുപടി പറഞ്ഞത്: ‘അത് അറബികളായിരുന്നില്ല. അഫ്ഗാനികളാണത് ചെയ്തത്.’

അവള്‍ അന്ന് വെറുമൊരു ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു. അതുകൊണ്ട് തന്നെ, വാര്‍ത്തകളില്‍ കേള്‍ക്കുന്നതെല്ലാം യാന്ത്രികമായി വിശ്വസിക്കുകയും അത് കൃത്യമായി അഫ്ഗാനികളിലേക്ക് ചേര്‍ത്ത് വായിക്കാനും അവള്‍ക്ക് കഴിഞ്ഞു. അവര്‍ മുസ്ലിംകളാണോ അല്ലയോ എന്നതിനെ കുറിച്ചൊന്നും അവള്‍ സൂചിപ്പിച്ചില്ല.
ഈ സമയത്ത് ആയിഷ ഹിജാബ് ധരിക്കുമായിരുന്നില്ലെങ്കിലും ഏഴാം ക്ലാസ്സിലെ അവളുടെ ഒരു സുഹൃത് സ്ഥിരമായി ഹിജാബ് ധരിയ്ക്കാറുണ്ടായിരുന്നു. ഇതിന്റെ ഫലമായി, 9/11 നെ കുറിച്ച് കൂടുതലായി അറിയാന്‍ വിദ്യാര്ഥികളെല്ലാം ആയിഷയുടെ സുഹൃത്തിന്റെ അടുത്തേക്ക് വന്നു. ഈ ആക്രമണങ്ങള്‍ ആഘോഷിക്കുന്ന തരത്തില്‍ ചിത്രീകരിക്കപ്പെട്ട ഹിജാബണിഞ്ഞ മുസ്ലിം സ്ത്രീകള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നതിനാലും ആയിഷയുടെ സുഹൃത് ഹിജാബണിയുന്നത് കൊണ്ടും, ഈ ആക്രമണങ്ങള്‍ക്ക് പിന്നിലെ പ്രേരകങ്ങളെ കുറിച്ചറിയാന്‍ വിദ്യാര്‍ത്ഥികള്‍ ഈ സുഹൃത്തിന്റെ അടുത്തേക്ക് വന്നു. വാര്‍ത്തകളിലുള്ള മുസ്ലിം സ്ത്രീകളും ആയിഷയുടെ സുഹൃത്തും ഹിജാബ് ധരിച്ചതിനാല്‍ ഇവര്‍ രണ്ട് കൂട്ടരും ഒരേ വിഭാഗത്തിലുള്ളവരാണെന്ന് ചില വിദ്യാര്‍ത്ഥികള്‍ ‘യുക്തിപരമായി’ ചിന്തിച്ചു. ഇക്കാരണത്താല്‍, ‘ഇത് നിന്റെ ആളുകളല്ലേ’ എന്ന് വിദ്യാര്‍ത്ഥികള്‍ അവളെ ചോദ്യം ചെയ്തു.

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഈ വിദ്യാത്ഥികള്‍ ഇസ്ലാം എന്നത് ഒരു വര്‍ഗ്ഗമാണെന്ന് അനുമാനിച്ചു. നൂറിന്റെ കാര്യത്തില്‍ മുമ്പ് ചര്‍ച്ച ചെയ്തത് പോലെ, ഇസ്ലാമിന്റെ വര്‍ഗ്ഗീയ സാംസ്‌കാരിക വംശീയ പരിധികള്‍ വര്‍ഗ്ഗീയ വത്കരിക്കപ്പെട്ട ഒരു മുസ്ലിം വ്യക്തിയിലേക്ക് മടങ്ങുന്നതിലപ്പുറം ഒരു ഭീകരവധിയിലേക്കാണ് മടങ്ങുന്നത് എന്നതിന്റെ മറ്റൊരു ഉദാഹരണം മാത്രമാണിത്. ആയിശയുടെ സുഹൃത്തിന്റെ പ്രതികരണം ശ്രദ്ധേയമാണ്. അത് ആന്തരീകവല്‍ക്കരിക്കപ്പെട്ട ഇസ്ലാമോഫോബിയയുടെ പൊതുവായ അനുഭവങ്ങളോടാണ് സംസാരിക്കുന്നത്.

9/11 ആക്രമണങ്ങള്‍ക്ക് പിന്നില്‍ അറബികളല്ലെന്നും അഫ്ഗാനികളാണെന്നും അവള്‍ തെറ്റിദ്ധരിച്ചതുകൊണ്ടാണ് അവരില്‍ നിന്നും തന്നെ വ്യത്യസ്തമാക്കുന്ന വര്‍ഗ്ഗീയ ഘടകങ്ങള്‍ അവള്‍ ദൃഢീകരിച്ചത്.അഫ്ഗാനികള്‍ ഒരു വിധത്തില്‍ ഈ സംഭവങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നതാണ് ആ സമയത്തെ മാധ്യമ വിശദീകരണങ്ങളില്‍ നിന്നും രാഷ്ട്രീയ പ്രസംഗങ്ങളില്‍ നിന്നും അവള്‍ മനസ്സിലാക്കിയത്. മതമനുസരിച്ചല്ലായിരുന്നു; മറിച്ച്, വര്‍ഗ്ഗമനുസരിച്ചായിരുന്നു ഇത്തരം ഭീകരവാദികളെ അവള്‍ തിരിച്ചറിഞ്ഞത്. ഈ അക്രമങ്ങളെയും ഇതിന് ഉത്തരവാദികളായവരേയും ഒരു മുസ്ലിം വിദ്യാര്‍ത്ഥിയും മറ്റു അമുസ്ലിം വിദ്യാര്‍ത്ഥികളും വീക്ഷിക്കുന്നതിലുള്ള വ്യക്തമായ അന്തരം ഈ സംഭവപരമ്പര നമുക്ക് അവതരിപ്പിച്ച് തന്നു. അവളൊരു മുസ്ലിമായത് കൊണ്ടും സെപ്തംബര്‍ 11 ന് നടന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ അവളുടെ വിശ്വാസം രീതിക്ക് നിരക്കാത്തതായത് കൊണ്ടും, ഈ ആക്രമണങ്ങളുടെ പാതകികളെ അവള്‍ വര്‍ഗ്ഗമനുസരിച്ചാണ് നിരീക്ഷിച്ചത്. അവളുടെ കാഴ്ചപ്പാടില്‍, വര്‍ഗ്ഗപരമായുള്ള വ്യത്യാസം കാരണമാണ് അവരെന്റെ ആളുകളല്ല എന്നവള്‍ സൂചിപ്പിച്ചത്. ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു അമുസ്ലിം വിദ്യാര്‍ത്ഥികളുടെ നിരീക്ഷണം. ‘ഇസ്‌ലാമിക് റേസി’

നോടും ഭീകരവാദികളോടും, പ്രവര്‍ത്തികളെയും പ്രത്യയശാസ്ത്രത്തിനെയും പ്രതിനിധാനം ചെയ്യുന്ന പ്രതീകങ്ങളായിട്ടാണ് ഹിജാബ് പോലെയുള്ള ഇസ്ലാമിക ചിഹ്നങ്ങളെ കാണുന്നത്. ഈ അക്രമങ്ങള്‍ക്ക് അനന്തരഫലമായി സ്‌കൂളില്‍ തന്റെ പെണ്മക്കളുടെ കുറിച്ചോര്‍ത്ത് ആശങ്കാകുലരായ രക്ഷിതാക്കളെയും, ഹിജാബ് ധാരികളായ മുസ്ലിംകളെയും കുറിച്ച് മറ്റൊരു വിദ്യാര്‍ത്ഥിയായ നൂര്‍ വിവരിക്കുന്നുണ്ട്:

നൂര്‍: സ്‌കൂളിലേക്ക് ബസ് കയറുമ്പോഴുള്ള സുരക്ഷയെ കുറിച്ച് രക്ഷിതാക്കള്‍ക്ക് ഉല്‍ക്കണ്ഠയുള്ള കാരണത്താല്‍ കുറച്ച് കാലത്തേക്ക് സ്‌കൂളിലേക്ക് പോകുന്നത് നിര്‍ത്തിവെച്ച ഒരു സുഹൃത്തുണ്ടെനിക്ക്. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍, വേറെ കുറച്ചുപേരും പിന്‍വാങ്ങിയിട്ടുണ്ട്. ഹിജാബ് അഴിച്ചുവെക്കാന്‍ മനസ്സില്ലാത്തത് കൊണ്ട് മാത്രമാണ് അവര്‍ വീടുകളില്‍ തങ്ങിയത്. 9/11 ന് തൊട്ടുപിന്നാലെ, എന്റെ മാതാപിതാക്കളും ഹിജാബ് ധരിക്കാതിരിക്കാന്‍ ഉപദേശിച്ചെങ്കിലും, സ്‌കൂളിലേക്ക് പോകാന്‍ വീട്ടില്‍ നിന്നിറങ്ങിയ ഉടനെ അവരറിയാതെ ഞാനത് ധരിക്കുമായിരുന്നു. സ്‌കൂളിലേക്ക് ഞാനത് ധരിച്ചാണ് പോയിരുന്നതെങ്കിലും, എന്തെങ്കിലും സംഭവിച്ചതായി എനിക്കോര്‍മ്മയില്ല.
നാവേദ് : അപ്പോള്‍, സുരക്ഷയെ കുറിച്ച് വലിയ ആശങ്കകള്‍ ഉണ്ടായിരുന്നല്ലേ?
നൂര്‍: അതേ, കുട്ടികളെ ആലോചിച്ച് ഭയം പ്രകടിപ്പിച്ചിരുന്ന മാതാപിതാക്കളായിരുന്നു അധിക പേരും. ചിലപ്പോഴൊക്കെ സബ് വേയില് വെച്ച് ഹിജാബ് ധരിച്ചവരെക്കൊണ്ട് അത് അഴിപ്പിച്ച കഥകളും മറ്റും എല്ലാവര്‍ക്കും അറിയുന്നതാണ്.


നൂര്‍ പറഞ്ഞതനുസരിച്ച് 9/11ന് ശേഷം ഹിജാബ് ധരിച്ചിരുന്ന മുസ്ലിം പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് അവരുടെ സുരക്ഷയോര്‍ത്ത് ആപത്കരമായ വേവലാതികള്‍ ഉണ്ടായിരുന്നു. നൂര്‍ പ്രകടിപ്പിച്ചത് പോലെ, അവരുടെ പെണ്‍മക്കള്‍ ഹിജാബ് ധരിക്കുന്നു എന്ന വസ്തുത കൊണ്ട് മാത്രം പ്രത്യേകമാക്കപ്പെട്ട വേവലാതികളാണിവ.

പൊതുജനത്തിന്റെ കണ്ണുകളില്‍ ഭീകരവാദത്തോട് ബന്ധം പുലര്‍ത്തുന്ന ഒരു ഇസ്ലാമിക ചിഹ്നമാണ് ഹിജാബ് എന്നത് മാതാപിതാക്കള്‍ മനസ്സിലാക്കിയതോട് കൂടി, തങ്ങളുടെ പെണ്‍മക്കള്‍ ആക്രമണങ്ങള്‍ക്കുള്ള ഉന്നമായിത്തീരുമെന്ന് അവര്‍ ഭയപ്പെട്ടു. 9/11 ആക്രമണങ്ങള്‍ കഴിഞ്ഞ് ഉടനടി ഹിജാബ് ധരിക്കുന്നത് തങ്ങളുടെ പെണ്‍മക്കളെ ‘ചീത്ത മുസ്ലിംകളായി’ ആളുകള്‍ കണക്കാക്കുമെന്ന് മാതാപിതാക്കള്‍ വ്യാകുലപ്പെട്ടു.

(കടപ്പാട്: യഖീൻ ഇൻസ്റ്റിറ്റ്യൂട്ട് ,

വിവർത്തനം : മുഹ്സിന ഖദീജ, മുഫീദ റന്ത )

വിവർത്തനം

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.