winter is coming
winter is coming
തെറ്റിദ്ധരിക്കരുത്, ഗെയിം ഓഫ് ത്രോണ്‍സിലെ വാക്കുകളല്ല. തണുപ്പു കാലത്തെ കുറിച്ച് തന്നെയാണ് പറയാനുള്ളത്. നല്ല ഉള്ളം തണുപ്പിക്കുന്ന കാലം. അധികം ദൂരത്തല്ലാതെ ആ ശൈത്യകാലം തന്നെയാണ് പ്രതീക്ഷ.
ശൈത്യം എനിക്ക് വിശിഷ്ട കാലമാണ്. നിശബ്ദമായി മോഹിപ്പിക്കുന്ന മഞ്ഞ് വീഴ്ചയുടെ സൗന്ദര്യമാണ് അതെനിക്ക്. മഞ്ഞ് ദൈവത്തിന്റെ കാരുണ്യ രൂപകമായാണ് എനിക്ക് തോന്നുന്നത്. മഞ്ഞ് മൂടിപ്പടരുന്ന വഴികളില്‍ അല്ലാഹുവിന്റെ കൃപയുടെ കിരണങ്ങള്‍ നിറം പകരുന്ന പോലെ.
ശൈത്യകാലത്തെ മനം കുളിര്‍പ്പിക്കുന്ന രണ്ട് കഥകളാണ് ഇനി കോറിയിടുന്നത്. ദയയിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നവയാണവ രണ്ടും. ലളിതമായ കാരുണ്യപ്രവൃത്തികളില്‍ മനുഷ്യര്‍ എത്തിച്ചേരുന്ന സ്‌നേഹത്തിന്റെ രണ്ടാഖ്യാനങ്ങള്‍.
ആദ്യ കഥ അസീസ് മഹ്മൂദ് ഹുദായി പള്ളിയിലെ പുതിയ ഇമാമിന്റേതാണ്. ഇസ്താംബൂളിനടുത്തുള്ള ഉസ്‌കുദാറിലുള്ള പള്ളി അസീസ് മഹ്മൂദ് ഹുദായിയിലെ ഇമാമണയാള്‍. പ്രശസ്തനായ സൂഫിയെ അനുസ്മരിച്ചാണ് ഈ നാമകരണം.
ഇസ്താംബൂളിലെത്തുന്ന വിദേശ സഞ്ചാരികളില്‍ നഗരത്തിലെ വളര്‍ത്തുമൃഗ സൗഹാര്‍ദ്ദ ബോധം ശ്രദ്ദിക്കാത്തവരുണ്ടാകില്ല. പല കടകളില്‍ പൂച്ചകള്‍ വില്‍പനക്കു പ്രദര്‍ശിപ്പിച്ചിട്ടുണ്ടാകും. വശ്യ മനോഹരമായ രോമപ്പൂച്ചകളിലേക്ക് കണ്ണു പായും. ഈ സൗന്ദര്യ വശീകരണം നഗരത്തിലെ ജീവിതം, സഞ്ചാരം, ഉപഭോഗം തുടങ്ങി സര്‍വ മേഖലകളിലേക്കും വ്യാപിക്കുന്നുണ്ട്. ചില ചരിത്ര സ്ഥാപനങ്ങളില്‍ വരെ വളര്‍ത്തുമൃഗ സംസാരം കാണാം. പള്ളികളിലും ചരിത്ര കേന്ദ്രങ്ങളിലും വളര്‍ന്നു ശീലിച്ച പൂച്ചകളുണ്ട് ഇസ്താംബൂളില്‍. ഹഗിയാ സോഫിയ പള്ളിയിലെ പൂച്ച അതില്‍ പ്രശസ്തമാണ്. ടുംബ്ലര്‍ അക്കൗണ്ട് പോലുമുള്ള പൂച്ച സന്ദര്‍ശകരുടെ പരിലാളനകളും കളി ചിരികളുമായി കഴിയുന്നു.

അസീസ് മഹ്മൂദ് ഹുദായി പള്ളിയിലെ ഇമാം ശീതകാലമാണ് വരാനിരിക്കുന്നതെന്ന് ഓര്‍ത്തു. ഇസ്താംബൂളിലെ തെരുവ് പൂച്ചകള്‍ക്ക് മഞ്ഞുവീഴ്ചയില്‍ പോകാന്‍ ഇടമില്ലെന്ന ചിന്ത അയാളെ ഗ്രസിച്ചു. തന്റെ മനോഹരവും മുന്തിയതുമായ പരവതാനി വിരിച്ച പള്ളിവാതില്‍ നഗരത്തിലെ പൂച്ചകള്‍ക്ക് തുറന്നുകൊടുക്കാനായിരുന്നു അയാളുടെ അന്തിമ പരിഹാരം ചെന്നെത്തിയത്. തണുത്തുറയുന്ന ശൈത്യകാലത്ത് പള്ളിയില്‍ പൂച്ചകള്‍ക്കൊരിടം. ഇമാം മുസ്തഫ എഫെ അങ്ങനെ ചെയ്യാന്‍ തീരുമാനിച്ചത് മൃഗങ്ങളുടെ അവകാശങ്ങളെക്കുറിച്ചുള്ള പാശ്ചാത്യ പ്രതിബദ്ധത കൊണ്ടല്ല, മറിച്ച് ഒരു അര്‍പ്പണബോധമുള്ള മുസ്‌ലിം എന്നതിന്റെ അര്‍ഥം നിറവേറ്റുന്നതു കൊണ്ടാണ്. പല മുസ്‌ലികളെയും പോലെ ദൈവത്തിന്റെ കരുണ നാം ദൈവത്തിന്റെ സൃഷ്ടികളോട് പെരുമാറുന്ന രീതിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹവും വിശ്വസിക്കുന്നു. ഈ സുഹൃത്തുക്കള്‍ പ്രവാചക പൈതൃകം മറന്നിട്ടില്ല. ‘ജന്തുക്കളോടുള്ള പെരുമാറ്റത്തില്‍ നിങ്ങള്‍ ദൈവത്തെ സൂക്ഷിക്കുക’.
കഥ പിടികിട്ടിയെന്ന് തോന്നുന്നു, എന്നാലും ചിലത് കൂടി പറയാം. മസ്ജിദ് ചരിത്രത്തേക്കാള്‍ കൂടുതല്‍ ആഖ്യാനങ്ങളാണ് ഈ ആര്‍ദ്രഹൃദയനായ മുസ്ലീം ഇമാമിന്റെ പൂച്ചകളോടുള്ള പെരുമാറ്റത്തെക്കുറിച്ച് ഇപ്പോള്‍ വരുന്നത! ഇതിനകം ഈ പൂച്ചകളുടെ ചില വീഡിയോകള്‍ ഒരു ദശലക്ഷത്തിലധികം കാഴ്ചകള്‍ നേടി. ഈ ഇമാമിന്റെ കഥകള്‍ ഓണ്‍ലൈനില്‍ പങ്കിടുന്ന ആയിരക്കണക്കിന് ആളുകളെ ഞാന്‍ കാണുന്നു.
തണുപ്പുകാലം വരും.
തണുപ്പുകാലം വരും
ഇത് ഒരു ഒറ്റപ്പെട്ട കഥയല്ല. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, ഓട്ടോമന്‍ സമൂഹങ്ങളിലെ (ഇന്നത്തെ തുര്‍ക്കി, പലസ്തീന്‍, സിറിയ, ലെബനന്‍, ഈജിപ്ത്, ബോസ്‌നിയ, ഗ്രീസ് ) ഒരു പ്രാചീന പാരമ്പര്യത്തെക്കുറിച്ച് ഒരു സുഹൃത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് മനസ്സിലേക്ക് വരുന്നു. മഞ്ഞ് വീഴാന്‍ തുടങ്ങുമ്പോഴെല്ലാം ആളുകള്‍ കുന്നു കയറും. പക്ഷികള്‍ക്കായി ധാന്യം വിതരണം ചെയ്യാനാണ് ആ പോക്ക്. കാരണം ലളിതമാണ്: പക്ഷികള്‍ ദൈവത്തിന്റെ സൃഷ്ടികളാണ്. പ്രവാചകന്‍ പറഞ്ഞതുപോലെ, പരമകാരുണികനായ ദൈവം നിങ്ങളോട് കരുണ കാണിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, പരമകാരുണികന്റെ സൃഷ്ടിയോട് കരുണ കാണിക്കുക.
പക്ഷികള്‍ക്ക് ഭക്ഷണം നല്‍കുന്ന ഈ പാരമ്പര്യത്തെക്കുറിച്ച് എന്റെയൊരു ഫലസ്തീന്‍ സുഹൃത്ത് പോസ്റ്റിട്ടു:
ഖലീഫ ഉമര്‍ ഇബ്‌നു അബ്ദുള്‍ അസീസ് പറഞ്ഞു:
‘മലമുകളില്‍ പോയി ധാന്യമണികള്‍ വിതറാം, മുസ്ലീം രാജ്യത്ത് പക്ഷികള്‍ പട്ടിണി കിടന്ന് മരിക്കാതിരിക്കട്ടെ.
പൂച്ചകള്‍ തണുപ്പ് സഹിക്കാതെ മരിക്കാതിരിക്കട്ടെ. പക്ഷികള്‍ പട്ടിണി കിടന്ന് മരിക്കാതിരിക്കട്ടെ.
അനുകമ്പയുടെ ഈ ഒഴുക്ക് മനോഹരവും ഉദാരവുമായ രീതിയില്‍ ദയ കാണിക്കുന്ന ജീവികളിലേക്ക് തിരികെ കൊണ്ടുവന്നവനാണ് മനുഷ്യന്‍. ഞാന്‍ ദശലക്ഷക്കണക്കിന് മനുഷ്യ അഭയാര്‍ഥികളെക്കുറിച്ച് ചിന്തിച്ചു. തുര്‍ക്കിയില്‍, ലെബനനില്‍, ജോര്‍ദാനില്‍, യൂറോപ്പില്‍. ദശലക്ഷക്കണക്കിന് ആളുകള്‍ സിറിയയില്‍ ആഭ്യന്തരമായി കുടിയിറക്കപ്പെട്ടു. ഭവനരഹിത ജനങ്ങള്‍, പട്ടിണി കിടക്കുന്ന മനുഷ്യര്‍, അഭയാര്‍ഥികള്‍ എന്നിവര്‍ ഒരു രാജ്യത്തും അവഗണിക്കപ്പെടാതിരിക്കട്ടെ.
തണുപ്പുകാലം വരും
തണുപ്പുകാലം വരും
ഇല്ല, മനുഷ്യരും പൂച്ചകളും വേര്‍ദ്വന്ദങ്ങളാണെന്ന് സ്ഥാപിക്കാന്‍ എനിക്ക് താല്‍പ്പര്യമില്ല. മനുഷ്യനോടുള്ള അമിത സ്‌നേഹം പൂച്ചകളോടും പക്ഷികളോടും മറ്റിതര ജന്തുക്കളോടും ക്രൂരമായി പെരുമാറാന്‍ ആരെയും തോന്നിപ്പിക്കണമെന്നില്ലല്ലോ. നമ്മുടെ ഹൃദയങ്ങള്‍ വളരെ വിശാലമാണല്ലോ.
നമുക്കെല്ലാവര്‍ക്കും വേണ്ടത്ര ധാന്യമണികളുണ്ട്.
മതിയായ ചൂടും,
അത്യാവശ്യം ദയയും,
മതിയായ പാര്‍പ്പിടവുമുണ്ട്.
നമുക്കെല്ലാമുണ്ട്.
ചില ഘട്ടങ്ങളില്‍ നേരിട്ടുള്ള, അടിയന്തര അനുകമ്പ ആവശ്യപ്പെടുന്ന എന്തോ ഒന്ന് നമ്മള്‍ക്കുള്ളിലുണ്ടെന്ന് എനിക്കനുഭവിച്ചറിയാം. നാം ആവശ്യം കാണുന്നു, ആവശ്യം നിറവേറ്റാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു.
ആ പൂച്ചകള്‍ക്ക് അഭയം നല്‍കാനുള്ള ആഗ്രഹം നിലനില്‍ക്കുന്നിടത്തോളം, മനുഷ്യത്വത്തിന്റെ ചിലത് നമ്മില്‍ അവശേഷിക്കുന്നു. പക്ഷികള്‍ക്കായി മഞ്ഞില്‍ ധാന്യമണി എറിഞ്ഞു കൊടുക്കുന്ന കാലം വരെ മനുഷ്യന്‍ എന്ന പേരിന് നാം യോഗ്യരായിരിക്കും.
ആ ആഗ്രഹം മനോഹരമാണ്.
ദിവ്യമായ അനുകമ്പ എത്ര സുന്ദരം.
ലോകത്തൊരു കുടുംബവും സമൂഹവും, ചുറ്റുവട്ടത്തൊരു മനുഷ്യക്കുഞ്ഞുമില്ലാത്ത സമയം വരെ മനുഷ്യ മനസ്സില്‍ കാരുണ്യം വറ്റാതെ നീരുറവ പൊട്ടുന്നത് എത്ര ദൈവികമാണ്.

മുഹമ്മദ് നബി പറഞ്ഞു: മറ്റൊരാളുടെ കഷ്ടപ്പാടുകള്‍ നമ്മെ ചലിപ്പിക്കുന്നില്ലെങ്കില്‍, നമ്മള്‍ മനുഷ്യന്‍ എന്ന പേരിന് യോഗ്യരല്ല. പേര്‍ഷ്യന്‍ കവി സാദി മുഹമ്മദിന്റെ വചനം എടുത്ത് തന്റെ മാസ്റ്റര്‍പീസ് കൃതിയായ റോസ് ഗാര്‍ഡന്റെ ആമുഖത്തില്‍ ഗോലെസ്തന്‍ എഴുതി:
Human beings are members of a whole,
In creation of one essence and soul.
If one member is afflicted with pain,
Other members uneasy will remain.
If you have no sympathy for human pain,
The name of human you cannot retain.
അതിനാല്‍, അതെ, സുഹൃത്തുക്കളെ… തുറക്കപ്പെടേണ്ട യഥാര്‍ഥ പള്ളി ഇസ്താംബൂളിലുള്ളത് മാത്രമല്ല, മനുഷ്യ ഹൃദയങ്ങളുടെ ആന്തരിക ‘പള്ളി’ യാണ്. വാത്സല്യമില്ലായ്മയുടെ തണുപ്പില്‍ വിറയ്ക്കുന്ന എല്ലാ ജീവജാലങ്ങള്‍ക്കും ഉള്ളില്‍ അഭയം കണ്ടെത്തുന്നതിന്, ഈ പള്ളികളാണ് തുറക്കേണ്ടത്. നമുക്ക് നമ്മുടെ ഹൃദയത്തിന്റെ വാതിലുകള്‍ തുറന്ന് പരസ്പരം സ്വീകരിക്കാം. കാരുണ്യത്തിന്റെ വിത്തുകള്‍ ഇവിടെയും അവിടെയും ഓരോ പക്ഷിയും എറിയട്ടെ.
വിവർത്തനം: സ്വാലിഹ് കുഴിഞ്ഞൊളം
Add comment