ഇന്ത്യയിലെ ഇസ്‌ലാമിക പ്രബോധനത്തില്‍ വലിയ പങ്കു വഹിച്ച ചിശ്തിയ്യ സ്വൂഫീ സരണിയിലെ പ്രധാന ശൈഖാണ് നിസാമുദ്ദീന്‍ ഔലിയയുടെ മുരീദും പിന്‍ഗാമിയുമായി മഹ്‌മൂദ് ബ്‌നു യഹ്‌യ ബ്‌നു അബ്ദില്ലത്വീഫ് അല്‍യസ്ദി എന്ന പൂര്‍ണ നാമമുള്ള1 ക്രി. 13,14 നൂറ്റാണ്ടുകളില്‍ ജീവിച്ച നസ്വീറുദ്ദീന്‍ മഹ്‌മൂദ് ചിറാഗെ ദഹ്‌ലി (റ). കുടുംബപരമായി ഉമറുബ്‌നുല്‍ ഖത്വാബ് (റ) ലേക്കാണോ ഹസന്‍ (റ) വിലേക്കാണോ പരമ്പര ചെന്നെത്തുന്നതെന്നതില്‍ ചരിത്രകാരന്മാര്‍ക്കിടയയില്‍ ഭിന്നാഭിപ്രായമാണ് ഉള്ളത്2.
ഖുറാസാനിലായിരുന്ന കുടുംബം പിന്നീട് അവിടെ നിന്ന് ലാഹോറിലേക്ക് കുടിയേറിപ്പാര്‍ത്തത് പിതാമഹനായ ശൈഖ് അബ്ദുല്ലത്വീഫിന്റെ കാലത്താണ്. അവിടെ വെച്ചാണ് നസ്വീറുദ്ദീന്‍ മഹ്‌മൂദിന്റെ പിതാവായ യഹ്‌യ ജനിച്ചത്. തന്റെ വിവാഹ ശേഷം അദ്ദേഹവും ഭാര്യയും ലാഹോര്‍ ഉപേക്ഷിച്ച് ഉത്തര്‍ പ്രദേശിലെ അവധിലേക്ക് താമസം മാറ്റി. ഇവിടെ വെച്ചാണ് നസ്വീറുദ്ദീന്‍ മഹ്‌മൂദ് ജനിക്കുന്നത്. ഇതിനാല്‍ തന്നെ പേരിലേക്ക് അവധി എന്ന് ചേര്‍ത്തും അദ്ദേഹം അറിയപ്പെടാറുണ്ട്3. ജന്മനാട് അയോധ്യയാണെന്നും ബാരാബങ്കിയാണെന്നുമൊക്കെയുള്ള വ്യത്യസ്ത അഭിപ്രായങ്ങള്‍ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.4 നസ്വീറുദ്ദീന്‍ മഹ്‌മൂദിന്റെ ജനന വര്‍ഷം കൃത്യമായി എവിടെയും രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ഹി. 757 ല്‍ വഫാത്താകുമ്പോള്‍ 82 വയസ്സായിരുന്നുവെന്ന് ചരിത്രകാരനായ മുഹമ്മദ് ഖാസിം ഫരിശ്ത അഭിപ്രായപ്പെടുന്നുണ്ട്. ഇതടിസ്ഥാനത്തില്‍ ഹി. 675 ല്‍ അഥവാ ക്രി. വര്‍ഷം 1276 ലായിരിക്കണം അദ്ദേഹത്തിന്റെ ജനനം.
മഹ്‌മൂദ് എന്നാണ് യഥാര്‍ത്ഥ നാമം. നസ്വീറുദ്ദീന്‍ എന്നതും ചിറാഗെ ദഹ്ലി എന്നതും പിന്നീട് ലഭിച്ച സ്ഥാനപ്പേരുകളാണ്. വിളക്ക് എന്നര്‍ഥം ലഭിക്കുന്ന ചിറാഗ് എന്ന സ്ഥാനപ്പേര് ലഭിക്കാനുള്ള പല കാരണങ്ങള്‍ ചരിത്രകാരന്മാര്‍ പറയാറുണ്ട്.
ജഹാനിയാനെ ജഹാന്‍ ഗശ്ത് എന്ന പേരില്‍ പ്രസിദ്ധനായ ജലാലുദ്ദീന്‍ ബുഖാരി(റ) മക്കയിലെത്തിയപ്പോള്‍ ഇമാം യാഫിഈ (റ)യുമായി സന്ധിക്കുകയും ഡല്‍ഹിയെ കുറിച്ചും അവിടെയുള്ള മഹാന്മാരെ കുറിച്ചും സംസാരിക്കുന്നതിനിടയില്‍ ഇമാം യാഫിഈ (റ) പറഞ്ഞു: ”ഡല്‍ഹിയില്‍ ധാരാളം മഹാന്മാരുണ്ടായിരുന്നു. എല്ലാവരും മരണപ്പെട്ടു പോയി. ഇപ്പോള്‍ ഡല്‍ഹിയുടെ വിളക്കായി ശൈഖ് നസ്വീറുദ്ദീന്‍ അവധി മാത്രമാണ് അവശേഷിക്കുന്നത്”5. ഈ പ്രയോഗത്തില്‍ നിന്നാണ് പ്രസ്തുത പേര് വന്നതെന്നതാണ് ഒരു അഭിപ്രായം.
ഒരിക്കല്‍ കുറച്ചു ദര്‍വീശുകള്‍ നിസാമുദ്ദീന്‍ ഔലിയ (റ)യെ സന്ദര്‍ശിക്കാന്‍ ഡല്‍ഹിയിലെത്തുകയും അവര്‍ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ ആ സദസ്സിലേക്ക് ശൈഖ് നസ്വീറുദ്ദീന്‍ അവധി (റ) കടന്നു വരികയും ചെയ്ത സമയത്ത് നിസാമുദ്ദീന്‍ ഔലിയ (റ) അദ്ദേഹത്തോട് ഇരിക്കാന്‍ നിര്‍ദേശിച്ചു. തല്‍സമയം താന്‍ ഇരുന്നാല്‍ തന്റെ പിന്‍ഭാഗം ദര്‍വീശുകള്‍ക്ക് നേരെയായിപ്പോകുമെന്ന് വേവലാതിപ്പെട്ട നസ്വീറുദ്ദീനോട് നിസാമുദ്ദീന്‍ ഔലിയ (റ) പറഞ്ഞു: ”വിളക്കിനെ സംബന്ധിച്ചിടത്തോളം മുന്‍ഭാഗവും പിന്‍ഭാഗവും സമമാണ്. വിളക്ക് എങ്ങനെ വെച്ചാലും എല്ലാ ഭാഗത്തും ഒരു പോലെ പ്രകാശം പരത്തും”. ഗുരുവിന്റെ കല്‍പന പ്രകാരം അദ്ദേഹം ദര്‍വീശുകള്‍ക്ക് മുന്നിലായി ഇരുന്നു. അന്നു മുതല്‍ ചിറാഗെ ദഹ്‌ലി എന്ന് അദ്ദേഹം വിളിക്കപ്പെട്ടു എന്നതാണ് മറ്റൊരു അഭിപ്രായം6.
വളര്‍ച്ച
ഒമ്പതാമത്തെ വയസ്സില്‍ പിതാവിനെ നഷ്ടപ്പെട്ട നസ്വീറുദ്ദീന്റെ തുടര്‍ പഠനകാര്യങ്ങളൊക്കെ മാതാവാണു ശ്രദ്ധിച്ചിരുന്നത്. പ്രസിദ്ധ ഹനഫീ കര്‍മ ശാസ്ത്രജ്ഞനും ഗിയാസുദ്ദീന്‍ തുഗ്ലക്കിന്റെ കാലഘട്ടം വരെ ഡല്‍ഹിയിലെ മുദരിസുമായിരുന്ന അബ്ദുല്‍ കരീം ശര്‍വാനിയുടെ അടുത്തു നിന്നാണ് ഹിദായ, ഉസ്വൂലുല്‍ ബസ്ദവിയടക്കമുള്ള പരമ്പരാഗത ഗ്രന്ഥങ്ങള്‍ പഠിച്ചത്7. മൗലാനാ ഇഫ്തിഖാറുദ്ദീന്‍ മുഹമ്മദ് ഗീലാനിയും ഖാളീ മുഹ്‌യിദ്ദീന്‍ കാശാനിയും ശര്‍വാനിക്കു ശേഷമുള്ള അദ്ദേഹത്തിന്റെ ഗുരുക്കന്മാരില്‍ പ്രധാനികളാണ്8.

ഹി. 747 ല്‍ വഫാതായ പ്രഗത്ഭ പണ്ഡിതനും ശംസുല്‍ മആരിഫ് എന്ന ഗ്രന്ഥത്തിന്റെ രചയിതാവുമായ ശൈഖ് ശംസുദ്ദീന്‍ മുഹമ്മദ് യഹ്‌യയും അദ്ദേഹത്തെ ഏറെ സ്വാധീനിച്ച ഗുരുവാണ്9. ശൈഖ് ശംസുദ്ദീനെ പ്രശംസിച്ചു കൊണ്ടു അദ്ദേഹം അറബിയില്‍ രണ്ടു വരി കവിത എഴുതുകയുണ്ടായി:
സഅല്‍തുല്‍ ഇല്‍മ മന്‍ അഹ്യാക ഹഖന്‍
ഫ ഖാലല്‍ഇല്‍മു ശംസുദ്ദീനി യഹിയാ
(അറിവിനോടു ഞാന്‍ ചോദിച്ചു: നിന്നെയാരാണ് ജീവിപ്പിച്ചത്. അറിവ് പറഞ്ഞു: ശംസുദ്ദീന്‍ യഹ്‌യ)10.
ബാഹ്യമായ അറിവുകള്‍ കരസ്ഥമാക്കിയ ശേഷം 25 ാം വയസ്സില്‍ ആത്മീയ മേഖലയിലേക്കു പ്രവേശിക്കുകയും ലൗകിക ബന്ധങ്ങളൊക്കെ ഉപേക്ഷിക്കുകയും ചെയ്ത നസ്വീറുദ്ദീന്‍ മഹ്‌മൂദ് മരുഭൂമിയിലൂടെയും കാടുകളിലൂടെയും അലയാന്‍ തുടങ്ങി. എട്ടു വര്‍ഷം നീണ്ട ഈ അലച്ചിലിനിടയില്‍ ഒരു നേരത്തെ ജമാഅത്തു പോലും അദ്ദേഹം നഷ്ടപ്പെടുത്തിയില്ല. എല്ലാ നോമ്പും മുറ പോലെ പാലിക്കുകയും പച്ചിലകള്‍ കൊണ്ട് നോമ്പ് തുറക്കുകയും ചെയ്തു 1111.
43-ാം വയസ്സില്‍ അവധില്‍ നിന്ന് ഡല്‍ഹിയിലേക്കു വന്നപ്പോഴാണ് നിസാമുദ്ദീന്‍ ഔലിയ (റ)യുടെ മുരീദാവുകയും അദ്ദേഹത്തിന്റെ ഖിദ്മത്തില്‍ കഴിഞ്ഞു കൂടുകയും ചെയ്തത്. ഹസ്‌റത്തിന്റെ മറ്റു മുരീദുമാരൊക്കെ അദ്ദേഹത്തെ നസ്വീറുദ്ദീന്‍ മഹ്‌മൂദ് ഗഞ്ച് എന്നാണു വിളിച്ചിരുന്നത്. അല്‍പകാലത്തിനു ശേഷം ഹസ്‌റതിന്റെ സമ്മത പ്രകാരം തന്റെ ജീവിച്ചിരിക്കുന്ന മാതാവിനു സേവനം ചെയ്യാനായി അവധിലേക്കു തന്നെ പോയി. മാതാവിന്റെ മരണ ശേഷം വീണ്ടും ഡല്‍ഹിയിലേക്കു തിരിച്ചു വന്നു. പിന്നീട് കുടുംബ കാര്യങ്ങള്‍ നോക്കാനായി ഇടയ്ക്ക് ഹസ്‌റത്തിന്റെ സമ്മതത്തോടെ അവധിലേക്കു പോവുകയും ഡല്‍ഹിയിലേക്കു തന്നെ തിരിച്ചു വരികയും ചെയ്യാറുണ്ടായിരുന്നു12. ഹസ്‌റതുമായി ബൈഅത്തു ചെയ്തതിനു ശേഷം കഠിനമായ പരിശ്രമങ്ങളിലൂടെയും രിയാളകളിലൂടെയും ആത്മീയ പടവുകള്‍ കയറി. ആത്മീയതയുടെ ഭാഗമായി പലപ്പോഴും ഭക്ഷണം പൂര്‍ണമായും ത്യജിച്ച് പത്തു ദിവസങ്ങളൊക്കെ കഴിച്ചു കൂട്ടുമായിരുന്നു. ചില സമയങ്ങളില്‍ വിശപ്പ് അസഹ്യമാകുമ്പോള്‍ ചെറുനാരങ്ങാ നീര് കഴിച്ചു സംതൃപ്തിയടയുകയും ചെയ്യാറുണ്ടായിരുന്നു13.
ഈ സമയത്ത് അമീര്‍ ഖുസ്‌റു മുഖേനെ അദ്ദേഹം ഹസ്‌റത് നിസാമുദ്ദീന്‍ ഔലിയ (റ)യോടു തന്റെ ആരാധന കര്‍മങ്ങളില്‍ നിന്ന് തന്നെ നിരന്തരം അകറ്റി നിര്‍ത്തുന്ന ജനങ്ങളോടുള്ള ഇടപെടലില്‍ നിന്ന് മുക്തനാകാന്‍ വേണ്ടി മരുഭൂമികളിലും മലമുകളിലും പോയി ആരാധിക്കാന്‍ സമ്മതം ചോദിച്ചെങ്കിലും മറുപടിയായി ഹസ്‌റത് മറുപടി പറഞ്ഞു: ജനങ്ങള്‍ക്കിടയില്‍ ജീവിച്ച് അവരുടെ ദേഷ്യവും വെറുപ്പുമൊക്കെ സഹിച്ചു കൊണ്ടു ജീവിക്കണം. അതിനു പകരം സ്‌നേഹവും സഹനവും തിരിച്ചു നല്‍കാന്‍ സാധിക്കണം14.
പിന്‍ഗാമികള്‍
ഗുരുവായ നിസാമുദ്ദീന്‍ ഔലിയ (റ)യുടെ വഫാത്തിനു ശേഷം അദ്ദേഹത്തിന്റെ പകരക്കാരനും ഖലീഫയുമായി നസ്വീറുദ്ദീന്‍ മഹ്‌മൂദ് ജനങ്ങള്‍ക്കു സേവനം ചെയ്യാന്‍ ആരംഭിച്ചു. മരണ നേരത്ത് ഗുരുവിനോട് ഡല്‍ഹി വിട്ട് ഹജ്ജിനു പോകാനും ശിഷ്ട ജീവിതം മദീനയില്‍ കഴിച്ചു കൂട്ടാനും ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും നിസാമുദ്ദീന്‍ ഔലിയ അതിനെ എതിര്‍ത്ത് ഡല്‍ഹിയില്‍ തന്നെ താമസമാക്കാന്‍ നിര്‍ദേശം നല്‍കി 15.
പില്‍ക്കാലത്ത് ചരിത്രത്തില്‍ പ്രശസ്തരായി മാറിയ സ്വൂഫിവര്യന്മാരെ വാര്‍ത്തെടുക്കാനും അവര്‍ക്കു ശിക്ഷണം നല്‍കാനും ഈ സമയത്ത് അദ്ദേഹത്തിനു സാധിച്ചു. ബന്ദ നവാസ് എന്ന പേരില്‍ പ്രസിദ്ധനായ സയ്യിദ് മുഹമ്മദ് ഗേസൂ ദറാസ്, തന്റെ സഹോദരി പുത്രന്‍ കൂടിയായ ശൈഖ് കമാലുദ്ദീന്‍ ദഹ്ലവി, ജഹാനിയാന്‍ ജഹാന്‍ ഗശ്ത് എന്ന പേരില്‍ പ്രസിദ്ധനായ സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി, മൗലാനാ അലാഉദ്ദീന്‍ സന്ദേലവി, നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവായ സയ്യിദ് മുഹമ്മദ് ബ്‌നു ജഅ്ഫര്‍ അല്‍ഹുസൈനി അല്‍മക്കി തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ ഖലീഫമാരില്‍ പ്രധാനികളാണ്16.
സുല്‍ത്താന്‍ മുഹമ്മദ് ബ്‌നു തുഗ്ലക്ക് പല രീതിയിലും പണ്ഡിതരെയും സൂഫികളെയും ബുദ്ധിമുട്ടിക്കുകയും അവരെ തന്റെ സേവകരായി ഉപയോഗിക്കുകയും ചെയ്തിരുന്നു. നസ്വീറുദ്ദീന്‍ മഹ്‌മൂദും അത്തരത്തില്‍ പീഢനം നേരിട്ടതായി കാണാന്‍ കഴിയുന്നുണ്ട്. രാജാവിനെതിരെ പ്രതികാരം ചെയ്യാന്‍ അദ്ദേഹത്തോട് പലരും നിരന്തരം ആവശ്യപ്പെട്ടെങ്കിലും ക്ഷമയും സമര്‍പ്പണവും (സ്വബ്ര്‍, തസ്‌ലീം) മുഖമുദ്രയാക്കി ജീവിക്കണമെന്ന തന്റെ ഗുരുവിന്റെ ഉപദേശം മുറുകെ പിടിച്ചു കൊണ്ട് തിരിച്ചൊന്നും ചെയ്യാന്‍ മഹാനര്‍ തുനിഞ്ഞില്ല. പ്രതികാരമാവശ്യപ്പെട്ടവര്‍ക്ക് ഒരു കവിതയിലൂടെ അദ്ദേഹം മറുപടിയെഴുതി:
ചൂന്‍ ഹവാലത്ഹായെ ഈന്‍ ളര്‍ബത് സ ജായെ ദീഗര്‍ അസ്ത്
നന്‍ഗം ആയദ് ഗര്‍ ബ ഗൂയം അസ് ഫുലാന്‍ റന്‍ജീദ അം
(എല്ലാം റബ്ബിന്റെ തീരുമാനമായിരിക്കെ ഒരു മനുഷ്യന്‍ എന്നെ ആക്രമിച്ചുവെന്നു പരാതിപ്പെടുന്നതു പോലും മോശമായാണ് എനിക്ക് അനുഭവപ്പെടുന്നത്)17.
ഗുരുവിന്റെ മരണ ശേഷം 32 വര്‍ഷം കഴിഞ്ഞ് ഹി. 757 (ക്രി. 1356) റമദാന്‍ 18 നാണ് നസ്വീറുദ്ദീന്‍ മഹ്‌മൂദ് വഫാത്തായത്. ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ മുറിയില്‍ തന്നെയാണ് ഖബര്‍ സ്ഥിതി ചെയ്യുന്നത്.18
രചനകളും അധ്യാപനങ്ങളും
രണ്ടു വാമൊഴികളാണ് (മല്‍ഫൂസാത്ത്) നസ്വീറുദ്ദീന്‍ മഹ്‌മൂദിന്റേതായി ക്രോഡീകരിക്കപ്പെട്ടിട്ടുള്ളത്. നസ്വീറുദ്ദീന്‍ മഹ്‌മൂദിന്റെ മജ്‌ലിസില്‍ സ്ഥിരമായി പങ്കെടുക്കാറുണ്ടായിരുന്ന ഹമീദ് ഖലന്ദര്‍ എന്ന സ്വൂഫി പണ്ഡിതന്‍ ക്രോഡീകരിച്ച ‘ഖൈറുല്‍ മജാലി’സാണ് അതിലൊന്ന്. നിസാമുദ്ദീന്‍ ഔലിയയുടെ മുരീദായിരുന്ന ഇദ്ദേഹം ഔലിയയുടെ വഫാത്തിനു ശേഷം നസ്വീറുദ്ദീന്‍ മഹ്‌മൂദിന്റെ സദസ്സില്‍ വന്ന് വാമൊഴികള്‍ രേഖപ്പെടുത്തുകയായിരുന്നു. രേഖപ്പെടുത്തിയതൊക്കെ അദ്ദേഹത്തിനു തന്നെ കാണിച്ചു കൊടുത്ത് നേരിട്ട് അംഗീകാരം വാങ്ങുകയും ചെയ്തിരുന്നു. നിരവധി സൂഫീ തത്ത്വങ്ങളും അനുഭവങ്ങളും ചരിത്രകഥകളുമൊക്കെ ഉള്‍ക്കൊള്ളുന്ന നൂറു മജ്‌ലിസുകളാണ് ഈ സമാഹാരത്തിന്റെ ഉള്ളടക്കം. ഉദാഹരണത്തിന് ചില മജ്‌ലിസുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ഇവിടെ ഉദ്ധരിക്കാം.
മജ്‌ലിസ് 24 ല്‍ പറയുന്നു: ദൈവസ്‌നേഹം നേടാനുള്ള ഒരേയൊരു മാര്‍ഗം ഇതര വസ്തുക്കളോടുള്ള സ്‌നേഹം മനസ്സില്‍ നിന്ന് നീക്കം ചെയ്യലാണ്. സ്വിദ്ദീഖുകളുടെ തലയില്‍നിന്ന് അവസാനമായി നീക്കം ചെയ്യപ്പെടുന്ന വിശേഷണം സ്ഥാനമോഹമാണെന്നു ഹദീസില്‍ വന്നിട്ടുണ്ട്. സ്ഥാനമോഹവും സ്വദാഖത്തും (ദൈവസ്‌നേഹം) രണ്ടു വിരുദ്ധ വസ്തുക്കളാകയാല്‍ ഒരിക്കലും ഒരുമിക്കുകയില്ല. ദൈവ സാമീപ്യം കരസ്ഥമാക്കിയ ഒരാളുടെ ഹൃദയത്തില്‍ അല്ലാഹു എന്ന ചിന്ത മാത്രമേ ഉണ്ടാവുകയുള്ളൂ. എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ തീരുമാനത്തിനു വിടാന്‍ അവന്‍ തയാറാകും. ശേഷം ഒരു കവിത ഉദ്ധരിക്കുന്നു:
നേക് വ ബദെ ഖുദ് ഗുസാശ്തീം ബദൂ
ഗര്‍ ബകുശദ് വ യാ സിന്ദ കുനദ് ഊ ദാനദ്
(നന്മയും തിന്മയും അനുകൂലവും പ്രതികൂലവുമൊക്കെ നാം അവനു വിട്ടു കൊടുക്കുന്നു. മരിപ്പിക്കാനും ജീവിപ്പിക്കാനുമൊക്കെ അവനു സ്വാതന്ത്ര്യമുണ്ട്)19.
സ്വൂഫികളെ സംബന്ധിച്ചിടത്തോളം സമ്പത്തിനേക്കാളും ഫഖ്‌റിനാണ് (ദാരിദ്ര്യം) പ്രാധാന്യമുള്ളത്. തല്‍സംബന്ധിയായി മജ്‌ലിസ് 31ല്‍ പറയുന്നു:
ദാരിദ്ര്യത്തിലാണ് സമാധാനമുള്ളത്. ദുന്‍യാവില്‍ ഒരു സമാധാനവുമില്ല; ദുഖം മാത്രമേയൂള്ളൂ. ദാരിദ്ര്യത്തിലും ദുഖമുണ്ട്. പക്ഷേ, ദുന്‍യാവിനെയോര്‍ത്ത് ദുഖിക്കേണ്ടി വരില്ല. ശേഷം ഒരു കവിത ഉദ്ധരിക്കുന്നു:
ബാ ദൂസ്ത് കുനജെ ഫഖ്‌റ് ബഹിശ്ത് അസ്ത് വ ബൂസ്താന്‍
ബേ ദൂസ്ത് ഖാക് ബര്‍ സറെ ജാഹെ തവന്‍ഗരി
(സ്‌നേഹ ഭാജനം കൂടെയുണ്ടെങ്കില്‍ ദാരിദ്ര്യം പോലും സ്വര്‍ഗപ്പൂങ്കാവനമാണ്. അവനില്ലെങ്കിലോ സമ്പത്തു കൊണ്ടെന്തു കാര്യം!)20.
അല്ലാഹുവുമായുള്ള ബന്ധത്തില്‍ മനുഷ്യരെ സാധാരണക്കാര്‍ (അവാം), പ്രത്യേകക്കാര്‍ (ഖവാസ്വ്), പ്രത്യേകക്കാരിലെ പ്രത്യേക്കാര്‍ (അഖസ്സ്വുല്‍ ഖവാസ്വ്) എന്നിങ്ങനെ മൂന്നു വിഭാഗമായി തിരിക്കുന്നുണ്ട്. ഓരോ വിഭാഗത്തിനും ആത്മീയ വഴിയിലുള്ള തടസ്സങ്ങള്‍ വ്യത്യസ്തങ്ങളായിരിക്കും. അല്ലാഹുവിലേക്കെത്താനുള്ള അവാമിന്റെ തടസ്സങ്ങള്‍ ദോഷങ്ങളും ഖവാസ്വിന്റെ തടസ്സങ്ങള്‍ അശ്രദ്ധയുമാണ്. അതേ സമയം അഖസ്സ്വുല്‍ ഖവാസ്വിന്റെ തടസ്സങ്ങള്‍ നന്മകള്‍ തന്നെയാണ്. നന്മകളില്‍നിന്ന് കൂടുതല്‍ നന്മകളിലേക്ക് ഉയരാത്ത പക്ഷം അവരുടെ ആത്മീയ പുരോഗതി നിലച്ചു പോകും21.
അസ്സൂഫിയ്യു അല്‍കാഇനു വല്‍ബാഇന്‍ അഥവാ സ്വൂഫി ചേര്‍ന്നു നില്‍ക്കുന്നവനും വേര്‍പ്പെട്ടു നില്‍ക്കുന്നവനുമാണ് എന്നാണ് മജ്‌ലിസ് 69 ല്‍ സൂഫിയുടെ നിര്‍വചനമായി പറയുന്നത്. ശരീരം കൊണ്ടു ജനങ്ങളോടു ചേര്‍ന്നു നില്‍ക്കുമ്പോഴും ഹൃദയം കൊണ്ട് അവരില്‍നിന്ന് മാറി അല്ലാഹുവില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നവനാണു യഥാര്‍ത്ഥ സൂഫിയെന്നര്‍ഥം22.
സ്വഹാബാക്കളുടെയും പൂര്‍വഗാമികളുടെയുമൊക്കെ ചരിത്ര കഥകളും ഈ ഗ്രന്ഥത്തില്‍ ധാരാളം കാണാം. ഉദാഹരണത്തിന് മജ്‌ലിസ് 39 ല്‍ തഖ്‌വയുടെ പ്രാധാന്യം വിശദീകരിച്ചു കൊണ്ട് ഉദ്ധരിക്കുന്നു:
ഒരാള്‍ അമീറുല്‍ മുഅ്മിനീന്‍ ഉമറുബ്‌നുല്‍ ഖത്വാബ് (റ)ന്റെ സന്നിധിയില്‍ വന്ന് അല്ലാഹു നിങ്ങളെ അധികാരമേല്‍പ്പിച്ച പോലെ എനിക്കും നിങ്ങള്‍ അധികാരം നല്‍കണമെന്ന് പറഞ്ഞ സമയം ഉമര്‍(റ) താങ്കള്‍ ഖുര്‍ആന്‍ പഠിച്ചിട്ടുണ്ടോ? എന്ന് തിരിച്ച് ചോദിക്കുകയും ഇല്ലെന്ന് മറുപടി പറഞ്ഞപ്പോള്‍ പോയി ഖുര്‍ആന്‍ പഠിച്ചു വരാന്‍ നിര്‍ദേശിക്കുകയുമുണ്ടായി. പിന്നീടൊരിക്കല്‍ വഴിയില്‍ വച്ച് ഉമര്‍(റ) അദ്ദേഹത്തെ കണ്ടു മുട്ടിയപ്പോള്‍ തന്നെ വീണ്ടും കാണാന്‍ വരാതിരുന്നതിന്റെ കാരണം അന്വേഷിച്ചപ്പോള്‍ ഖുര്‍ആനിലെ ഒരു സൂക്തം തന്നെ അതില്‍ നിന്ന് തടഞ്ഞെന്ന് മറുപടി പറയുകയും ചെയ്തു. ഉമര്‍(റ)വിന്റെ നിര്‍ബന്ധത്തിന് വഴങ്ങി അദ്ദേഹം സൂറ ത്വലാഖിലെ 2, 3 സൂക്തങ്ങള്‍ ഓതിക്കൊടുത്തു: അല്ലാഹുവിനെ ആരെങ്കിലും സൂക്ഷിക്കുന്നുവെങ്കില്‍ അവന്‍ അയാള്‍ക്കൊരു മോചനമാര്‍ഗം സജ്ജീകരിച്ചു കൊടുക്കുന്നതും നിനച്ചിരിക്കാത്ത വിധം ഉപജീവനം നല്‍കുന്നതുമാണ് (ത്വലാഖ്: 2, 3)23.

മൗലാനാ മുഹിബ്ബുല്ലാഹ് എന്നവര്‍ ക്രോഡീകരിച്ച, വെറും പത്ത് മജ്‌ലിസുകള്‍ ക്രോഢീകരിച്ച മിഫ്താഹുല്‍ ആശിഖീന്‍ എന്ന ലഘു ഗ്രന്ഥമാണ് മറ്റൊരു വാമൊഴി. ആത്മീയ വഴിയില്‍ പ്രവേശിക്കുന്ന സാലിക് പാലിക്കേണ്ട മര്യാദകളും അനുഭവങ്ങളുമൊക്കെയാണ് ഇതില്‍ പ്രസ്താവിക്കുന്നത്. മജ്‌ലിസ് 3 ല്‍ പറയുന്നു: ആലമെ നാസൂത്, ആലമെ മലകൂത്, ആലമെ ജബറൂത്, ആലമെ ലാഹൂത് എന്നിങ്ങനെ നാലു തരം ലോകങ്ങളുണ്ട്. അതറിയാത്തവന്‍ യഥാര്‍ത്ഥ ദര്‍വീശല്ല. നാസൂത് എന്നാല്‍ ബാഹ്യ ലോകമാണ്. പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ടാണ് ഇവിടെ കാര്യങ്ങള്‍ നടക്കുന്നത്. തിന്നുക, കുടിക്കുക, മണക്കുക, കാണുക, കേള്‍ക്കുക തുടങ്ങിയവയാണ് ഈ ലോകത്തിന്റെ പ്രത്യേകതകള്‍. ഇതു കഴിഞ്ഞ് ആലമെ മലകൂതിലെത്തുന്നു. ഇത് മലക്കുകളുടെ ലോകമാണ്. ഇവിടെ തഹ്ലീല്‍, തസ്ബീഹ് പോലെ ഇബാദത്തുകളുടെ ലോകമാണ്. ഇതിനപ്പുറത്താണ് ആത്മാക്കളുടെ ലോകമായ ജബറൂത് സ്ഥിതി ചെയ്യുന്നത്. ഇത് അനുഭൂതികളുടെയും അനുഭവങ്ങളുടെയും ഇശ്ഖിന്റെയും ലോകമാണ്. ഇതും കഴിഞ്ഞ് സ്വന്തത്തെപ്പോലും മറന്ന് സ്ഥലകാലങ്ങള്‍ക്കതീതമായ ലോകമായ ലാഹൂതിലെത്തുന്നു24.
മജ്‌ലിസ് 4 ല്‍ അല്ലാഹുവിനെയോര്‍ക്കുന്നതിന്റെയും ദിക്‌റിന്റെയും മഹത്വമാണു വിവരിക്കുന്നത്. ദൈവസ്മരണയിലല്ലാതെ ജീവിക്കുന്നവര്‍ മരിച്ചവര്‍ക്കു തുല്യരാണെന്ന് അതില്‍ പരാമര്‍ശിക്കുന്നതായി കാണാം. ശേഷം സഅ്ദീ ശീറാസിയുടെ ഒരു കവിത ഉദ്ധരിച്ചിരിക്കുന്നു:
സിന്ദഗാനീ നതുവാന്‍ ഗുഫ്ത് ഹയാതീ കെ മറാസ്ത്
സിന്ദ ആനസ്ത് കെ ബാ ദൂസ്ത് ഹയാതീ ദാറദ്
(എന്റെ ജീവിതത്തെക്കുറിച്ച് ജീവിതമെന്നു പറയാന്‍ പറ്റില്ല. സ്‌നേഹ ഭാജനത്തെ പുല്‍കിയവനാണു ജീവിച്ചിരിക്കുന്നവന്‍)25.
ശരീര സംസ്‌കരണമായ തസ്‌കിയ, ഹൃദയ സംസ്‌കരണമായ തസ്ഫിയ, ആത്മ സംസ്‌കരണമായ തജ്‌ലിയ എന്നീ മൂന്നു ഘട്ടങ്ങളിലൂടെയേ ഒരാള്‍ക്ക് ആത്മീയോന്നതി പ്രാപിക്കാന്‍ സാധിക്കുകയുള്ളൂ. തജ്‌ലിയ കഴിഞ്ഞാല്‍ ദിക്ര്‍, ഇശ്ഖ്, മഹബ്ബത്ത്, സിര്‍റ്, റൂഹ്, മഅ്‌രിഫത്ത്, ഫഖ്‌റ്് എന്ന ഏഴു രത്‌നങ്ങള്‍ പ്രകടമാകും. യഥാര്‍ത്ഥ ഉണ്‍മ അല്ലാഹുവിന്റേതു മാത്രമാണെന്ന് തിരിച്ചറിയലാണു ദിക്ര്‍. സന്തോഷവും സന്താപവും ദുഖങ്ങളും പരിഭ്രമങ്ങളുമെല്ലാം അല്ലാഹുവിന്റെ തീരുമാനപ്രകാരമാണെന്നറിയലാണ് ഇശ്ഖ്. സ്‌നേഹം മുഴുവന്‍ അല്ലാഹുവിനു വേണ്ടി മാത്രമാകലാണ് മഹബ്ബത്ത്. അല്ലാഹുവിന്റെ ഭാഗത്തു നിന്ന് അടിമയുടെ മേല്‍ പല അറിവുകളും രഹസ്യങ്ങളും വെളിപ്പെടലാണു സിര്‍റ്. ഒരു നിമിഷം പോലും അല്ലാഹുവിന്റെ അനുസരണയിലല്ലാതെ കഴിഞ്ഞു കടക്കാതിരിക്കലാണ് റൂഹ്. പറയുന്നതും കേള്‍ക്കുന്നതും പ്രവര്‍ത്തിക്കുന്നതുമെല്ലാം സത്യം മാത്രമാകുന്ന ഘട്ടമാണ് മഅ്‌രിഫത്ത്. ആരെയും ആശ്രയിക്കാതെ അല്ലാഹുവിനെ മാത്രം ആശ്രയിക്കുന്ന ഘട്ടമാണ് ഫഖ്‌റ്26.
ചിശ്തിയ്യ ആത്മീയ സില്‍സിലയിലെ തന്റെ ഗുരുക്കന്മാരുടെ ഉപദേശങ്ങളും അവരുടെ ഗ്രന്ഥങ്ങളിലെ ഉദ്ധരണികളും പേര്‍ഷ്യന്‍ കവിതകളുമൊക്കെ ഈ മല്‍ഫൂസാത്തില്‍ ധാരാളമായി കാണാം.
അവലംബങ്ങള്‍:
- അബ്ദുല്‍ ഹയ്യ് ലക്‌നവി, നുസ്ഹത്തുല്‍ ഖവാത്വിര്‍ (ബൈറൂത്: ദാറു ഇബ്‌നി ഹസ്മ്, 1999), 2/209 ↩︎
- ഗുലാം സര്‍വര്‍ ലാഹോരി, ഖസീനതുല്‍ അസ്വ്ഫിയാഅ് ഉര്‍ദു വിവര്‍ത്തനം (ലാഹോര്‍: മക്തബ നബവിയ്യ, 2001), 2/219 ↩︎
- ഡോ. സുഹൂറുല്‍ഹസന്‍ ശാരിബ്, ദില്ലി കേ ബായീസ് ഖ്വാജേ (ലാഹോര്‍: സാവിയ പബ്ലിഷേഴ്‌സ്, 2010), 146 ↩︎
- സയ്യിദ് സ്വബാഹുദ്ദീന്‍ അബ്ദുറഹ്‌മാന്‍, ബസ്‌മെ സൂഫിയ (അസംഗര്‍: മത്ബ മആരിഫ്, 1949), 309 ↩︎
- ശാരിബ്, 147 ↩︎
- അതേ പുസ്തകം, 148 ↩︎
- ലക്‌നവി, 2/171 ↩︎
- ബസ്‌മെ സൂഫിയ, 309, 310 ↩︎
- അമീര്‍ ഖൂര്‍ദ്, സിയറുല്‍ഔലിയാ (ഡല്‍ഹി: മത്ബ മുഹിബ്ബെ ഹിന്ദ്, 1302 ഹി.), 225 ↩︎
- ലക്‌നവി, 2/204 ↩︎
- ബസ്‌മെ സൂഫിയ, 310 ↩︎
- ഹാമിദ് ബ്‌നു ഫള്‌ലുല്ലാഹ് ജമാലി, സിയറുല്‍ആരിഫീന്‍ (ലാഹോര്‍: മര്‍കസി ഉര്‍ദു ബോര്‍ഡ്, 1976), 126, 127 ↩︎
- ബസ്‌മെ സൂഫിയ, 312 ↩︎
- അമീര്‍ ഖൂര്‍ദ്, 237, 238 ↩︎
- ജമാലി, 123 ↩︎
- ശാരിബ്, 152 ↩︎
- മീര്‍ അബ്ദുല്‍ വാഹിദ് ബല്‍ഗ്രാമി, സബ്അ സനാബില്‍ ഉര്‍ദു വിവര്‍ത്തനം (ലാഹോര്‍: ഫരീദ് ബുക് സ്റ്റാള്‍), 153 ↩︎
- അതേ പുസ്തകം ↩︎
- ഖൈറുല്‍മജാലിസ്, മജ്‌ലിസ്: 24, പേ. 84, 85 ↩︎
- അതേ പുസ്തകം, മജ്‌ലിസ്: 31, പേ. 102, 103 ↩︎
- അതേ പുസ്തകം, മജ്‌ലിസ്: 33, പേ. 109, 110 ↩︎
- അതേ പുസ്തകം, മജ്‌ലിസ്: 69, പേ. 227 ↩︎
- അതേ പുസ്തകം, മജ്‌ലിസ്: 39, പേ. 132, 133 ↩︎
- മിഫ്താഹുല്‍ആശിഖീന്‍, മജ്‌ലിസ്: 3, പേ. 8 ↩︎
- അതേ പുസ്തകം, മജ്‌ലിസ്: 4, പേ. 9 ↩︎
- അതേ പുസ്തകം, മജ്‌ലിസ്:4, പേ.11,12 ↩︎
Add comment